തേനിയെ നടുക്കിയ കാട്ടുതീ നിയന്ത്രണ വിധേയം... രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ നാലു ഹെലികോപ്ടറുകളും പത്ത് കമാൻഡോകളും രംഗത്തുണ്ട്...

തേനിയെ നടുക്കിയ കാട്ടുതീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. മീശപ്പുലിമല സന്ദർശിക്കാൻ തമിഴ്നാട്ടിൽ നിന്നെത്തി കാട്ടുതീയിൽ അകപ്പെട്ട 25 പേരെ രക്ഷപ്പെടുത്തിയതായി വനംവകുപ്പ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ നാലു ഹെലികോപ്ടറുകൾ രംഗത്തുണ്ട്. ഇതോടൊപ്പം 10 കമാൻഡോകളും എത്തിയിട്ടുണ്ട്. കൂടുതൽ മെഡിക്കൽ സംഘവും രാവിലെ സ്ഥലത്തെത്തി. സേലം ഈറോഡ് എന്നിവിടങ്ങളിലെ ഐ.ടി.ഐകളിൽ നിന്ന് ട്രക്കിംഗ് പരിശീലനത്തിന് എത്തിയ 24 പെൺകുട്ടികളും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരായ 12 പേരുമാണ് വനത്തിൽ അകപ്പെട്ടതെന്നാണ് വിവരം.
മൂന്നാറിൽ നിന്ന് ഉദ്ദേശം 60 കിലോമീറ്റർ അകലെ കൊളുക്കുമല തേയില തോട്ടത്തിന്റെയും മീശപ്പുലിമലയുടെ താഴ്വരയിലെ കൊരങ്ങിണി വനത്തിലാണ് സംഭവം. ഇന്നലെ വൈകിട്ട് ആറിന് വിദ്യാർത്ഥികൾ കാട്ടുതീയിൽ അകപ്പെട്ടതായി പുറംലോകം അറിയുന്നത്.
ഉടൻതന്നെ എസ്റ്റേറ്റിലെ തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിലേക്ക് കുതിച്ചു. അതിനിടെ തീ പടർന്നപ്പോൾ പരിഭ്രാന്തരായ പെൺകുട്ടികൾ നാലുപാടും ചിതറിയോടുകയും ചെയ്തിരുന്നു. ഏഴുപേരെ നാട്ടുകാരും വനപാലകരും ചേർന്ന് കണ്ടെത്തി ബോഡിനായ്ക്കന്നൂർ സർക്കാർ ആശുപത്രിയിലും തേനി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
തിരുപ്പൂരിൽനിന്നുള്ള രാജശേഖർ (29), ഭാവന (12), മേഘ (ഒൻപത്), ഈറോഡ് സ്വദേശി സാധന (11), തിരുപ്പൂർ സ്വദേശി മോനിഷ (30), മടിപ്പാക്കം ചെന്നൈ സ്വദേശി പൂജ (27), ചെന്നൈ സ്വദേശി സഹാന (20) തുടങ്ങിയവരാണു പരുക്കേറ്റു ബോഡിനായ്ക്കന്നൂർ ഗവ. ആശുപത്രിയിലുള്ളത്.
https://www.facebook.com/Malayalivartha

























