ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരേയുള്ള മാനഭംഗക്കേസില്‍ എസ് സി/എസ്ടി പ്രത്യേക കോടതി ഇന്നു വിധി പറയും... ജോധ്പൂരില്‍ കനത്ത സുരക്ഷ

സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരേയുള്ള മാനഭംഗക്കേസില്‍ എസ് സി/എസ്ടി പ്രത്യേക കോടതി ഇന്നു വിധി പറയും. ജോധ്പുര്‍ ജയിലില്‍ കോടതി സ്ഥാപിച്ചാണു ജഡ്ജി വിധി പറയുന്നത്. വിധി പറയുന്നതിനു മുന്നോടിയായി ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഈ സംസ്ഥാനങ്ങളിലാണ് ആശാറാമിന് വന്‍ അനുയായികളുള്ളത്
ആശ്രമങ്ങളെന്ന പേരില്‍ രാജ്യത്ത് 400 കേന്ദ്രങ്ങള്‍ ആശാറാമിനുണ്ട്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ആശാറാമിനെ പാര്‍പ്പിച്ചിരിക്കുന്ന ജോധ്പുര്‍ ജയിലിനു കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ആശാറാം പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി 2013 ഓഗസ്റ്റ് 20നാണ് 16 വയസുള്ള പെണ്‍കുട്ടി പരാതി നല്‍കിയത്. മധ്യപ്രദേശിലുള്ള ആശാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ താമസിച്ച് പഠിക്കുന്നതിനിടെ, 2013 ഓഗസ്റ്റ് 15 ന് ആശാറാമിന്റെ ജോധ്പൂരിലെ ആശ്രമത്തിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ആശാറാം ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.
വിധി പറയുന്നതിനു മുന്നോടിയായി പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീടിനു പോലീസ് കാവലേര്‍പ്പെടുത്തി, സിസിടിവി കാമറയും സ്ഥാപിച്ചു. രുദ്രാപുരിലെ ആശ്രമത്തിനു മുന്നിലും പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്. കേസില്‍ 10 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴു പേര്‍ക്കുനേരെ ആക്രമണം ഉണ്ടാകുകയും മൂന്നു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സാക്ഷികളെ വധിക്കാന്‍ അനുയായികള്‍ വാടകക്കൊലയാളിയെ നിയോഗിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.
പോക്‌സോ കേസില്‍ അറസ്റ്റിലായ ആശാറാം 2013 ഓഗസ്റ്റ് 31 മുതല്‍ ജയില്‍ കഴിയുകയാണ്. ശിക്ഷിക്കപ്പെട്ടാല്‍ പരമാവധി 10 വര്‍ഷംവരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്. ദേര സച്ച സൗധ തലവന്‍ ഗുര്‍മീത് റാം റഹിമിനെ ബലാത്സംഗക്കേസില്‍ ജയില്‍ ശിക്ഷയ്ക്കു വിധിച്ചതിനെ തുടര്‍ന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കലാപത്തില്‍ 40 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























