സുഖ്‌ന ഭൂമി ഇടപാട് കേസില്‍ വി.കെ. സിങ് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിച്ചെന്ന് ട്രൈബ്യൂണല്‍

2011ലെ സുഖ്‌ന ഭൂമിയിടപാട് കേസില്‍ വിദേശകാര്യസഹമന്ത്രിയും മുന്‍ കരസേനാ മേധാവിയമായ വി.കെ. സിങ് സിങ് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിച്ചുവെന്ന് ട്രൈബ്യൂണല്‍. വി.കെ.സിംഗ് ചട്ടങ്ങള്‍ ലംഘിച്ചെന്നും സൈനിക കോടതിയെ സ്വാധിനിക്കാന്‍ ശ്രമിച്ചെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി. ഈ കേസില്‍ മുന്‍ ലഫ്. ജനറല്‍ പി.കെ. രാഥിനെതിരായ സൈനിക കോടതിയുടെ കോര്‍ട്ട് മാര്‍ഷല്‍ നടപടി ട്രൈബ്യൂണല്‍ റദ്ദാക്കി. രഥ് ഈ കേസില്‍ പീഡനത്തിനിരയാവുകയും അദ്ദേഹത്തിന് മാനക്കേടുണ്ടാവുകയും ചെയ്തിട്ടുണ്ട്. നഷ്ടപരിഹാരമായി സൈന്യം ഒരുലക്ഷം രൂപ രാഥിന് നല്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് മന്ത്രി വി.കെ. സിങ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പശ്ചിമബംഗാളിലെ സുഖ്‌ന കന്റോണ്‍മെന്റിനോടു ചേര്‍ന്നുള്ള 70 ഏക്കര്‍ ഭൂമിയില്‍ വിദ്യാഭ്യാസസ്ഥാപനം തുടങ്ങാന്‍ സ്വകാര്യനിര്‍മാതാക്കള്‍ക്ക് ജനറല്‍ രഥ് അനുമതിപത്രം നല്‍കിയെന്നാണ് കേസ്. 2011ല്‍ പട്ടാളവിചാരണയിലൂടെ അദ്ദേഹത്തെ പുറത്താക്കി. അതിനെതിരെയാണ് അദ്ദേഹം െ്രെടബ്യൂണലിനെ സമീപിച്ചത്. ഈ വിഷയത്തില്‍ അന്ന് കിഴക്കന്‍മേഖലാ കമാന്‍ഡറായിരുന്ന വി.കെ. സിങ് അനാവശ്യ താത്പര്യമെടുക്കുകയും പ്രതികാരബുദ്ധിയോടെ നടപടികളെടുക്കുകയും ചെയ്തുവെന്നാണ് രഥിന്റെ ആരോപണം.
കേസിന്നാസ്പദമായ ഭൂമി സൈന്യത്തിന്റെ ഉടമസ്ഥതയിലല്ലെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. അനുമതിപത്രം നല്‍കിയതില്‍ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടില്ല. സുഖ്‌ന കന്റോണ്‍മെന്റിനോട് ചേര്‍ന്ന് നടത്തുന്ന ഏതുതരം സിവിലിയന്‍ പ്രവര്‍ത്തനവും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദവും അംഗീകരിക്കാനാവില്ല.
https://www.facebook.com/Malayalivartha
























