സി.ബി.ഐ ഡയറക്ടര്‍ക്കെതിരായ ആരോപണം ഗൗരവമേറിയതെന്ന് സുപ്രീം കോടതി

2ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്‌ക്കെതിരായ ആരോപണം അതീവ ഗൗരവമേറിയതെന്ന് സുപ്രീം കോടതി. കേസിലെ പ്രതികളുമായി സിന്‍ഹ ചര്‍ച്ച നടത്തിയെന്നാണ് ആരോപണം. ആരോപണങ്ങളില്‍ വിശദീകരണമാവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്ക് കോടതി നോട്ടീസ് അയച്ചു. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ 2ജി സ്‌പെക്ട്രം കേസില്‍ അദ്ദേഹം സ്വീകരിച്ച നടപടികള്‍ റദ്ദാക്കുമെന്നും കോടതി അറിയിച്ചു. അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും സി.ബി.ഐ ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടു.
റിലയന്‍സ് ഉദ്യോഗസ്ഥരുമായി രഞ്ജിത് സിന്‍ഹ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അമ്പതിലധികം തവണ ചര്‍ച്ച നടത്തിയെന്നാണ് പ്രശാന്ത് ഭൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസിന്റെ മേല്‍നോട്ടത്തില്‍ നിന്ന് സി. ബി.ഐ. ഡയറക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടാണ് അഡ്വ. പ്രശാന്ത് ഭൂഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്. റിലയന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥരെക്കൂടാതെ, കല്‍ക്കരിയടക്കമുള്ള കേസുകളില്‍ ഉള്‍പ്പെട്ടവരും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരുമെല്ലാം സന്ദര്‍ശകരുടെ കൂട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. റിലയന്‍സ് കമ്പനിയിലെ ഉന്നതരായ ടോണി യേശുദാസന്‍, എ.എന്‍. സേതുരാമന്‍ എന്നിവര്‍ കഴിഞ്ഞ 15 മാസത്തിനിടെ അമ്പതോളം തവണ സി.ബി.ഐ. ഡയറക്ടറെ ജനപഥിലെ രണ്ടാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ ചെന്നു കണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, റിലയന്‍സ് ഉദ്യോഗസ്ഥരെ കണ്ടിരുന്നെങ്കിലും അവര്‍ക്ക് ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ലെന്നാണ് രഞ്ജിത് സിന്‍ഹയുടെ നിലപാട്. ഔദ്യോഗിക വസതിയില്‍ ഒന്നോ രണ്ടോ തവണ കൂടിക്കാഴ്ച നടന്നിരുന്നു. 50 തവണ കണ്ടുവെന്നത് ശരിയല്ല. തന്റെ വീട്ടിലെ സന്ദര്‍ശക ഡയറിയെന്ന് പറയുന്നത് വ്യാജമാണെന്നും രഞ്ജിത് സിന്‍ഹ പറഞ്ഞു. അതേസമയം, അതിലെ ചില രേഖപ്പെടുത്തലുകള്‍ ശരിയാണെന്നും അദ്ദേഹം സമ്മതിച്ചു.
https://www.facebook.com/Malayalivartha

























