കാര്‍ത്തി ചിദംബരം തന്റെ അക്കൗണ്ടില്‍നിന്ന് 1.8 കോടി രൂപ മുതിര്‍ന്ന നേതാവിനു കൈമാറിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തൽ

പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ല്‍ മാധ്യമസ്ഥാപനമായ ഐഎന്‍എക്സ് മീഡിയ വിദേശത്തു നിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നതിനെ തുടർന്ന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ കാര്‍ത്തി ചിദംബരം തന്റെ അക്കൗണ്ടില്‍നിന്ന് 1.8 കോടി രൂപ മുതിര്‍ന്ന നേതാവിനു കൈമാറിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തൽ. കാര്‍ത്തിയുടെ ചെന്നൈയിലുള്ള റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലന്‍ഡില്‍ (ആര്‍ബിഎസ്) നിന്നാണ് പണം കൈമാറിയത്.
കേന്ദ്രത്തില്‍ സുപ്രധാന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിരുന്ന ഒരു നേതാവിനാണ് കാര്‍ത്തി പണം നല്‍കിയത്. എന്നാൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ആർക്കാണ് പണം നല്‍കിയതെന്ന് എന്‍ഫോഴ്സ്മെന്റ് വെളിപ്പെടുത്തിയിട്ടില്ല. 2006 ജനുവരി 16 മുതല്‍ 2009 സെപ്റ്റംബര്‍ 23 വരെ അഞ്ചുതവണയായിട്ടാണു പണം കൈമാറിയത്. ഈ ഇടപാടുകളില്‍ സംശയാസ്പദമായ കാരണങ്ങളുണ്ടെന്നാണ് ഇഡിയുടെ നിഗമനം.
കാര്‍ത്തിയുടെ ആര്‍ബിഎസിലെ 397990 എന്ന അക്കൗണ്ടില്‍നിന്നാണ് പണം രാഷ്ട്രീയ നേതാവിന്റെ അക്കൗണ്ടിലേക്കു മാറ്റിയത്. ഐഎന്‍എക്സ് മീഡിയയ്ക്കുവേണ്ടി വിദേശത്തുനിന്ന് 3.1 കോടി രൂപയോളം നല്‍കിയെന്നാണ് ഇന്ദ്രാണിയുടെയും പീറ്റര്‍ മുഖര്‍ജിയുടേയും വെളിപ്പെടുത്തല്‍. അതിനിടെ, കാര്‍ത്തി ചിദംബരത്തെയും ഐഎന്‍എക്സ് മീഡിയ മുന്‍ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജിയേയും ഒപ്പമിരുത്തി ചോദ്യം ചെയ്തു. ഇന്ദ്രാണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha
























