ത്രിപുരയിൽ ബിജെപി‐ആർഎസ്എസ് ഭീകരത രൂക്ഷമാകുന്നു; തെരഞ്ഞെടുപ്പുഫലം വന്നശേഷം ത്രിപുരയിലെ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി

ത്രിപുരയിൽ തെരഞ്ഞെടുപ്പുഫലം വന്നശേഷം ബിജെപി‐ആർഎസ്എസ് ഭീകരത രൂക്ഷമാകുകയാണ്. സംഘപരിവാറുകാർ ആക്രമണം അവസാനിപ്പിക്കാതെ തുടരുകയാണ്. ഇതുവരെ തെരഞ്ഞെടുപ്പുഫലം വന്നശേഷം ത്രിപുരയിലെ സംഘർഷത്തിൽ മരിച്ചത് മൂന്നുപേരാണ്. ത്രിപുരയിലെ സോണാപുരിൽ തഹർ മിയ ആണ് ബിജെപി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം ഗർഭിണിയടക്കം രണ്ടുപേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ലെനിന്റെ പ്രതിമകൾ തകർത്ത് ആക്രമണം അഴിച്ചുവിട്ടതിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. കൊൽക്കത്തയിൽ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ ഒരുസംഘം വികൃതമാക്കി. സംഭവത്തിൽ മാവോയിസ്റ്റ് അനുകൂലികളായ ആറു വിദ്യാർഥികളെ അറസ്റ്റുചെയ്തു. ദശരഥ്ദേബ് സ്മാരക കോളേജ് എബിവിപിക്കാർ അടിച്ചുതകർത്തു. കമാൽപുരിൽ ബിജെപിക്കാർ കോൺഗ്രസ് ഓഫീസ് കൈയേറി. ഉത്തർപ്രദേശിലെ മീററ്റിൽ അംബേദ്കർ പ്രതിമ തകർത്തു. മീററ്റിലെ മവാനയിൽ ദളിത്സംഘടനാ പ്രവർത്തകർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് പുതിയ പ്രതിമ സ്ഥാപിക്കാമെന്ന് അധികൃതർക്ക് ഉറപ്പുനൽകേണ്ടിവന്നു. സാമൂഹ്യപരിഷ്കർത്താവും ദ്രാവിഡകഴകം സ്ഥാപകനുമായ പെരിയാറിന്റെ പ്രതിമ തകർത്ത ബിജെപിയുടെ നടപടിക്കെതിരെ തമിഴ്നാട്ടിലെങ്ങും സ്ത്രീകളും യുവാക്കളും അടക്കമുള്ളവർ തെരുവിലിറങ്ങി.
പെരിയാർ പ്രതിമ തകർക്കാൻ ആഹ്വാനംചെയ്ത ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ മാപ്പുപറഞ്ഞാൽ മാത്രം തീരുന്നതല്ല വിഷയമെന്ന് മക്കൾ നീതിമയ്യം പാർടി സ്ഥാപകനും നടനുമായ കമൽഹാസൻ പ്രതികരിച്ചു. പ്രതിമ തകർക്കലിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രാലയവും പ്രസ്താവനയിറക്കി. പാർലമെന്റിലും ശക്തമായ പ്രതിഷേധമുയർന്നു.
https://www.facebook.com/Malayalivartha

























