20 വര്‍ഷം ത്രിപുരയിലെ മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാർ ഔദ്യോഗിക വസതി ഒഴിഞ്ഞു ; ഇനി താമസം പാർട്ടി ഓഫിസിലെ രണ്ട് മുറിയിൽ

രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയായിരുന്നു മാണിക്ക് സര്‍ക്കാറിന്റെ താമസം ഇനി മുതൽ പാര്‍ട്ടി ഓഫീസിൽ. കഴിഞ്ഞ 20 വര്‍ഷമായി ത്രിപുരയിലെ മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാർ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഔദ്യോഗിക വസതി ഒഴിഞ്ഞ ശേഷം എംഎല്‍എ ഹോസ്റ്റലില്‍ താമസിക്കുവാന്‍ താല്പര്യമില്ലെന്ന് അറിയിച്ച മാണിക് സര്‍ക്കാര്‍ പാര്‍ട്ടി ഓഫീസിന് മുകളിലുള്ള രണ്ട് മുറിയാണ് താമസത്തിനായി തിരഞ്ഞടുത്തത്. ഭാര്യ പാഞ്ചാലി ഭട്ടാചാര്‍ജിയോടോപ്പമാണ് അദ്ദേഹം മേലര്‍മതിലെ പാര്‍ട്ടി ഓഫീസില്‍ താമസം ആരംഭിച്ചിരിക്കുന്നത്. നാലു തവണ ത്രിപുര മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാരിന് ഇതു വരെ സ്വന്തമായി വീടില്ല.
ത്രിപുരയിൽ 1998 മുതൽ തുടർച്ചയായി 20 വര്‍ഷം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് മാണിക് സർക്കാർ. നേരെത്ത രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയായിരുന്നു മാണിക്ക് സര്‍ക്കാര്‍. അടുത്ത് നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമനുസരിച്ച് അദ്ദേഹത്തിന്‍റെ സമ്പാദ്യം വെറും 3930 രൂപയായിരുന്നു. അതില്‍ കയ്യിലുള്ളത് 1520 രൂപയും ബാങ്കില്‍ 2410 രൂപയും.
2013ൽ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോൾ ബാങ്കിൽ 9780.38 രൂപയുണ്ടായിരുന്നു. ഇപ്പോഴത് 2410 രൂപയായി കുറഞ്ഞു. 26,315 രൂപയാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ മാണിക് സർക്കാരിനു കിട്ടുന്ന ശമ്പളം. അതു മുഴുവനും പാർട്ടിക്കു നൽകും.
മൊബൈൽ ഫോൺ, ഇ–മെയിൽ അക്കൗണ്ട് തുടങ്ങി യാതൊരു വിധ അത്യാധുനിക സംവിധാനങ്ങളും അദ്ദേഹം ഉപയോഗിക്കാറില്ല. റിക്ഷയിലാണു അദ്ദേഹത്തിന്‍റെ ഭാര്യ പാഞ്ചാലിയുടെ യാത്ര. കേന്ദ്ര സർക്കാർ സർവീസിൽനിന്നു വിരമിച്ച പാഞ്ചാലിയുടെ കൈവശമുള്ള പണം 20,140 രൂപയാണ്. ബാങ്ക് അക്കൗണ്ടിലുള്ളത് 12,15,714 രൂപയും.
https://www.facebook.com/Malayalivartha
























