ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിൽ നിയന്ത്രണം ; പുതിയ എ.ടി.എം. കാര്‍ഡ് ലഭിച്ചതിനുശേഷവും പഴയ കാര്‍ഡ് കൈവശം വയ്ക്കുന്നവർക്ക് പിഴ ഈടാക്കും

പുതിയ എ.ടി.എം. കാര്‍ഡ് ലഭിച്ചതിനുശേഷവും പഴയ കാര്‍ഡ് കൈവശം വയ്ക്കുന്നവർക്ക് ഇനിമുതല്‍ സേവന നിരക്ക് ഈടാക്കും. സ്വകാര്യ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലും അക്കൗണ്ടുള്ളവര്‍ക്ക് ഇത് ബാധകമാണ്.
ബാങ്കിങ് നിയമപ്രകാരം പുതിയ കാര്‍ഡ് നല്‍കുമ്പോൾ പഴയ കാര്‍ഡ് അതത് ബാങ്കില്‍ ഏല്‍പ്പിക്കേണ്ടതാണ്. തിരിച്ചുനല്‍കിയില്ലെങ്കില്‍ നിയമവിരുദ്ധമായി കണക്കാക്കാനാകില്ല. ഒരു അക്കൗണ്ടിന് ഒരു എ.ടിഎം. കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ എന്ന കാര്യവും നിഷ്കര്‍ഷിക്കുന്നില്ല.
നിലവില്‍ വ്യത്യസ്ത ബാങ്കുകളില്‍ വ്യത്യസ്ത വാര്‍ഷിക സേവനനിരക്കുകളാണ് എ.ടി.എം. കാര്‍ഡുകള്‍ക്ക് ഈടാക്കുന്നത്. 150 രൂപ മുതല്‍ 500 രൂപവരെ ഈടാക്കുന്ന ബാങ്കുകളുണ്ട്. എ.ടി.എം. കേന്ദ്രങ്ങളില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇടപാടുകളുടെ എണ്ണം നിയന്ത്രിച്ച്, അധിക ഉപയോഗത്തിന് പിഴ ഈടാക്കുന്നത്. രണ്ടു കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് ഇവ ഉപയോഗിച്ച് പിഴകൂടാതെ മാസം 10 ഇടപാടുകള്‍വരെ നടത്താനാകും. ഇതിനുശേഷംവരുന്ന ഇടപാടുകള്‍ക്ക് മാത്രമാണ് പിഴ ഈടാക്കുന്നത്.
പുതിയ എ.ടി.എം. കാര്‍ഡ് ലഭിക്കുമ്പോള്‍ പഴയത് ബാങ്കില്‍ നല്‍കുകയോ സ്വമേധയാ ബ്ലോക്ക് ചെയ്യുകയോ വേണം. ഇല്ലെങ്കില്‍ ഇത് പ്രവര്‍ത്തന സജ്ജമെന്നുകണ്ട് ബാങ്കുകള്‍ സേവനനിരക്ക് ഈടാക്കും. കാലാവധി രേഖപ്പെടുത്തിയ കാര്‍ഡുകള്‍ കാലാവധിതീര്‍ന്ന് പുതുക്കിവരുമ്പോള്‍ മാത്രമാണ് പഴയ കാര്‍ഡ് ഉപയോഗശൂന്യമാകുക. അല്ലെങ്കില്‍ ഈ കാര്‍ഡിനും സാധാരണ ഈടാക്കുന്ന നിരക്കുകളെല്ലാം ബാധകമായിരിക്കും.
https://www.facebook.com/Malayalivartha

























