യു.പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 72 കുട്ടികള്‍ മരിച്ച സംഭവത്തില്‍ രാപ്പകലില്ലാതെ ഓടി നടന്ന് മരണ സംഖ്യ ഉയരാതെ നോക്കിയ ഡോ. കഫീല്‍ ഖാനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാമ്യമില്ലാതെ എട്ട് മാസം ജയിലില്‍ അടച്ചു. അവധിയിലായിട്ടും കുഞ്ഞുങ്ങളെ രക്ഷിക്കാനെത്തിയ ഡോക്ടറെ യോഗി പീഡിപ്പിക്കുന്നതെന്തിന്?
യു.പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 72 കുട്ടികള്‍ മരിച്ച സംഭവത്തില്‍ രാപ്പകലില്ലാതെ ഓടി നടന്ന് മരണ സംഖ്യ ഉയരാതെ നോക്കിയ ഡോ. കഫീല്‍ ഖാനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാമ്യമില്ലാതെ എട്ട് മാസം ജയിലില്‍ അടച്ചു. അവധിയിലായിട്ടും കുഞ്ഞുങ്ങളെ രക്ഷിക്കാനെത്തിയ ഡോക്ടറെ യോഗി പീഡിപ്പിക്കുന്നതെന്തിന്? അദ്ദേഹം പറയുന്നു...
ഇരുമ്പഴികള്‍ക്ക് പിന്നിലെ എട്ടുമാസത്തെ അസഹനീയമായ പീഢനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ശേഷവും ഓരോ നിമിഷവും ഓരോ സീനുകളും ഇപ്പോള്‍ എന്റെ കണ്മുന്നില്‍ നടക്കുന്നതുപോലെ ഓര്‍മിക്കുന്നു. ചിലപ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്, ' ഞാന്‍ ശരിക്കും കുറ്റവാളിയാണോ? '. എന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്ന് അതിന്റെ ഉത്തരം ഉയര്‍ന്നുവരും. ഒരു വലിയ ' അല്ല '
2017 ഓഗസ്റ്റ് 10ന്റെ ആ ദുരന്തരാത്രിയില്‍ എനിക്ക് വാട്‌സാപ് മെസേജ് കിട്ടിയ നിമിഷത്തില്‍ ഞാന്‍ എന്നാല്‍ കഴിയുന്നത്, ഒരു ഡോക്ടര്‍, ഒരു അച്ഛന്‍, ഒരു ഉത്തരവാദിത്വമുള്ള ഇന്ത്യക്കാരന്‍ ചെയ്യുന്നതെല്ലാം ചെയ്തിരുന്നു. ലിക്വിഡ് ഓക്‌സിജന്റെ പെട്ടെന്നുള്ള നിര്‍ത്തല്‍ കൊണ്ട് അപകടത്തിലായ ഓരോ ജീവനും രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്തു. ഓക്‌സിജനില്ലാതെ മരിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിവിന്റെ പരമാവധി പ്രയത്‌നിച്ചു. ഭ്രാന്തമായി എല്ലാവരെയും വിളിച്ചു, യാചിച്ചു, സംസാരിച്ചു, ഓടി, വാഹനമോടിച്ചു, ആജ്ഞാപിച്ചു, അലറിവിളിച്ചു, മുറവിളികൂട്ടി, ആശ്വസിപ്പിച്ചു, ഉപദേശിച്ചു, പണം ചിലവാക്കി, കടം വാങ്ങി, കരഞ്ഞു.മനുഷ്യസാദ്ധ്യമായതെല്ലാം ചെയ്തു.
ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനെയും സഹപ്രവര്‍ത്തകരെയും ബിആര്‍ഡി പ്രിന്‍സിപ്പലിനെയും ബിആര്‍ഡി ആക്റ്റിങ്ങ് പ്രിന്‍സിപ്പലിനെയും ജില്ലാ മജിസ്‌ട്രേറ്റ് ഗോരഖ്പൂരിനെയും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത് ഗോരഖ്പൂരിനെയും സിഎംഎസ/എസ്‌ഐസി ഗോരഖ്പൂരിനെയും സിഎംഎസ്/എസ്‌ഐസി, ബിആര്‍ഡിയെയും വിളിച്ച് പൊടുന്നനെ ഓക്‌സിജന്‍ നിറുത്തിയതുമൂലം ഉണ്ടായ ഗുരുതരമായ അവസ്ഥയെക്കുറിച്ച് അറിയിച്ചു. കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് അറിയിച്ചു. (എന്റെ കയ്യില്‍ കോള്‍ റെക്കോഡുകളുണ്ട്)
ഗ്യാസ് സപ്ലയേഴ്‌സിനെ മോഡി ഗ്യാസ്, ബാലാജി, ഇമ്പീരിയല്‍ ഗ്യാസ്, മയൂര്‍ ഗ്യാസ് ഏജന്‍സി, ബിആര്‍ഡി മെഡിക്കല്‍ കോളജിനടുത്തുള്ള ആശുപത്രികള്‍ വിളിച്ച് അവരോട് നൂറുകണക്കിനു നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഗ്യാസ് സിലിണ്ടറുകള്‍ക്കായി യാചിച്ചു.
അവര്‍ക്ക് പണം നല്‍കി, അതിനു ശേഷം ബാക്കി പണം സിലിണ്ടറുകള്‍ ലഭിക്കുമ്പോള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കി. (ഞങ്ങള്‍ ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് എത്തുന്നത് വരെ 250 ജംബോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തിരുന്നു. ഒരു ജംബോ സിലിണ്ടറിന് 216 രൂപയാണ്).
ഒരു ക്യൂബിക്കിളില്‍ നിന്ന് അടുത്തതിലേക്ക്, വാര്‍ഡ് 100ല്‍ നിന്ന് വാര്‍ഡ് 12 ലേക്കും എമര്‍ജന്‍സി വാര്‍ഡിലേക്കും, ഒരു ഓക്‌സിജന്‍ സപ്ലൈ പോയിന്റില്‍ നിന്ന് അടുത്തതിലേക്കും ഓടി തടസമില്ലാത്ത ഓക്‌സിജന്‍ സപ്ലൈ ഉണ്ടെന്ന് ഉറപ്പുവരുത്തി. ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറില്‍ ഡ്രൈവ് ചെയ്തുപോയി. അത് പോരാതെവരുമെന്ന് തോന്നിയപ്പോള്‍ ആംഡ് ബോര്‍ഡര്‍ ഫോഴ്‌സിലേക്ക് ചെന്നു. അതിന്റെ ഡിഐജിയെ കണ്ട് അദ്ദേഹത്തോട് ഈ സിറ്റുവേഷനെക്കുറിച്ച് വിശദീകരിച്ചു. അവരുടെ അനുകൂലമായ പ്രതികരണം പെട്ടെന്നായിരുന്നു. അവര്‍ ഒരു വലിയ ട്രക്കും ഒരു കൂട്ടം സൈനികരെയും വിട്ടുതന്നു. സൈനികര്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്ന് ബിആര്‍ഡിയിലേക്ക് സിലിണ്ടറുകള്‍ നിറച്ച് എത്തിക്കുകയും കാലി സിലിണ്ടറുകള്‍ തിരിച്ചെത്തിക്കാനായി ഓടുകയും ചെയ്തു.
അവര്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. അവരുടെ ആത്മവീര്യം ഞങ്ങളുടേതും വര്‍ദ്ധിപ്പിച്ചു. ഞാന്‍ അവരെ സല്യൂട്ട് ചെയ്യുന്നു. അവരുടെ സഹായത്തിന് എന്നും നന്ദിയുള്ളവനായിരിക്കും.
ജൂണിയര്‍ / സീനിയര്‍ ഡോക്ടര്‍മാരോട് സംസാരിച്ചു. സ്റ്റാഫിനോട് ഞാന്‍ സംസാരിച്ചു. ' ആരും പരിഭ്രാന്തരാവുകയോ ഹതാശരാവുകയോ ചെയ്യരുത്. അസ്വസ്ഥരായ മാതാപിതാക്കളോട് ദേഷ്യപ്പെടരുത്. വിശ്രമിക്കുകയുമരുത്. നമുക്ക് ഒരു ടീമായി ജോലി ചെയ്താലേ എല്ലാവരെയും ചികില്‍സിക്കാനും എല്ലാ ജീവനും രക്ഷപ്പെടുത്താനുമാവൂ. '
കുട്ടികള്‍ നഷ്ടപ്പെട്ട ദുഖാര്‍ത്തരായ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. കുട്ടികള്‍ മരിച്ച, അസ്വസ്ഥരായ, ദേഷ്യപ്പെട്ട് തുടങ്ങിയിരുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒരുപാട് ആശയക്കുഴപ്പം നിലനിന്നിരുന്നു. അവരോട് ലിക്വിഡ് ഓക്‌സിജന്‍ തീര്‍ന്നിരിക്കുകയാണെന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ വച്ച് അത് നികത്താന്‍ ശ്രമിക്കുകയാണെന്നും വിശദീകരിച്ചു. എല്ലാവരോടും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ ടീമിലെ എല്ലാവരും കരഞ്ഞിരുന്നു. കൃത്യസമയത്ത് കുടിശിക നല്‍കാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച നാശം കണ്ട്, അതുണ്ടാക്കിയ ദുരന്തം കണ്ട്.
13- 08- 2017 രാവിലെ 1:30 നു ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് എത്തുന്നത് വരെ ഞങ്ങള്‍ നിര്‍ത്തിയില്ല.പക്ഷേ എന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് ചീഫ് മിനിസ്റ്റര്‍ യോഗി ആദിത്യ മഹാരാജ് അടുത്ത ദിവസം വന്നതോടെയാണ്. അദ്ദേഹം ചോദിച്ചു,' അപ്പോള്‍ നിങ്ങളാണ് ഡോ.കഫീല്‍ അല്ലേ? നിങ്ങളാണോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തത്? 'ഞാന്‍ പറഞ്ഞു . ' അതേ സര്‍ '
അദ്ദേഹം ദേഷ്യപ്പെട്ടു. ' അപ്പോള്‍ നിങ്ങള്‍ കരുതുന്നത് സിലിണ്ടറുകള്‍ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം..'
യോഗിജി ദേഷ്യപ്പെടാന്‍ കാരണമുണ്ട്. ഈ വാര്‍ത്ത മാദ്ധ്യമങ്ങളില്‍ വന്നതെങ്ങിനെയാണെന്നുള്ളതുകൊണ്ട്. ഞാന്‍ അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാന്‍ അന്ന് രാത്രി ഒരു മാദ്ധ്യമപ്രവര്‍ത്തകനെയും വിവരമറിയിച്ചില്ല. അവര്‍ അന്ന് രാത്രിതന്നെ അവിടെയുണ്ടായിരുന്നു.
പൊലീസ് എന്റെ വീട്ടിലേക്ക് വന്നു , വേട്ടയാടി, ഭീഷണിപ്പെടുത്തി, കുടുംബത്തെ അവര്‍ പീഡിപ്പിച്ചു. എന്നെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന് ആളുകള്‍ താക്കീത് ചെയ്തു. കുടുംബവും അമ്മയും ഭാര്യയും കുഞ്ഞുങ്ങളും ഭീതിയിലായിരുന്നു. എനിക്കവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളുണ്ടായിരുന്നില്ല.
എന്റെ കുടുംബത്തെ അപമാനത്തില്‍ നിന്ന് രക്ഷിക്കാന്‍ ഞാന്‍ കീഴടങ്ങി. അപ്പോള്‍ ഓര്‍ത്തിരുന്നത് തെറ്റൊന്നും ചെയ്തില്ലെന്നും എനിക്ക് നീതി ലഭിക്കുമെന്നുമായിരുന്നു. പക്ഷേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി . ആഗസ്റ്റ് 2017 തൊട്ട് ഏപ്രില്‍ 2018 വരെ. ഹോളി വന്നു, ദസറ വന്നു, ക്രിസ്മസ് പോയി, പുതുവര്‍ഷം വന്നു, ദീപാവലി വന്നു. ഓരോ ദിവസവും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയോടെ... അപ്പൊഴാണ് മനസിലായത് നീതിന്യായവ്യവസ്ഥയും സമ്മര്‍ദ്ദത്തിലാണെന്ന് (അവരും അങ്ങനെ അറിയിച്ചു).
ഉറങ്ങുന്നത് 150ലധികം തടവുകാരോടൊപ്പം ഒരു ഇടുങ്ങിയ മുറിയുടെ നിലത്താണ്. രാത്രിയില്‍ ലക്ഷക്കണക്കിനു കൊതുകും പകല്‍ ആയിരക്കണക്കിന് ഈച്ചകളും. ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചുകൊണ്ട്, അര്‍ദ്ധനഗ്‌നനായി കുളിച്ച്, പൊട്ടിപ്പൊളിഞ്ഞ വാതിലുള്ള ടോയ്‌ലറ്റിലിരുന്ന്..ഞായറാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും കുടുംബത്തെ കാത്തിരിക്കുന്നു. എനിക്ക് മാത്രമല്ല. എന്റെ കുടുംബത്തിനും ജീവിതം നരകമാണ്. ഒരു തൂണില്‍ നിന്ന് മറ്റൊന്നിലേക്ക് അവര്‍ക്ക് ഓടേണ്ടിവരുന്നു. പൊലീസ് സ്‌റ്റേഷനില്‍ നിന്ന് കോടതിയിലേക്ക്, ഗോരഖ്പൂരില്‍ നിന്ന് അലഹബാദിലേക്ക് ... നീതി ലഭിക്കാന്‍...പക്ഷേ എല്ലാം പാഴായി..
എന്റെ കുഞ്ഞിന്റെ ആദ്യ പിറന്നാള്‍ എനിക്ക് ആഘോഷിക്കാന്‍ കഴിഞ്ഞില്ല. അവള്‍ക്കിപ്പൊ ഒരു വയസും ഏഴു മാസവുമാണു പ്രായം. കുട്ടികളുടെ ഡോക്ടറെന്ന നിലയില്‍ക്കൂടി സ്വന്തം കുഞ്ഞ് വളരുന്നത് കാണാന്‍ കഴിയാത്തത് വളരെയധികം വേദനാജനകവും നിരാശാജനകവുമാണ്. ഒരു പീഡിയാട്രീഷനെന്ന നിലയില്‍ മാതാപിതാക്കളെ വളര്‍ച്ചാഘട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ മാതാപിതാക്കളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ എന്റെ കുഞ്ഞ് നടക്കാന്‍ തുടങ്ങിയോ, സംസാരിക്കുന്നുണ്ടോ, ഓടുന്നുണ്ടോ എന്നെനിക്കറിയില്ല.
വീണ്ടും ആ ചോദ്യം എന്നെ വേട്ടയാടുന്നു. ഞാന്‍ യഥാര്‍ഥത്തില്‍ കുറ്റവാളിയാണോ? അല്ല, അല്ലഅല്ല
2017 ഓഗസ്റ്റ് 10 നു ഞാന്‍ ലീവിലായിരുന്നു (എന്റെ എച്ച്ഒഡി അനുവദിച്ചിരുന്നത്). എന്നിട്ടും ഞാന്‍ എന്റെ കര്‍ത്തവ്യത്തിനായി ഓടിയെത്തി അതാണോ തെറ്റ്?
അവരെന്നെ ഹെഡ് ഓഫ് ദ് ഡിപ്പാര്‍ട്ട്‌മെന്റും ബിആര്‍ഡിയുടെ വൈസ് ചാന്‍സലറും 100 ബെഡുള്ള അക്യൂട്ട് എന്‍കെഫലൈറ്റിസ് സിന്‍ഡ്രോം വാര്‍ഡിന്റെ ഇന്‍ ചാര്‍ജുമാക്കി. ഞാന്‍ അവിടത്തെ ഏറ്റവും ജൂണിയറായ ഡോക്ടറും 08-08-2016നു മാത്രം സ്ഥിരനിയമനം നേടിയയാളുമാണ്. അവിടത്തെ എന്‍ആര്‍എച്ച്എം നോഡല്‍ ഓഫീസറും പീഡിയാട്രിക്‌സ് ലക്ചററുമാണ്. ജോലി പഠിപ്പിക്കലും കുട്ടികളെ ചികില്‍സിക്കലും മാത്രമാണ്. ലിക്വിഡ് ഓക്‌സിജനോ സിലിണ്ടറോ വാങ്ങുന്നതിലോ ടെന്‍ഡര്‍ നല്‍കുന്നതിലോ അറ്റകുറ്റപ്പണി നടത്തുന്നതിലോ പണം നല്‍കുന്നതിലോ പങ്കെടുക്കേണ്ടിയിരുന്നില്ല.
പുഷ്പ സെയില്‍സ് ഓക്‌സിജന്‍ സപ്ലൈ നിറുത്തിയതിനു ഞാനെങ്ങനെ ഉത്തരവാദിയാവും. മെഡിക്കല്‍ പശ്ചാത്തലമില്ലാത്തയാള്‍ക്കു പോലും ഡോക്ടര്‍മാര്‍ ചികില്‍സിക്കാനുള്ളവരാണ്, ഓക്‌സിജന്‍ വാങ്ങാനുള്ളവരല്ലെന്ന് മനസിലാകും. കുറ്റവാളികള്‍ പുഷ്പ സെയില്‍സിന്റെ 68 ലക്ഷം രൂപ കുടിശിക ആവശ്യപ്പെട്ടയച്ച 14 റിമൈന്‍ഡറുകള്‍ക്ക് മേല്‍ നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ ഡിഎമ്മും മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറും ഹെല്‍ത്ത് എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ്.
ഉയര്‍ന്ന നിലയിലെ ഒരു സമ്പൂര്‍ണ ഭരണപരാജയമായിരുന്നു അത്. അവര്‍ക്ക് പ്രശ്‌നത്തിന്റെ ആഴം മനസിലായില്ല. അവര്‍ ഞങ്ങളെ ബലിയാടുകളാക്കി. ഗോരഖ്പൂരിന്റെ ജയിലിനുള്ളില്‍ സത്യത്തെ തളച്ചിടാന്‍. പുഷ്പ സെയില്‍സിന്റെ ഡയറക്ടര്‍ മനീഷ് ഭണ്ഡാരിക്ക് ജാമ്യം കിട്ടിയപ്പോള്‍ ഞങ്ങളും നീതി ലഭിക്കുമെന്നും എന്റെ വീട്ടുകാരോടൊത്ത് ജീവിക്കാനും സേവനം നടത്താനും കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.
പക്ഷേ ഇല്ല. ഞങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. സുപ്രീം കോടതി പറയുന്നത് ജാമ്യം അവകാശവും ജയില്‍ ഒഴിവാക്കലുമാണെന്നാണ്. എന്റെ കേസ് നീതിനിഷേധത്തിന്റെ ഉത്തമോദ്ദാഹരണമാണ്. ഞാന്‍ സ്വതന്ത്രനായി എന്റെ കുടുംബത്തിന്റെയും മകളുടെയും കൂടെ ആയിരിക്കുന്ന സമയമുണ്ടാവുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. സത്യം തീര്‍ച്ചയായും വിജയിക്കും. നീതി നടപ്പാവും. ഒരു നിസഹായനായ, ഹൃദയം തകര്‍ന്ന പിതാവ്, ഭര്‍ത്താവ്, സഹോദരന്‍, മകന്‍, സുഹൃത്ത്
ഡോ.കഫീല്‍ ഖാന്‍
പരിഭാഷപ്പെടുത്തിയത് ഡോ. നെല്‍സണ്‍ ജോസഫ്
https://www.facebook.com/Malayalivartha