ഫോണ്‍കോള്‍ ചോര്‍ത്തല്‍ കേസില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിക്ക് വീണ്ടും ക്രൈം ബ്രാഞ്ച് സമന്‍സ്

ഫോണ്‍കോള്‍ ചോര്‍ത്തല്‍ കേസില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിക്ക് ക്രൈം ബ്രാഞ്ച് വീണ്ടും സമന്‍സ് അയച്ചു. സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സി വഴി രഹസ്യമായി ഭാര്യയുടെ ഫോണ്‍ കോള്‍ വിവരം ചോര്‍ത്തിയ കേസിൽ താനെ പൊലീസ് അയച്ച സമന്‍സില്‍ താരം അസൗകര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി. മൂന്നു തവണ മൊഴി എടുക്കാന്‍ വിളിച്ചിട്ടും താരം ഹാജരായില്ല. മാര്‍ച്ച് ഒമ്പതിന് കേസുമായി ബന്ധപ്പെട്ട് താനെ പൊലീസില്‍ മൊഴി നല്‍കാമെന്നായിരുന്നു സിദ്ദിഖി അറിയിച്ചത്. എന്നാല്‍ അദ്ദേഹം ഹാജരാകാത്തതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സമന്‍സ് അയക്കുന്നത്.
ഫോണ്‍ കോള്‍ ചോര്‍ത്തി നല്‍കിയ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖി, നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ എന്നിവര്‍ക്കും ഹാജരാകല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കോള്‍ ഡാറ്റ റെക്കോര്‍ഡ് കേസില്‍ പ്രമുഖ വനിതാ ഡിറ്റക്ടീവ് രജനി പണ്ഡിറ്റ് അടക്കം 11 പേരെയാണ് താനെ ക്രൈംബ്രാഞ്ച് ഒരു മാസത്തിനിടെ അറസ്റ്റ് ചെയ്തത്.
ഫോണ്‍ സന്ദേശങ്ങളും സംഭാഷണങ്ങളും ചോര്‍ത്തി നല്‍കിയ നിരവധി ഏജന്‍സികളെ ജനുവരി 29ന് താനെയില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണ് സിദ്ദിഖി അടക്കം നിരവധി പ്രമുഖര്‍ ഫോണ്‍ കാള്‍ ചോര്‍ത്തിയതായി കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























