മുദ്രാവാക്യം വിളിയിൽ എ പ്ലസ്; യോഗയിൽ ബി നെഗറ്റീവ്; , ഇന്ധന വില, തൊഴിൽ സൃഷ്ടിക്കൽ എന്നീ വിഷയങ്ങളിൽ തോറ്റു; മോഡി സർക്കാരിന് രാഹുൽ ഗാന്ധിയുടെ റിപ്പോർട്ട് കാർഡ് ഇങ്ങനെ

കേന്ദ്ര സർക്കാരിന്റെ നാലാം വാർഷികം വഞ്ചനാ ദിനമായാണ് കോൺഗ്രസ് ആചരിച്ചത്. ആവനാഴിയിലെ ആയുധങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരത്തിയാണ് സർക്കാരിന്റെ നാലാം വാർഷികത്തെ വിശ്വാസവഞ്ചനാ ദിനമായി കോൺഗ്രസ്ആചരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരു വർഷം അകലെ നിൽക്കെ, കോൺഗ്രസിന്റെ നയം വ്യക്തം – മുഖ്യ ശത്രുവായ മോദിയെ കടന്നാക്രമിക്കുക.
രാജ്യത്തിനു നല്ല ദിനങ്ങൾ (അഛേ ദിൻ) വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദിയെ അതേ വിഷയമുയർത്തി തിരിച്ചടിക്കുകയാണു കോൺഗ്രസ് തന്ത്രം. നാലാം വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ പരസ്യത്തിൽ വീട്ടമ്മമാരെ അണിനിരത്തി കോൺഗ്രസ് ചോദിക്കുന്നത് ഇങ്ങനെയാണ് : ‘പ്രിയപ്പെട്ട മോദി, താങ്കൾ വാഗ്ദാനം ചെയ്ത അഛേ ദിൻ എന്നു വരും? പാചകവാതകം നൽകി ഞങ്ങളെ വീട്ടിലിരുത്താൻ നോക്കേണ്ട; പാർലമെന്റിൽ ഞങ്ങൾക്കു സീറ്റ് സംവരണം ചെയ്യാൻ ധൈര്യമുണ്ടോ’.
മോദി സർക്കാരിന്റെ നാലു വർഷ പ്രകടനത്തെ ഫലപ്രഖ്യാപനത്തോടുപമിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി റിപ്പോർട്ട് കാർഡും പുറത്തിറക്കി. കാർഷികം, വിദേശകാര്യം, ഇന്ധന വില, തൊഴിൽ സൃഷ്ടിക്കൽ എന്നീ വിഷയങ്ങളിൽ സർക്കാർ തോറ്റുവെന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.
മുദ്രാവാക്യം വിളി, സ്വയം പുകഴ്ത്തൽ എന്നീ വിഷയങ്ങളിൽ എ പ്ലസും യോഗയിൽ ബി നെഗറ്റീവും നൽകിയ രാഹുൽ, റിപ്പോർട്ട് കാർഡിനു ചുവട്ടിലെ പരാമർശങ്ങളുടെ കോളത്തിൽ മോദിയെക്കുറിച്ച് ഇങ്ങനെ കുറിച്ചു: ആശയവിനിമയത്തിൽ മിടുക്കൻ, സങ്കീർണ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്നു; കുറഞ്ഞ ശ്രദ്ധ.
സ്വന്തം പേര് വസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ച മോദി നയിക്കുന്ന സർക്കാർ സമ്പന്നർക്കു വേണ്ടിയുള്ളതാണെന്നു പരിഹസിച്ചു സ്യൂട്ട് – ബൂട്ട് സർക്കാർ എന്ന മുദ്രാവാക്യം വിളിച്ച കോൺഗ്രസ് അടുത്ത പടിയായി ഇതു കൂടി ചേർക്കുന്നു: പാവങ്ങളുടെ സ്വത്ത് കൊള്ളയടിച്ചു മുങ്ങുന്നവർക്കു തുണയേകുന്ന മോദിയുടേത് ലൂട്ട് – സ്കൂട്ട് (മോഷ്ടിക്കുക, സ്ഥലംവിടുക) സർക്കാർ.
രാജ്യത്തെ സാമ്പത്തിക നിലയും മോദിയുടെ ജനപ്രീതിയും ഒരുപോലെ കൂപ്പുകുത്തുകയാണെന്നു കോൺഗ്രസ് പരിഹസിക്കുന്നു. വീഴ്ചയിൽ മോദിയും രൂപയുടെ മൂല്യവും മൽസരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദുരിതപൂർണമായ നാലു വർഷങ്ങളാണു കടന്നുപോയതെന്നും കോൺഗ്രസ്സ് ആരോപിക്കുന്നു. ബിജെപിക്കു കോൺഗ്രസ് നൽകുന്ന വിശേഷണം ബിട്രേയൽ (വഞ്ചന) ജനതാ പാർട്ടി എന്നാണ്. വിവിധ മേഖലകളിലെ തകർച്ചയുടെ കണക്കുകൾ നിരത്തി ‘ഇന്ത്യ വഞ്ചിക്കപ്പെട്ടു’ എന്ന തലക്കെട്ടിലുള്ള പുസ്തകവും കോൺഗ്രസ് പുറത്തിറക്കി.
പ്രകടനം, സംഘർഷം സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, എൻഎസ്‌യു ഐ എന്നിവ പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു പ്രകടനം നടത്തി. പൊലീസ് നിരത്തിയ ബാരിക്കേഡ് ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതു സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയാണു പൊലീസ് സ്ഥിതി ശാന്തമാക്കിയത്.
https://www.facebook.com/Malayalivartha


























