പ്രസവാനുകൂല്യ നിയമഭേദഗതി ബില്‍ രാജ്യസഭ പാസ്സാക്കി

ലോക്‌സഭയില്‍ ഒമ്പതാം ദിവസവും തുടര്‍ന്ന പ്രതിപക്ഷ ബഹളത്തിനിടയില്‍ സുപ്രധാനമായ രണ്ടു ബില്ലുകളാണ് ചര്‍ച്ച കൂടാതെ പാസാക്കിയത്. പ്രസവാവധി ഉള്‍പ്പെടുന്ന പേമന്റെ് ഓഫ് ഗ്രാറ്റ്വിറ്റി നിയമഭേദഗതി ബില്‍, വ്യവസായ കരാറുകളുമായി ബന്ധപ്പെട്ട പ്രത്യേക സഹായനിയമ ഭേദഗതി ബില്‍ എന്നിവയാണ് ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളി ലോക്‌സഭയില്‍ പാസാക്കിയത്. പ്രസവാവധി സര്‍വിസ് തുടര്‍ച്ചയുടെ ഭാഗമാക്കുകയും, നിയമഭേദഗതി കൂടാതെതന്നെ ഗ്രാറ്റ്വിറ്റി പരിധി സമയാസമയങ്ങളില്‍ വിജ്ഞാപനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിനെ അനുവദിക്കുകയും ചെയ്യുന്നതാണ് ആദ്യത്തെ ബില്‍.
1961ലെ നിയമപ്രകാരം കിട്ടുന്ന പ്രസവാവധി 12 ആഴ്ചയാണ്. ഇത് 26 ആഴ്ചയായി വര്‍ധിക്കും. തൊഴിലാളിയുടെ ഗ്രാറ്റ്വിറ്റി 10 ലക്ഷത്തില്‍ കൂടാന്‍ പാടില്ലെന്ന നിലവിലെ പരിധി എടുത്തുകളഞ്ഞു. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നികുതിരഹിത ഗ്രാറ്റ്വിറ്റിയായി 20 ലക്ഷം വരെ അനുവദിച്ചേക്കും.
വ്യവസായ കരാറുകള്‍ ലംഘിച്ചാല്‍ എതിര്‍കക്ഷിയില്‍നിന്ന് നഷ്ടപരിഹാരം തേടാന്‍ അവകാശം സ്ഥാപിച്ചുനല്‍കുന്നതാണ് രണ്ടാമത്തെ ബില്‍.
ഹൈകോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് ചില സിവില്‍ കോടതികളെ പ്രത്യേക കോടതികളായി സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ കേസുകളില്‍ തീര്‍പ്പുണ്ടാക്കണം. ഇക്കാര്യത്തില്‍ പരമാവധി ഇളവ് ആറു മാസംകൂടിയാണ്. ബില്ലുകള്‍ സഭയില്‍ ചര്‍ച്ചചെയ്യണമെന്ന കോണ്‍ഗ്രസിലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യം വിലപ്പോയില്ല. ആര്‍.എസ്.പിയിലെ എന്‍.കെ. പ്രേമചന്ദ്രന്‍, കോണ്‍ഗ്രസിലെ അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ കൊണ്ടുവന്ന ഖണ്ഡനപ്രമേയങ്ങള്‍ ശബ്ദവോട്ടില്‍ തള്ളി.
വര്‍ധിപ്പിച്ച ഗ്രാറ്റ്വിറ്റി തുക 2016 ജനുവരി ഒന്നു മുതല്‍ നല്‍കത്തക്കവണ്ണം നിയമത്തിന് മുന്‍കാല പ്രാബല്യം നല്‍കണമെന്ന് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ ഗ്രാറ്റ്വിറ്റി നല്‍കുന്ന തീയതിയുടെ പ്രാബല്യം നിശ്ചയിക്കുന്നതിനുള്ള അവകാശം പൂര്‍ണമായും സര്‍ക്കാറിനാണ്. കാലാകാലങ്ങളില്‍ ഗ്രാറ്റ്വിറ്റി തുക കുറക്കുകയോ കൂട്ടുകയോ ചെയ്യാം.
https://www.facebook.com/Malayalivartha

























