നന്ദിഗ്രാമില്‍ ആവേശപൊടിപൂരം... മമതക്കെതിരെ തെരഞ്ഞടുപ്പിൽ മത്സരിക്കാനൊരുങ്ങി സുവേന്ദു അധികാരി... ഇനി ഹൃദയമിടിപ്പിന്റെ നാളുകൾ...
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിനെതിരെ പോര് നിശ്ചയിച്ച് ബിജെപി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ .പശ്ചിമബംഗാളില്‍ ബിജെപി 57 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.
അതിൽ ഏറ്റവും ശ്രദ്ധേയമായത് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരി മത്സരിക്കും എന്നതാണ്. നന്ദിഗ്രാമിലെ ഭൂസമരകാലത്ത് മമതാബാനര്‍ജിയുടെ വലംകൈയും വിശ്വസ്തനുമായിരുന്ന സുവേന്ദു അധികാരിയുടെ സിറ്റിങ് സീറ്റാണ് നന്ദിഗ്രാം.
സിപിഎം വിട്ടുവന്ന തപസ്വി മണ്ഡലാണ് ഹല്‍ദിയയില്‍ ബിജെപി സ്ഥാനാര്‍ത്ഥി. ദേവ്റ സീറ്റിൽ രണ്ട് ഐപിഎസ് ഓഫീസർമാരും ബിജെപിക്കായി മത്സര രംഗത്തുണ്ടാവും.
ഡിസംബറിലാണ് ഗതാഗത, പരിസ്ഥിതി മന്ത്രിയായിരുന്ന സുവേന്ദു സ്ഥാനം രാജിവെച്ചത്. പിന്നീട് അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. പിന്നാലെ അധികാരിയെ പിന്തുണക്കുന്ന നിരവധി നേതാക്കളും ബിജെപിയിലെത്തി.
വെള്ളിയാഴ്ചയാണ് മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് അറിയിച്ചത്. നേരത്തെ രണ്ട് സീറ്റില്‍ മത്സരിക്കുമെന്ന് അറിയിച്ച മമത, പിന്നീട് ബിജെപി വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ മാത്രം ജനവിധി തേടാന്‍ തീരുമാനിക്കുകയായിരുന്നു.
മമതയുടെ സിറ്റിങ് സീറ്റായ ഭവാനിപുരില്‍ ഊര്‍ജമന്ത്രി സൊവന്‍ദേബ് ചക്രബൊര്‍ത്തി മത്സരിക്കും. മമതയുടെ തീരുമാനം ബൂമറാങ്ങാകുമെന്ന് സുവേന്ദു അധികാരിയുടെ പിതാവും തൃണമൂല്‍ എംപിയുമായ ശിശിര്‍ അധികാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പൂര്‍ബ മിഡ്‌നാപുര്‍ ജില്ലയില്‍ അധികാരി കുടുംബത്തിന് വ്യക്തമായ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായിരിക്കും ഇവരുടേത്. മമതയെ അമ്പതിനായിരം വോട്ടിന് തോല്‍പ്പിക്കുമെന്നും ഇല്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്നും സുവേന്ദു അധികാരി വെല്ലുവിളിച്ചിരുന്നു.
സുവേന്ദു അധികാരിയുടെ സഹോദരന്‍ ദിവ്യേന്ദു അധികാരിയും തൃണമൂല്‍ എംപിയാണ്. മറ്റൊരു മകനായ സൗമേന്ദു അധികാരി ബിജെപിയില്‍ നേരത്തേ ചേര്‍ന്നിരുന്നു. 2007ലെ നന്ദിഗ്രാം സമരമാണ് ബംഗാളില്‍ ഇടതുപക്ഷത്തിന്റെ തറക്കല്ല് ഇളക്കിയത്. പിന്നീട് നന്ദിഗ്രാമിലെ മികച്ച വിജയത്തോടൊപ്പം 2011ല്‍ മമത അധികാരത്തിലെത്തി.
നന്ദിഗ്രാമിലെ തൃണമൂലിന്റെ വളര്‍ച്ചക്ക് കാരണമായത് സുവേന്ദു അധികാരിയുടെ മികച്ച പ്രവര്‍ത്തനമായിരുന്നു. നന്ദിഗ്രാമിലെ സിപിഎം-കോണ്‍ഗ്രസ്-ഐഎസ്എഫ് സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഐഎസ്എഫ് നേതാവായ അബ്ബാസ് സിദ്ദിഖിയുടെ കുടുംബത്തിലെ ആരെങ്കിലും ഒരാളായിരിക്കും നന്ദിഗ്രാമില്‍ ജനവിധി തേടുകയെന്നും സൂചന ലഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ നന്ദിഗ്രാമിലെ പോരാട്ടത്തിന് ഇരട്ടി വീര്യമായിരിക്കും.
അതേസമയം, കൊല്‍ക്കത്തയില്‍ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയില്‍ ബംഗാളി സൂപ്പര്‍ സ്റ്റാറായ മിഥുന്‍ ചക്രവര്‍ത്തി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നു. ബിജെപി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദ വീക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മിഥുന്‍ ചക്രവര്‍ത്തിക്കൊപ്പം ബോളിവുഡ് നടന്‍ അക്ഷയ് കുമാറും പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടും എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ 10 ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായിരുന്നു മിഥുന്‍ ചക്രബൊര്‍ത്തി. അഴിമതിയില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ നാല് വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു.
നക്‌സല്‍ പ്രസ്ഥാനത്തോട് അനുഭാവമുണ്ടായിരുന്ന മിഥുന്‍ ചക്രബൊര്‍ത്തി ആദ്യം സിപിഎമ്മിലും പിന്നീട് തൃണമൂലിലും പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ മാസം മുംബൈയിലെ വസതിയില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഇദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha