സന്നദ്ധ സംഘടന നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയിൽ നിർണായക വിധി... ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായാല്‍ ദയാവധം സ്വീകരിക്കാമെന്ന് ഉപാധികളോടെ സുപ്രീം കോടതിയുടെ അനുമതി...

ദയാവധം ഉപാധികളോടെ അനുവദിക്കാമെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികൾക്ക് ദയാവധം അനുവദിക്കാമെന്ന് സുപ്രീംകോടതി. അന്തസായി ജീവിക്കാനുള്ള അവകാശം പോലെ തന്നെ മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് നീരീക്ഷിച്ചായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി.
പ്രസ്തുത വ്യക്തി നൽകുന്ന മരണതാൽപര്യപത്രം അനുസരിച്ചാവും ദയാവധം അനുവദിക്കുക. ജില്ലാ മജിസ്ട്രേറ്റ് രൂപകരിക്കുന്ന മെഡിക്കൽ ബോർഡും ഹൈകോടതിയും അനുമതി നൽകിയാൽ മാത്രമേ ദയാവധം സാധ്യമാവു. രോഗികൾക്ക് ആയുസ്സ് നീട്ടുന്നതിനുള്ള മരുന്നും ഉപകരണങ്ങളും വേണ്ടെന്ന് വെക്കും. പെട്ടന്ന് മരുന്ന് കുത്തിവെച്ചുള്ള മരണം അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഒന്നര പതിറ്റാണ്ട് നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് കേസിൽ സുപ്രീംകോടതി വിധി വരുന്നത്. മരണതാല്പര്യം നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന കോമണ്‍ കോസ് എന്ന സര്‍ക്കാറേതര സന്നദ്ധ സംഘടന നല്‍കിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.
ജീവിതത്തിലേക്ക് മടങ്ങി വരാൻ ആരോഗ്യ പ്രശ്നങ്ങൾ അനുവദിക്കില്ല എന്ന സാഹചര്യത്തിൽ ഉപകരണങ്ങൾ കൊണ്ട് ജീവൻ നിലനിർത്തുന്ന രോഗികൾക്ക് മുൻകൂർ മരണതാല്പര്യം രേഖപെടുത്താനും അതനുസരിച്ച് ദയാവധം അനുവദിക്കാനും സമ്മതിക്കണമെന്നതാണ് ഹർജി.
ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പുള്ള ഒരാളുടെ ജീവന്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ നിലനിര്‍ത്തണോ, രോഗിയുടെ ഇഷ്ടം പോലെ മരിക്കാന്‍ അനുവദിക്കണമോ എന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ദയാവധത്തിന് നിയമനിര്‍മാണം നടത്താമെന്ന അനുകൂല നിലപാടെടുത്തത്.
മാരക രോഗത്തിന് കീഴടങ്ങുകയും ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് ഡോക്ടര്‍ വിധിയെഴുതുകയും ചെയ്ത ഒരാളുടെ ജീവന്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ നിലനിര്‍ത്തുന്നതിനോടു യോജിപ്പില്ലെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. 2002ല്‍ ലോക്സഭയില്‍ സ്വകാര്യ ബില്ലിലൂടെയാണ് ദയാവധത്തിന് നിയമനിര്‍മാണം വേണമെന്ന ആവശ്യം ആദ്യമുയര്‍ന്നത്. 2006ല്‍ ദയാവധം നിയമമാക്കാന്‍ നിയമ കമീഷന്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍, ആരോഗ്യ മന്ത്രാലയം എതിര്‍ത്തു. അതോടെ നിയമനിര്‍മാണത്തിന്‍റെ ചര്‍ച്ച നിലച്ചു.
പിന്നീട് കൂട്ട മാനഭംഗത്തിനിരയായി മസ്തിഷ്ക മരണം സംഭവിച്ച മുംബൈയിലെ അരുണ ഷാന്‍ബാഗ് എന്ന നഴ്സിന് ദയാവധം അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതിക്ക് മുമ്പാകെയത്തെി. 2011ല്‍ അരുണ ഷാന്‍ബാഗിന് രണ്ടംഗ സുപ്രീംകോടതി ബെഞ്ച് ആദ്യം ദയാവധം അനുവദിച്ചെങ്കിലും മൂന്നംഗ ബെഞ്ച് വിധി റദ്ദാക്കി. ദയാവധം അനുവദിക്കണമെങ്കില്‍ ശക്തമായ നടപടിക്രമം പാലിക്കണമെന്നും മാര്‍ഗനിര്‍ദേശം തയാറാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ദയാവധത്തിന്‍റെ നടപടിക്രമം സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ കമീഷനെ ചുമതലയേല്‍പിച്ചത്.
https://www.facebook.com/Malayalivartha
























