പ്രതിയായ എം.എല്‍.എ ഇപ്പോഴും എന്തുകൊണ്ട് ബി.ജെ.പിയില്‍ തുടരുന്നു; ഇരകള്‍ക്കും സാക്ഷികള്‍ക്കുമുള്ള സുരക്ഷയില്‍ വീഴ്ച്ചവരുന്നത് എന്തുകൊണ്ട്; ഇക്കാര്യത്തിന് ഉത്തരം നല്‍കാതെ ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ നീതിയുടെ പ്രതീക്ഷയില്ല; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
ഉന്നാവോ ബലാല്‍സംഗക്കേസിലെ പരാതിക്കാരിയായ യുവതി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തിൽ ആശങ്കയോടെ പ്രിയങ്ക ഗാന്ധി. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് പ്രതിയായ കേസിലെ ഇരയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഗാന്ധി ആശങ്കയറിച്ചത് . നിരവധി ചോദ്യങ്ങളാണ് പ്രിയങ്ക ഉന്നയിക്കുന്നത്. ഞെട്ടിക്കുന്ന അപകടമാണ് ഉണ്ടായിരിയ്ക്കുന്നതെന്ന് അവർ പറഞ്ഞു. 'ഉന്നാവോ പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നേരെയുണ്ടായ അപകടം ഞെട്ടിക്കുന്നതാണ്. ഈ കേസിലെ സി.ബി.ഐ അന്വേഷണം ഏതുവരെയായി? പ്രതിയായ എം.എല്‍.എ ഇപ്പോഴും എന്തുകൊണ്ട് ബി.ജെ.പിയില്‍ തുടരുന്നു? ഇരകള്‍ക്കും സാക്ഷികള്‍ക്കുമുള്ള സുരക്ഷയില്‍ വീഴ്ച്ചവരുന്നത് എന്തുകൊണ്ട്? ഇക്കാര്യത്തിന് ഉത്തരം നല്‍കാതെ ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ നീതിയുടെ പ്രതീക്ഷയില്ല’ – പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. . അപകടമുണ്ടായപ്പോൾ ഇരയുടെ കുടുംബത്തിനു നിയോഗിക്കപ്പെട്ട ഒരു തോക്കുധാരിയും രണ്ട് വനിതാ കോൺസ്റ്റബിൾമാരും അവർക്കൊപ്പം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായതായും അവർ പറഞ്ഞു. എന്നാൽ സുരക്ഷക്ക് ഏർപ്പെടുത്തിയിരുന്നവർ ഇല്ലാതിരുന്നതിന് പിന്നിലെ കാരണം അന്വേഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി. 2017 ൽ നടന്ന പീഡന കേസിലാണ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് പ്രതിയായത്. കുല്‍ദീപ് സെന്‍ഗാറിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് നല്‍കിയ യുവതി സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേറ്റിരുന്നു. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം വീട്ടിലെത്തിയപ്പോഴായിരുന്നു പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. ആ പെൺകുട്ടിക്ക് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക ഗാന്ധി ബിജെപിക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് വച്ച് പീഡനത്തിൽ ഇരയായ പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. ജില്ലാ ജയിലിലുള്ള അമ്മാവനെ കാണാൻ പോകവെയായിരുന്നു പെണ്‍കുട്ടിയും കുടുംബവും അപകടത്തിൽ പെട്ടത്. ജയിലിന് 15 കി.മീ അകലെ വച്ച് ഇവര്‍ സഞ്ചരിച്ച കാറിന് നേരെ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. അമ്മയും പിതൃസഹോദരിയും കൊല്ലപ്പെട്ടിരുന്നതായിട്ടാണ് വിവരങ്ങൾ വന്നത്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വാഹനം കസ്റ്റഡിയിലെടുക്കുകയും ട്രക്ക് ഡ്രൈവറെയും ഉടമയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പീഡന കേസിൽ തനിക്കു നീതി വേണമെന്ന ആവശ്യം ഉന്നയിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ പെണ്‍കുട്ടിയും കുടുംബവും പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ നടക്കുകയും സി.ബി.ഐക്ക് കേസ് കൈമാറുകയും ചെയ്യുകയായിരുന്നു. 2017 ജൂലൈ നാലിന് ഉത്തർപ്രദേശിലെ മാഖി ഗ്രാമത്തിലുള്ള എം.എൽ.എയുടെ വീട്ടില്‍ വെച്ച് കുൽദീപ് സെൻഗർ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് ജൂൺ 11ന് മുതല്‍ 19 വരെ മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി വാഹനത്തിനുള്ളിൽ വെച്ച് പീഡിപ്പിച്ചെന്നും യുവതി കോടതിയില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യങ്ങൾ നില നിൽക്കെവെയാണ് പെൺകുട്ടിക്ക് നേരെ അപകടം ഉണ്ടായത്. അതേ സമയം പെൺകുട്ടി അപകടത്തിൽ പെട്ട സംഭവത്തിൽ ഉന്നാവ എം എൽ എക്കെതിരെ പോലീസ് കേസെടുത്തു. എംഎൽഎ അടക്കം പത്തു പേരെ പ്രതികളാക്കിയാണ് എഫ് ഐ ആർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുല്‍ദീപ് സിങിന്റെ സഹോദരൻ മനോജ് സിങും പ്രതി പട്ടികയിൽ ഉണ്ട്.
https://www.facebook.com/Malayalivartha