ദുരൂഹതകൾ ബാക്കിയാക്കി ആത്മഹത്യ ; മരണത്തിനു തൊട്ടു മുൻപ് വാട്സ്‌ആപ് സന്ദേശമയച്ചതിനു ശേഷം ഡല്‍ഹിയില്‍ യുവ ദമ്പതികള്‍ ആത്മഹത്യ ചെയ്തു ; കാരണമറിയാതെ ബന്ധുക്കളും പോലീസും

ഡല്‍ഹിയില്‍ യുവ ദമ്പതികളെ അപ്പാര്‍ട്ട്മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ മരണത്തിൽ ദുരൂഹത ഏറുന്നു. മരണത്തിനു തൊട്ടുമുന്‍പ് വിവരം സൂചിപ്പിച്ച് അമ്മയ്ക്ക് വാട്സ്‌ആപ് സന്ദേശവും അയച്ചിരുന്നു.
ഡല്‍ഹി ഗോവിന്ദ്പുരിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ ദമ്പതികളായ മോഹിത് ബാഗ്ഗ , അര്‍പിത ബാഗ്ഗ എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണവിവരം അറിയിച്ച് പുലര്‍ച്ചെ 4.45ന് മോഹിതിന്റെ അമ്മയുടെ മൊബൈലിലേക്ക് അര്‍പിതയുടെ മൊബൈലില്‍ നിന്നൂം വാട്സ്‌ആപ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇത് വൈകിയാണ് കണ്ടത്. സന്ദേശം അറിഞ്ഞ് ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയെങ്കിലും ദമ്പതികള്‍ മരിച്ചിരുന്നു.
വാട്സ്‌ആപ് സന്ദേശം ശ്രദ്ധയില്‍പെട്ടതോടെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയ വീട്ടുകാര്‍ വാതില്‍ തുറന്നുനോക്കുമ്പോള്‍ മോഹിത് തൂങ്ങിമരിച്ച നിലയിലും അര്‍പിത നിലത്ത് മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു. കുരുക്ക് മുറുകിയ പാട് അര്‍പിതയുടെ കഴുത്തിലുണ്ടായിരുന്നു. തൂങ്ങിയ ഇവര്‍ പിന്നീട് ദുപ്പട്ട അഴിഞ്ഞ് നിലത്തുവീണതാണെന്ന് കരുതുന്നു.
ഇരുവീട്ടുകാരുടെയും അനുമതിയോടെ രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. പ്രണയ വിവാഹിതരായ ഇവര്‍ ഏറെ സന്തുഷ്ട ജീവിതമാണ് നയിച്ചിരുന്നതെന്നും സാമ്പത്തിക പ്രശ്നങ്ങള്‍ ഒന്നും അലട്ടിയിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു. മരണത്തിന് എന്തെങ്കിലും കാരണം ഉണ്ടോയെന്ന് പരിശോധിക്കുകയാണ് പോലീസ്. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മൂന്നു മാസമായി ഡല്‍ഹിയിലെ ഒരു സ്പോര്‍ട്സ് ഇവന്റ് കമ്ബനിയില്‍ ജോലി ചെയ്തുവരികയായിരുന്നു മോഹിത്. ന്യുസിലാന്‍ഡില്‍ പഠനം പൂര്‍ത്തിയാക്കിയാണ് മോഹിത് ജോലിയില്‍ പ്രവേശിച്ചത്.
https://www.facebook.com/Malayalivartha


























