അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം ഭരണത്തിലേക്ക്; ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയാകും; രാഷ്ട്രീയം കളിച്ച് സംസ്ഥാന ഗവര്‍ണര്‍ വജുഭായ് വാലായും

തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ജെഡിഎസുമായി കൈകോര്‍ത്തു മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനതാദള്‍ (എസ്) നു പിന്തുണ നല്‍കാന്‍ എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി.പരമേശ്വരയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് ജെഡിഎസും കോണ്‍ഗ്രസും ചേര്‍ന്ന് ഗവര്‍ണര്‍ വാജുഭായി വാലയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. അതേസമയം, ദളിനെ വലയിലാക്കാന്‍ ബിജെപി പാളയത്തിലും ശ്രമം നടക്കുന്നുണ്ട്. ഇരുകൂട്ടരും സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം തുടങ്ങിയതോടെ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും.
കുമാരസ്വാമി കര്‍ണ്ണാടകയിലെ അടുത്ത മുഖ്യമന്ത്രിയെന്ന് ജനതാദള്‍ സെക്യുലറും പുറത്തുവന്നു. കോണ്‍ഗ്രസ് പിന്‍തുണയ്ക്കാമെന്ന വാഗ്ദാനം ജനതാദള്‍ സെക്രുലര്‍ സ്വീകരിച്ചിട്ടുണ്ട് എന്ന വ്യക്തമായ സന്ദേശമാണ് ജനതാദള്‍ നല്‍കുന്നത്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് പുറത്ത് നിന്നുള്ള പിന്‍തുണ എന്നവാഗ്ദാനമാണ് കോണ്‍ഗ്രസ്സ് ജെഡിഎസ് മുന്‍പാകെ വച്ചത്. ജെഡിഎസിന്റെ മന്ത്രിസഭയില്‍ കോണ്‍ഗ്രസ്സ് ചേരുമോ എന്ന് വ്യക്തമല്ല. എന്തായാലും കോണ്‍ഗ്രസ്സും ജെഡിഎസ്സും ഒന്നിച്ചാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യതതെളിയും. കോണ്‍ഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിയും ജനതാദള്‍ നേതാവ് മുന്‍ പ്രധാനമന്ത്രിയും തമ്മില്‍ സര്‍ക്കാര്‍ രൂപീകരണ ത്തില്‍ ആശയ വിനിമയം നടത്തിയതായാണ് വിവരം. എച്ച്ഡി കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയാകുമെന്ന ജനതാദള്‍ നേതാക്കളുടെ പ്രഖ്യാപനം ഈ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണുണ്ടായത്. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കാനാകാത്ത കോണ്‍ഗ്രസിന് കര്‍ണ്ണാടകയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് രാഷ്ട്രീയമായി തന്നെ വലിയ നേട്ടമായിരിക്കും എന്നകാര്യത്തില്‍ സംശയമില്ല.
രാജ്യം ഉറ്റുനോക്കിയ നിര്‍ണായകമായ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിനിടെയാണ് അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി സോണിയാ ഗാന്ധി രംഗത്തുവന്നത്. നൂറിലധികം സീറ്റുകള്‍ നേടിയിട്ടും കേവല ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതോടെയാണ് ജെഡിഎസിന്റെ പിന്തുണ തേടി കോണ്‍ഗ്രസിന്റെ രംഗപ്രവേശം.
2013 നേക്കാള്‍ മൂന്നിരട്ടിയിലധികം സീറ്റുകള്‍ നേടിയാണ് ബിജെപി കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. അതേസമയം, തന്ത്രങ്ങളെല്ലാം പിഴച്ച കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞു. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ അമ്പതോളം സീറ്റുകളാണ് കോണ്‍ഗ്രസിന് കുറവുണ്ടായത്. ലീഡ് നില ഇങ്ങനെ: ബിജെപി (104), കോണ്‍ഗ്രസ് (77), ജെഡിഎസ് (39), മറ്റുള്ളവര്‍ (2). 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കഴിഞ്ഞ തവണ വെറും 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്.
അതേസമയം കര്‍ണാടകയില്‍ രാഷ്ട്രീയം കളിച്ച് സംസ്ഥാന ഗവര്‍ണര്‍ വജുഭായ് വാലാ. സര്‍ക്കാര്‍ രൂപീകരണവാദവുമായി കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധിസംഘത്തെ കാണാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ജി പരമേശ്വരയുടെ നേതൃത്വത്തിലെത്തിയ സംഘത്തെയാണ് ഗവര്‍ണര്‍ വാലാ മടക്കിയയച്ചത്.
സംസ്ഥാന ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനുള്ള മോദിയുടെ നീക്കമായാണ് ഇതിനെ രാഷ്ട്രീയ വൃത്തങ്ങള്‍ കാണുന്നത്. ആര്‍എസ്എസ് നേതാവും ഗുജറാത്തിലെ മുന്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രിയും സ്പീക്കറുമായിരുന്ന വാലയുടെ നീക്കങ്ങള്‍ക്കെതിരെ പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ജെഡിഎസിന്റെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നല്‍കിയ കോണ്‍ഗ്രസ് ജെഡിഎസിന് നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന അവകാശവാദവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. അമിത്ഷായുടെ നേതൃത്വത്തില്‍ രാഷ്ട്രീയ കളി കളിക്കാനുള്ള നീക്കവും ബിജെപി നടത്തുകയാണ്. 4 കേന്ദ്രമന്ത്രിമാര്‍ ബംഗലുരുവിലേക്ക് തിരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























