ബിജെപി‐ആർഎസ്എസ് ഭീകരത രൂക്ഷം; ത്രിപുരയിലെ ഉപതെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യവുമായി സിപിഐഎം

ബിജെപി‐ആർഎസ്എസ് ഭീകരത രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ത്രിപുരയിലെ ചാരിലം നിയമസഭാ മണ്ഡലത്തില്‍ 12നു തീരുമാനിച്ചിരുന്ന ഉപതെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യവുമായി സിപിഐഎം. കേന്ദ്രതെരഞ്ഞെടുപ്പു കമീഷനോട് സിപിഐഎം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐഎം സ്ഥാനാര്‍ഥി രാമേന്ദ്ര നാരായണ്‍ ദേബ്ബര്‍മയുടെ മരണത്തെ തുടര്‍ന്നാണ് ചാരിലത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മണ്ഡലത്തില്‍ ബിജെപിക്കാര്‍ വ്യാപക അക്രമം നടത്തുന്ന സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാണ് ആവശ്യം.
പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയാണ് തെരഞ്ഞെടുപ്പുകമീഷനെ കണ്ട് നിവേദനം സമര്‍പ്പിച്ചത്. മുഖ്യ തെരഞ്ഞെടുപ്പുകമീഷണര്‍ ഓംപ്രകാശ് റാവത്ത്, സുനില്‍ അറോറ, അശോക് ലാവസ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സ്ഥിതിഗതികള്‍ വിശദീകരിച്ചു. വസ്തുതകള്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന് കമീഷന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. മണ്ഡലത്തിലെ സിപിഐഎം ബൂത്ത് ഓഫീസുകള്‍ തകര്‍ക്കപ്പെട്ട നിലയിലാണ്. സിപിഐഎം സ്ഥാനാര്‍ഥി പലാഷ് ദേബ്ബര്‍മ ബിജെപിയുടെ ആക്രണമഭീഷണിയെ തുടര്‍ന്ന് ഒളിവില്‍ കഴിയേണ്ട അവസ്ഥയിലാണ്. മണ്ഡലത്തില്‍ സിപിഐഎമ്മിന്റെയും ആര്‍എസ്പിയുടേതുമായി 11 ഓഫീസ് തകര്‍ക്കപ്പെട്ടു. 58 വീടിന് തീയിട്ടു. 19 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha

























