വെളുത്ത വസ്ത്രം എടുത്തുവയ്ക്കാനും പത്രസമ്മേളനം നടത്താന്‍ പോകണമെന്നും പറഞ്ഞതിന് പിന്നാലെ സുനന്ദയെ കണ്ടത് കൊല്ലപ്പെട്ട നിലയിൽ; സുനന്ദയുടെ മരണം കൊലപാതകംതന്നെയെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ കിട്ടിയിട്ടും എഫ്‌ഐആര്‍ പോലും ഇടാതെ കേസ് നീട്ടിക്കൊണ്ടുപോയത് എന്തിന് വേണ്ടി? സുനന്ദപുഷ്കര്‍ കൊല്ലപ്പെട്ടത് തന്നെ എന്ന് ഉറപ്പിക്കുന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്കര്‍ കൊല്ലപ്പെട്ടതുതന്നെ എന്ന് ഉറപ്പിക്കുന്ന പോലീസ് റിപ്പോര്‍ട്ട് പുറത്ത്. സുനന്ദയുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ സ്ഥലം സന്ദർശിച്ച വസന്ത് വിഹാർ സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് അലോക് ശർമ്മയും സുനന്ദയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നും ഇത് ആത്മഹത്യയല്ലെന്നും വ്യക്തമാക്കിയിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇൻക്വസ്റ്റ് നടപടികൾ ശരിയായ രീതിയിലല്ല പുരോഗമിക്കുന്നത് എന്ന് കണ്ടതോടെ ഇത് ഒരു കൊലപാതകം എന്ന നിലയിൽ അന്വേഷിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സരോജിനി നഗർ സ്‌റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നതായും ഡിഎൻഎ വ്യക്തമാക്കുന്നു.
വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്ന് ഓട്ടോപ്‌സി റിപ്പോർട്ടിലും പറഞ്ഞിരുന്നു. സാഹചര്യ തെളിവുകൾ വച്ച് അൽപ്രാസോൾ വിഷം ഉപയോഗിച്ചുവെന്നായിരുന്നു സൂചനകൾ. ബലപ്രയോഗത്താലോ മൂർച്ചകുറഞ്ഞ ആയുധത്താലോ ഏറ്റ പരിക്കുകളാ് ശരീരത്തിൽ കണ്ടത്. ഇവ മരണ കാരണമാണെന്ന് കരുതാനാവില്ല. എന്നാൽ ഇതിൽ പത്താം നമ്പരായി രേഖപ്പെടുത്തിയ മുറിവ് ഇൻജക്ഷൻ നൽകിയതിന്റേതാണ്. 12-ാം നമ്പർ ആകട്ടെ പല്ലുകൊണ്ട് കടിയേറ്റ മുറിവും. സുനന്ദയുടെ ശരീരത്തിൽ കണ്ടെത്തിയ ഒന്നുമുതൽ 15വരെ മുറിവുകൾ 12 മണിക്കൂർ മുതൽ 4 ദിവസംവരെയുള്ള കാലയളവിൽ സംഭവിച്ചതാണെന്നും ഇൻജക്ഷൻ അടയാളമാണെങ്കിൽ പുതിയതാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സുനന്ദയുടെ ശരീരത്തിൽ മൽപിടിത്തത്തെ തുടർന്ന് നിരവധി പാടുകളും ഉണ്ടായിരുന്നു.
സുനന്ദയും തരൂരും തമ്മിൽ വഴക്കുണ്ടായതായി അവരുടെ പരിചാരകൻ നരെയ്ൻ സിങ് മൊഴി നൽകിയിരുന്നുവെന്നും പിന്നീട് സതേൺഡൽഹി റെയ്ഞ്ച് ജോയിന്റ് പൊലീസ് കമ്മിഷണർ വിവേക് ഗോഗിയക്ക് സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തിനായിരുന്നു അന്ന് കേസിന്റെ മേൽനോട്ടം. പിന്നീട് ഈ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിനും നൽകപ്പെട്ടു. എന്നാൽ ഇത്തരമൊരു റിപ്പോർട്ടുൾപ്പെടെ ഉണ്ടായിട്ടും മരണകാരണം വ്യക്തമായിട്ടും ഇതിൽ പൊലീസ് കേസെടുത്തില്ല. പിന്നീട് ഒരു ആഴ്ചയ്ക്ക് ശേഷം ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി കൊലപാതകമെന്ന നിലയിൽ എഫ്‌ഐആർ ഇടാൻ അവർ തീരുമാനിച്ചെങ്കിലും നാലു മണിക്കൂറിനകം കേസ് വീണ്ടും ക്രൈംബ്രാഞ്ചിൽ നിന്ന് ഗോജിയയിലേക്ക് തന്നെ എത്തി.
മരണം സംഭവിച്ച വേളയിൽ തന്നെ ക്രൈംബ്രാഞ്ച് സംഭവസ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ പൊലീസ് കമ്മിഷണർ ബിഎസ് ബസ്സിയുടെ ചില തീരുമാനങ്ങൾ ഇത് എഫ്‌ഐആർ ഇടുന്നത് ഒരു വർഷത്തോളവും അന്വേഷണം രണ്ടുവർഷത്തോളവും വൈകിപ്പിക്കാൻ കാരണമായി.പോസ്റ്റുമോർട്ടം റിപ്പോർട്ടുമുതൽ രാസ പരിശോധന, വിരലടയാളം തുടങ്ങി എല്ലാവിവരങ്ങളും ഉൾപ്പെടുത്തിയാണ് രഹസ്യ റിപ്പോർട്ട് നൽകിയിരുന്നത്. സുനന്ദ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായ സൂചനയുണ്ടായിട്ടും കേസ് രജിസ്റ്റർ ചെയ്യപ്പെട്ടില്ലെന്ന് ഡിഎൻഎ ചൂണ്ടിക്കാട്ടുന്നു. കൈയിൽ കടിയേറ്റ പാടും ഇൻജക്ഷൻ മാർക്കും പരിഗണിച്ചുകൊണ്ട് വിഷം വായിലൂടെ നൽകിയതാണോ അതോ കുത്തിവച്ചതാണോ എന്ന കാര്യത്തിൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
2014 ജനുവരി 17നാണ് രാത്രി ഒമ്പതുമണിയോടെ സുനന്ദ പുഷ്‌കറെ ഹോട്ടൽ ലീലാ പാലസിലെ 345ാം നമ്പർ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. ജനുവരി 15ന് വൈകീട്ട് 5.456ന് സുനന്ദ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തതായാണ് രേഖകൾ. നേരത്തേ 307ാം നമ്പർ മുറിയാണ് നൽകിയിരുന്നതെങ്കിലും പിന്നീട് ജനുവരി 16നാണ് അവർ 345-ാം നമ്പർ മുറിയിലേക്ക് മാറുന്നത്.സംഭവ ദിവസം മൂന്നുമണിക്ക് തന്റെ വെളുത്ത വസ്ത്രം എടുത്തുവയ്ക്കാനും പത്രസമ്മേളനത്തിന് പോകാനുണ്ടെന്നും സഹായിയോട് വ്യക്തമാക്കിയിരുന്നു. പക്ഷേ, പിന്നീട് അവരെ മരിച്ച നിലയിൽ കണ്ടുവെന്ന വിവരമാണ് പുറത്തുവന്നത്. ശശി തരൂരുമായുള്ള വിവാഹജീവിതം ഏഴുവർഷം തികയുന്നതിന് മുമ്പായിരുന്നു സുനന്ദയുടെ മരണം എന്നതിനാലാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സംഭവസ്ഥലത്ത് ഇൻക്വസ്റ്റിന് എത്തിയത്.
https://www.facebook.com/Malayalivartha

























