തമിഴ്‌നാട് കത്തുന്നു... അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത കുറ്റക്കാരി; നാലുവര്‍ഷം തടവ്; 100 കോടി രൂപ പിഴ
അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു നാലു വര്‍ഷം തടവു ശിക്ഷ. ബംഗളൂരുവിലെ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. ഇപ്പോള്‍ത്തന്നെ ജയലളിതയെ കസ്റ്റഡിയിലെടുക്കും.
നെഞ്ചുവേദനയനുഭവപ്പെടുന്നുവെന്ന് കോടതിയില്‍ ജയലളിത ബോധിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിലേക്കു ജയലളിതയെ മാറ്റുമെന്നും റിപ്പോര്‍ട്ട്. നാലു വര്‍ഷം തടവു ശിക്ഷ വിധിച്ച സാഹചര്യത്തില്‍ ജയലളിതയ്ക്കു ജാമ്യം നല്‍കാനാവില്ല. ജയലളിതയുടെ മുഖ്യമന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടമാകും.
ഇതോടെ തമിഴ്‌നാടിന്റെ രാഷ്ട്രീയഭാവി എന്താകുമെന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. ജയലളിതയ്‌ക്കൊപ്പം വളര്‍ത്തുമകന്‍ സുധാകരന്‍, തോഴി ശശികല, ഇവരുടെ ബന്ധു ഇളവരശി എന്നിവരും കുറ്റക്കാരാണെന്ന് ബംഗലൂരുവിലെ പ്രത്യേക കോടതി കണ്ടെത്തി.
18 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസിലെ വിധി തമിഴ്‌നാട് രാഷ്ട്രീയത്തിലും ജയലളിതയുടെ രാഷ്ട്രീയ ഭാവിയിലും നിര്‍ണായകമാണ്. ഡിഎംകെ നേതാവായിരുന്ന കെ.അന്‍പഴകന്റെയും ജനതാ പാര്‍ട്ടി പ്രസിഡന്റായിരുന്ന സുബ്രഹ്മണ്യ സ്വാമിയുടെയും പരാതിയില്‍ 1996ലെ ഡിഎംകെ സര്‍ക്കാരാണ് കേസെടുത്തത്. 1996ല്‍ മുഖ്യമന്ത്രിയായിരിക്കേ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
1991ല്‍ മുഖ്യമന്ത്രിയാകുമ്പോള്‍ മൂന്നു കോടി രൂപയായിരുന്നു ജയലളിതയുടെ ആസ്തി. ഒരു രൂപ ശമ്പളത്തില്‍ മുഖ്യമന്ത്രി പദവി വഹിച്ച ജയലളിത അഞ്ചു വര്‍ഷത്തിനിടെ 66 കോടി രൂപ സമ്പാദിച്ചുവെന്നാണ് പരാതി. 2000 ഏക്കര്‍ ഭൂമി, 30 കിലോ സ്വര്‍ണം, 12000 സാരികള്‍, 1996ല്‍ വളര്‍ത്തുമകന്‍ സുധാകരന്റെ വിവാഹത്തിന് ചെലവഴിച്ച അഞ്ചു കോടിരൂപ തുടങ്ങിയവ അഴിമതി പണത്തില്‍ നിന്നാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
രാവിലെ പ്രത്യേക വിമാനത്തിലാണ് ജയലളിത ബംഗളൂരുവില്‍ എത്തിയത്. ലീലാ പാലസ് ഹോട്ടലില്‍ വിശ്രമിച്ച ശേഷം 10.30 യ്ക്കു ശേഷമാണ് കോടതിയിലേക്ക് പുറപ്പെട്ടത്. ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് പത്തരയ്ക്കു ശേഷം യാത്ര തിരിച്ചത്.
റോഡുമാര്‍ഗം ജയലളിത കോടതി വളപ്പില്‍ കടന്നു. സുരക്ഷ പരിഗണിച്ച് സിറ്റി സെഷന്‍ കോടതി പരസരത്ത് നിന്നും പരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് പ്രത്യേക കോടതി സ്ഥാപിക്കുകയായിരുന്നു. ജയിലിനു രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി പോലീസ് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, ജയലളിതയ്ക്ക് പിന്തുണയുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിമാരും എംഎല്‍എമാരും എം.പിമാരുമടക്കം പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും ജയില്‍ വളപ്പില്‍ എത്തിയിട്ടുണ്ട്. ജയലളിതയുടെ വാഹനവ്യുഹം ജയില്‍ വളപ്പില്‍ കടന്നയുടന്‍ പടക്കം പൊട്ടിച്ചാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ജയലളിതയുടെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന വിധി കൂടിയാണിത്.
2011ല്‍ മുഖ്യമന്ത്രിയായ ശേഷം ജനപ്രിയ പരിപാടികളുമായി ജയലളിത മുന്നോട്ടു പോകുന്നതിനിടെയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി വരുന്നത്. കോടതി ഉത്തരവ് എന്താകുമെന്നുള്ള ആകാംക്ഷയിലാണു ഭരണപക്ഷവും പ്രതിപക്ഷവും. കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയാല്‍ ജയലളിതയ്ക്കു മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടിവരും. പിന്നീട് ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല. അങ്ങനെവന്നാല്‍, പൂര്‍ണമായും ജയലളിതയെ ആശ്രിച്ചു മുന്നോട്ടു പോകുന്ന അണ്ണാ ഡിഎംകെയ്ക്കു നിലവില്‍ സംസ്ഥാനത്തുള്ള മേല്‍ക്കൈ നഷ്ടമായേക്കും. മറിച്ച് ജയലളിതയെ കോടതി കുറ്റവിമുക്തയാക്കിയാല്‍ പിന്നീടങ്ങോട്ട് അമ്മയുടെ തേരോട്ടമാകും തമിഴകത്തെന്നാണ് വിലയിരുത്തല്‍.
ജയലളിതയ്ക്കു രാജിവെക്കേണ്ടി വന്നാല്‍ പകരം ആരു മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. ഒ. പനീര്‍ശെല്‍വം. സെന്തില്‍ ബാലാജി, നത്തം വിശ്വനാഥന്‍, നവനീത് കൃഷ്ണന്‍ എന്നീ പേരുകള്‍ക്കാണു മുന്‍തൂക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha