ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു ; തമിഴ്നാട്ടില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയ വിവാദമായ ഫെയ്സ്ബുക്ക് പോസ്റ്റ് വിഷയത്തില്‍ വിശദീകരണവുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി എച്ച്.രാജ

തമിഴ്നാട്ടില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയ വിവാദമായ ഫെയ്സ്ബുക്ക് പോസ്റ്റ് വിഷയത്തില്‍ വിശദീകരണവുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി എച്ച്.രാജ രംഗത്ത്. പെരിയാര്‍ പ്രതിമ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം വന്ന ഫെയ്സ്ബുക്ക് പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് അദ്ദേഹം പറഞ്ഞു. പേജ് കൈകാര്യം ചെയ്യുന്ന അഡ്മിൻ തന്റെ അനുമതിയില്ലാതെ പോസ്റ്റ് ഇടുകയായിരുന്നു വെന്നും തെറ്റാണെന്ന് കണ്ടതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്യുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു . ഇത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് തന്നെ നേരിടണമെന്നു കരുതുന്ന ഒരു വ്യക്തിയാണ് ഞാന്‍. അതില്‍ അക്രമത്തിന് പ്രസക്തിയില്ല. ഇതിന്റെ പേരില്‍ ആരുടെയെങ്കിലും മനസ് വേദനിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നതായും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തത് പോലെ പെരിയാര്‍ പ്രതിമയും തകര്‍ക്കുന്ന രീതിയിൽ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി എച്ച്.രാജയുടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. "ആരാണീ ലെനിന്‍? ഇന്ത്യയില്‍ അയാള്‍ക്ക് എന്ത് കാര്യം? കമ്യൂണിസവും ഇന്ത്യയും തമ്മില്‍ എന്ത് ബന്ധം? ഇന്ന് ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തു, നാളെ ജാതിവാദി പെരിയാറിന്‍റെ പ്രതിമകള്‍ തകര്‍ക്കും,"എന്ന് രാജ ഫേസ്ബുക്കില്‍ കുറിച്ചു. പിന്നീടിത് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ഇതിന് പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ ഇ.വി.ആര്‍ രാമസ്വാമി (പെരിയാര്‍)യുടെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായി. തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനുള്ളില്‍ സ്ഥാപിച്ചിരുന്ന പെരിയാര്‍ പ്രതിമയ്ക്ക് നേരെ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ പ്രതിമയുടെ കണ്ണട, മൂക്ക് എന്നിവ പൂര്‍ണമായും തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് മുത്തുമാരന്‍, ഫ്രാന്‍സിസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ ബി.ജെ.പി പ്രവര്‍ത്തകനും മറ്റൊരാള്‍ സി.പി.ഐക്കാരനുമാണെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























