പണത്തിനായി മാതാപിതാക്കൾ എട്ടാം വയസ്സില്‍ വിറ്റ പെൺകുട്ടി 16-ാം വയസ്സില്‍ നാലുമക്കളുടെ അമ്മ ; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമം വർധിക്കുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമം വർധിക്കുന്നു. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ പേരിൽ ഓരോ ദിവസവും ഇന്ത്യ തലകുനിക്കേണ്ടി വരുന്നു. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുന്ന രാജ്യത്തിൽ ഒന്നായി ഇന്ത്യ മാറുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ അതിക്രമത്തിനിരയായത് ഉത്തർപ്രദേശിലാണ് 3,078 കേസുകൾ . മധ്യപ്രദേശ് 1,687, തമിഴ്നാട് 1,544 , കർണാടക1,480, ഗുജറാത്ത് 1,416 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അഹ്‌റെസമയം വീണ്ടും രാജ്യത്തെ തലകുനിക്കും വിധം ഉത്തർപ്രദേശിൽ നിന്ന് ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. എട്ടാം വയസ്സില്‍ മാതാപിതാക്കള്‍ മറ്റൊരാൾക്ക് വിറ്റ പെണ്‍കുട്ടി, 16 വയസ്സിനിടെ നാല് മക്കളുടെ അമ്മയായി മാറിയതൻ രാജ്യത്തെ നടുക്കുന്ന ആ വാർത്ത. ബറേലിയിലെ സംബാളില്‍നിന്നുള്ള പെണ്‍കുട്ടിയാണ് കളിചിരി മാറാത്ത പ്രായത്തിൽ ഈ പീഡനങ്ങള്‍ക്കിരയായത്.
2010-ല്‍ എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് രാജസ്ഥാനിലെ ഭരത്പുരിലുള്ള ഒരാള്‍ക്ക് വില്‍ക്കുകയായിരുന്നു. ഈ കുട്ടിയുടെ താഴെയുള്ള ആറും നാലും വയസ്സും പ്രായമായ രണ്ട് പെണ്‍കുട്ടികളെക്കൂടി രാജസ്ഥാനില്‍നിന്നെത്തിയവര്‍ക്ക് മാതാപിതാക്കൾ വിറ്റു. എന്നാല്‍, അവരെക്കുറിച്ച് വിവരമില്ല. ഭരത്പുരിലെ വീട്ടില്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന മൂത്ത പെണ്‍കുട്ടി ഇപ്പോള്‍ രക്ഷപ്പെട്ട് സംബാലിലെ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയതോടെയാണ് നടുക്കുന്ന സംഭവങ്ങള്‍ ലോകമറിഞ്ഞത്.
എട്ടാം വയസ്സുമുതല്‍ അവിടെനിന്ന് രക്ഷപ്പെടുന്നതുവരെ തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും ഇതിനിടെ താന്‍ നാലുതവണ പ്രസവിച്ചുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ അച്ഛന്‍, രണ്ടാനമ്മ, അമ്മായി, പെണ്‍കുട്ടിയെ വാങ്ങിയയാള്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് പൊലീസ് പ്രഥമവിവരറിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടങ്ങിയതായി നഖാസ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സര്‍വേന്ദ്ര കുമാര്‍ ശര്‍മ പറഞ്ഞു. വൈദ്യപരിശോധനയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായും പെണ്‍കുട്ടി പ്രസവിച്ചതായും തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ബന്ധുവായ ജുനൈദ് ആര്‍ഷി എന്നയാളാണ് പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കുന്നത്. തിങ്കളാഴ്ച പെണ്‍കുട്ടിയെ മറ്റൊരു ബന്ധു ജുനൈദിന്റെ അടുത്തെത്തിക്കുകയായിരുന്നു. താന്‍ കടന്നുവന്ന പീഡനപര്‍വം പെണ്‍കുട്ടി പറയുന്നതുകേട്ട് തരിച്ചുപോയ ജുനൈദ് വിവരം പൊലീസിനെ അറിയിച്ചു. ട്രക്ക് ഡ്രൈവറാണ് പെണ്‍കുട്ടിയുടെ അച്ഛന്‍. തന്റെ മക്കളെ അനുയോജ്യരായവര്‍ക്ക് വിവാഹം ചെയ്തുകൊടുത്തുവെന്നാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. എന്നാൽ പണത്തിനുവേണ്ടി പെൺകുട്ടിയെ വില്‍ക്കുകയായിരുന്നു.
അമ്മയുടെ മരണശേഷം 2010-ല്‍ അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചതോടെയാണ് താനും അനിയത്തിമാരും പീഡിപ്പിക്കപ്പെടാന്‍ തുടങ്ങിയത്. നാല് പെണ്‍കുട്ടികളടക്കം അഞ്ച് കുട്ടികളായിരുന്നു വീട്ടിലുണ്ടായിരുന്നത്. തന്നെയും രണ്ടനിയത്തിമാരെയും രാജസ്ഥാനിലെ സഹോദരിയുടെ വീട്ടിലേക്ക് അച്ഛന്‍ കൊണ്ടുപോയി. അവിടെവച്ചാണ് 50 വയസ്സുള്ള ഒരാള്‍ക്ക് തന്നെ മൂന്നുലക്ഷം രൂപയ്ക്ക് വിറ്റതെന്ന് പെണ്‍കുട്ടി പറയുന്നു. ഇക്കാലത്തിനിടെ, താന്‍ നാലുതവണ പ്രസവിച്ചുവെന്നും അതില്‍ രണ്ടുകുഞ്ഞുങ്ങള്‍ മരിച്ചുപോയെന്നും അവര്‍ പൊലീസിനോട് വിശദീകരിച്ചു.
ഇന്ത്യയിൽ നവജാത ശിശുക്കൾ അടക്കം ഓരോ പതിനഞ്ച് മിനിട്ടിലും കുട്ടികൾ ലൈംഗീക അതിക്രമത്തിന് ഇരയാകുന്നു. വേൾഡ് വിഷൻ ഇന്ത്യയുടെ സർവ്വേ അനുസരിച്ച് അഞ്ചിൽ ഒരു കുട്ടി ലൈംഗീക അതിക്രമ ഭയം നേരിടുന്നു. ക്രൈംസ് ഇന്ത്യയുടെ 2016 ലെ സർവ്വേ ഫലമനുസരിച്ച് രണ്ടായിരത്തി പതിനാറിൽ കുട്ടികൾക്കെതിരായി 106,958 ലൈംഗീകാതിക്രമണ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 36,022 എണ്ണവും പോസ്കോ നിയമത്തിന് കീഴിൽ വരുന്നവയാണ്. കുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമം നടന്നതും 2016 ലാണ്.
https://www.facebook.com/Malayalivartha

























