സ്ത്രീകളുടെ ഉറക്കം കെടുത്തിയ അതിക്രൂരനായ കുറ്റവാളി; പീഡിപ്പിച്ച ശേഷം കുത്തിക്കൊല്ലുന്ന സൈക്കോ കില്ലർ..

കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും ആന്ധ്രപ്രദേശിലേയും സ്ത്രീകളുടെ ഉറക്കം കെടുത്തിയ അതിക്രൂരനായ കുറ്റവാളി സേലം സ്വദേശിയായ എം.ജയശങ്കർ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ ഷേവിംഗ് ബ്ളേഡ് കൊണ്ട് കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്തു.30 പീഡന കേസുകൾ, കർണാടകയിലും തമിഴ്നാട്ടിലുമായി 15 കൊലപാതകങ്ങൾ എന്നിവ നടത്തിയ പ്രതിയാണ് ശങ്കർ ഇയാളുടെ ജീവിതത്തെ ആസ്പദമാക്കി കഴിഞ്ഞ വർഷം സൈക്കോ ശങ്കർ എന്ന പേരിൽ സിനിമയും ഇറങ്ങിയിരുന്നു.
ഇന്ന് പുലർച്ചെ 2.15നാണ് ജയശങ്കർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സഹതടവുകാർ ഉണർന്നു നോക്കുന്പോൾ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു ശങ്കർ. ഉടൻ തന്നെ ജയിൽ ഡോക്ടർ പാഞ്ഞെത്തി ശങ്കറിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് അവിടെ നിന്ന് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ പുലർച്ചെ 5.10ഓടെ മരണം സംഭവിക്കുകയായിരുന്നെന്ന് ജയിൽ അധികൃതർ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജയിൽ സൂപ്രണ്ട് ഉത്തരവിട്ടു.
41 വയസുള്ള ജയശങ്കർ സേലത്തെ എടപ്പാടിയിലെ കണ്ണിയംപട്ടി സ്വദേശിയാണ്. പന്ത്രണ്ടാം ക്ളാസ് വരെ പഠിച്ച ശേഷം ട്രക്ക് ഡ്രൈവറായി. ഇതിനിടെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകൾ അനായാസം പഠിക്കുകയും സംസാരിക്കാനും തുടങ്ങി. 2009 ആഗസ്റ്റ് 23ന് കംഗേയം വനിതാ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്ന എം.ജയമണി(39)യെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊന്നതോടെ പൊലീസിന്റെ നോട്ടപ്പുള്ളിയായി. പിന്നീട് സെപ്തംബർ 19ന് സേലത്തെ ശങ്കരി ജില്ലയിൽ നിന്നാണ് ജയമണിയുടെ മൃതദേഹം കണ്ടെടുത്തത്. പ്രധാനമായും ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. പീഡിപ്പിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയാണ് ഇയാളുടെ രീതി.
ജയമണി വധക്കേസുമായി ബന്ധപ്പെട്ട് 2009 ഒക്ടോടോബറിൽ തിരുപ്പൂരിൽ നിന്ന് പൊലീസ് ജയശങ്കറെ പിടികൂടി. പിന്നീട് കോയന്പത്തൂർ ജയിലിലേക്ക് മാറ്റി. അന്വേഷണത്തിനിടെ 2008ൽ ശങ്കരി പൊലീസ് ഇയാളുടെ പേരിൽ മാനഭംഗപ്പെടുത്തിയുള്ള കുറ്റം ചുമത്തി കേസെടുത്തിരുന്നതായി കണ്ടെത്തി. ഈ കേസിലൂടെയാണ് ജയശങ്കർ ആദ്യം പൊലീസിന്റെ ക്രിമിനൽ പുസ്തകത്തിൽ കയറിക്കൂടിയത്. പിന്നീട് 2008 - 09 കാലത്ത് തിരുപ്പൂർ, സേലം, ധർമപുരി എന്നിവിടങ്ങളിലായി 13 മാനഭംഗങ്ങളും ഏഴ് കൊലപാതകങ്ങളും ഇയാൾ നടത്തിയതായി കണ്ടെത്തി.
പിന്നീട് പിടിയിലായ ഇയാൾ, 2011 മാർച്ച് 17ന് കൊലക്കേസുമായി ബന്ധപ്പെട്ട് ധർമപുരി അതിവേഗ കോടതിയിലേക്ക് കൊണ്ടുപോയ ശേഷം കോയന്പത്തൂരിലെ ജയിലിലേക്ക് മടങ്ങവെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല. ഒളിവിൽ കഴിയുന്പോഴും കർണാടകയിലെ ബെല്ലാരിയിൽ ആറ് സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊന്നു. ഇത് കൂടാതെ ധർമപുരിയിൽ ഒരു പുരുഷനേയും കുട്ടിയേയും കൊല്ലുകയും ചെയ്തു.
2011 മേയ് നാലിന് കർണാടക പൊലീസ് ജയശങ്കറെ ബിജാപൂരിൽ നിന്ന് വീണ്ടും അറസ്റ്റു ചെയ്തു.ഈ കേസുകളിയലായി ശിക്ഷ ലഭിച്ച് ജയിലിൽ കഴിയുന്നതിനിടെ, 2013 സെപ്തംബർ ഒന്നിന് കർണാടകയിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ജയശങ്കർ രക്ഷപ്പെട്ടു. വൈദ്യുത വേലിയുള്ള 30 അടി ഉയരത്തിലുള്ള മതിലും 15 അടി ഉയരമുള്ള ഉള്ളിലെ വാതിലുകളും മുളയുടേയും കിടക്കവിരിയുടേയും സഹായത്തോടെ ചാടിക്കടന്നായിരുന്നു രക്ഷപ്പെടൽ. ഭൂഗർഭ സെൽ കള്ളത്താക്കോൽ ഉപയോഗിച്ച് തുറന്ന് പൊലീസ് വേഷത്തിലായിരുന്നു സിനിമകളെ പോലും വെല്ലുന്ന ജയശങ്കറിന്റെ ജയിൽ ചാട്ടം. മൂന്ന് ദിവസത്തിന് ശേഷം സൈക്കോ ശങ്കറിനെ പരപ്പന അഗ്രഹാര തടാകത്തിന് സമീപത്തുള്ള ബൊമ്മനഹള്ളി കുഡ്ലു ഗേറ്റിൽ നിന്ന് പൊലീസ് പിടികൂടി. അന്ന് ജയിൽ ചാട്ടത്തിൽ പരിക്ക് പറ്റി ആശുപത്രിയിലും കിടന്നിരുന്നു ഇയാൾ.
https://www.facebook.com/Malayalivartha


























