വനിതാ താരങ്ങളുടെ നീന്തല്‍ രഹസ്യമായി ക്യാമറയില്‍ പകർത്തിയ പ്രശാന്ത കര്‍മ്മാക്കർക്ക് മൂന്ന് വർഷത്തെ വിലക്ക്

വനിതാ താരങ്ങള്‍ നീന്തുന്നത് രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ അര്‍ജുന ജേതാവായ പാരാ സ്വിമ്മര്‍ പ്രശാന്ത കര്‍മ്മാക്കർക്ക് വിലക്ക്. ഇന്ത്യയുടെ പാരാലിമ്പിക് കമ്മിറ്റിയാണ് മൂന്നു വര്‍ഷത്തേക്ക് വിലക്കിയത്.
സഹായികളിലൊരാള്‍ക്ക് ക്യാമറ നല്‍കി നീന്തല്‍ താരങ്ങളുടെ വീഡിയോ പകര്‍ത്താന്‍ പ്രശാന്ത നിര്‍ദേശിച്ചുവെന്നാണ് ആരോപണം. വീഡിയോ പകര്‍ത്തുന്നത് തടഞ്ഞുകൊണ്ട് വനിതാ താരങ്ങളുടെ രക്ഷിതാക്കൾ സംഭവത്തിൽ ഇടപ്പെട്ടതോടെ സഹായി ചിത്രീകരണം നിര്‍ത്തി. തുടര്‍ന്ന് പ്രശാന്ത തന്നെ വീഡിയോ എടുത്തതായി പരാതിയില്‍ പറയുന്നു. ഇയാളോട് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് വനിതാ താരങ്ങള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അറസ്റ്റ് ചെയ്ത ഇയാളെ വീഡിയോ ഡിലീറ്റ് ചെയ്യാമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്നു വിട്ടയച്ചു. എന്നാല്‍ പാരാലിമ്പിക് കമ്മിറ്റി വിഷയം ഗൗരവമായെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. ഇയാള്‍ വീഡിയോ പകര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്ന് സഹായി വെളിപ്പെടുത്തിയതോടെ പാരാലിമ്പിക് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിട്ടു.
പത്ത് വര്‍ഷത്തോളമായി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പ്രശാന്ത 37-ഓളം മെഡലുകള്‍ നേടിയിട്ടുണ്ട്. 2003ലെ ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഇദ്ദേഹം. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയതിനോടൊപ്പം 2016ലെ റിയോ പാരാലിമ്പിക്സില്‍ ഇന്ത്യന്‍ നീന്തല്‍ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006, 2010, 2014 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടി.
https://www.facebook.com/Malayalivartha


























