സിപിഎമ്മിൽ പൊട്ടിത്തെറി രൂക്ഷം... ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം മാനിക്കാതെ നടപടിയെടുക്കുന്നു എന്ന് ആക്ഷേപം... അങ്ങുമിങ്ങും കൊഴിഞ്ഞ് പോക്ക്...
മൂക്കത്ത് വിരൽ വച്ച് പോകുന്ന കാര്യങ്ങളാണ് ഈ അവസാന നിമിഷം പുറത്ത് വന്നിരിക്കുന്ന വാർത്തകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രമുഖനേതാക്കളെ ഒഴിവാക്കിക്കൊണ്ടുള്ള സി.പി.എമ്മിന്റെ സ്ഥാനാർഥിപ്പട്ടികയ്ക്കെതിരേ പലയിടത്തും പ്രതിഷേധം ശക്തമായി തുടരുകയാണ്.
ശനിയാഴ്ച ചേർന്ന സി.പി.എമ്മിന്റെ ചില ജില്ലാ കമ്മിറ്റി യോഗങ്ങളിലും സാമൂഹികമാധ്യമങ്ങളിലും ഇത് ചർച്ചയായപ്പോൾ ചിലയിടത്ത് പോസ്റ്ററുകളും ഉയർന്നു വന്നിട്ടുണ്ട്. ഇതിനു പിന്നാലെ പി.ജെ ആർമിയും അതിനെ തള്ളി പി. ജയരാജന്റെ നിലപാടും മൊത്തത്തിൽ ആശയകുഴപ്പം ഉണ്ടാക്കുന്നതാണ്.
ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം മാനിക്കാതെ ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന വിമർശനം മുഖ്യമന്ത്രി പിണറായി വിജയന്റെ വേരോടുന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഉയർന്നു വന്നു. വനിതാ പ്രാതിനിധ്യം എന്ന പേരിൽ ചിലരെ ഉൾപ്പെടുത്തിയ രീതിയും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇ.പി. ജയരാജനും തോമസ് ഐസക്കും ഇല്ലാത്ത സ്ഥാനാർഥിപ്പട്ടിക ഒരിക്കലും സമ്പൂർണമാവില്ലെന്ന് ഒരു പ്രതിനിധി കുറ്റപ്പെടുത്തിയിരുന്നു. വ്യവസായമന്ത്രി ഇ.പി. ജയരാജന് മട്ടന്നൂരിൽ അവസരം നിഷേധിച്ചത് ശരിയായില്ലെന്ന് ചില പ്രതിനിധികൾ അറിയിച്ചു.
മന്ത്രി കെ. കെ. ശൈലജ പേരാവൂരിൽ മത്സരിച്ചാലും ജയിക്കുമെന്നിരിക്കെ ഇ.പി.യെ അവിടെനിന്ന് മാറ്റിയതിന്റെ ഔചിത്യവും ചോദ്യം ചെയ്തു.
സ്ത്രീശാക്തീകരണത്തിനു വേണ്ടി വാദിക്കുന്ന പാർട്ടി സ്ഥാനാർഥിനിർണയത്തിൽ വനിതാ പ്രാതിനിധ്യം പത്തു ശതമാനം പോലുമില്ലെന്നായിരുന്നു മറ്റൊരു വിഭാഗം ഉന്നയിക്കുന്ന വിമർശനം.
മന്ത്രി എ.കെ. ബാലന്റെ ഭാര്യക്ക് അവസരം നൽകിയതും വിമർശനവിധേയമായി തുടരുന്നു. പി. ജയരാജനെ ഒഴിവാക്കിയതിനെതിരേ ‘പി.ജെ. ആർമി’ ഫെയ്‌സ് ബുക്ക് കൂട്ടായ്മയും അമ്പാടിമുക്ക് സഖാക്കൾ ഗ്രൂപ്പും രംഗത്തെത്തിയിരുന്നു. അവരെ പരസ്യമായി തള്ളി പി. ജയരാജൻ തന്നെ ഇന്നലെ രംഗത്തു വന്നിരുന്നു.
പ്രതിഷേധിച്ച ധീരജ് കുമാർ കണ്ണൂർ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുകയും ചെയ്തു. തൊട്ടു പിന്നാലെ പള്ളിക്കുന്ന് ലോക്കലിലെ ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമായ ധീരജ്കുമാറിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സി.പി.എം. ജില്ലാ കമ്മിറ്റിയുടെ അറിയിപ്പും പുറകെയെത്തി.
സി.പി.എം. സ്ഥാനാർത്ഥി പട്ടികയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലാണ് വിമർശന പോർക്കളം ഒരുങ്ങുന്നത്. ആർക്കുവേണ്ടിയാണോ ഈ വിമർശനങ്ങൾ ഉയർന്നത്, അവരെല്ലാം ഇതുമായി തങ്ങൾക്ക് ബന്ധമില്ലെന്ന വിശദീകരണവുമായി വൈകാതെ രംഗത്തെത്തി.
ആലപ്പുഴയിൽ മന്ത്രി ജി. സുധാകരനും തോമസ് ഐസക്കിനും വേണ്ടിയാണ് ശബ്ദമുയർന്നത്. ആലപ്പുഴ വലിയ ചുടുകാടിന് സമീപം ജി. സുധാകരനെ അനുകൂലിച്ച് ശനിയാഴ്ച രാവിലെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
പിന്നീട് ആരോ അവ കീറിക്കളയുകയും ചെയ്തു. പൊന്നാനിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനു വേണ്ടിയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പത്തനംതിട്ടയിലെ റാന്നി മണ്ഡലം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വിട്ടുകൊടുത്തതിനെതിരേ ജില്ലാ കമ്മിറ്റിയിൽ പ്രതിഷേധമുണ്ടായി.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി അരുവിക്കരയിലേക്ക് നിർദേശിച്ച വി. കെ. മധുവിനെ മാറ്റി ജി. സ്റ്റീഫനെ സ്ഥാനാർഥിയാക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനത്തിലും പ്രതിഷേധമുയർന്നിരുന്നു.
ഇതിനെതിരേ മധു തന്നെ അവസാനം രംഗത്തെത്തി. പ്രചാരണം തെറ്റാണെന്നും പാർട്ടിയാണ് ശരിയെന്നും അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചു.
പാലക്കാട് തരൂർ സംവരണ മണ്ഡലത്തിൽ മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയുടെ സ്ഥാനാർഥിത്വത്തിനെതിരേ പട്ടികജാതി ക്ഷേമസമിതി പ്രവർത്തകർ പരാതിയുന്നയിച്ചതായി സൂചന ലഭിക്കുന്നുണ്ട്. മലമ്പുഴ, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലേക്കുള്ള നിർദേശം സംബന്ധിച്ചും പരാതി ഉയർന്നു കേൾക്കുന്നുണ്ട്.
https://www.facebook.com/Malayalivartha