ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലം വിശ്വാസികളെ കബളിപ്പിക്കാനും വഞ്ചിക്കാനുമുള്ളതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ മുൻ നിലപാടിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും, നിലപാട് തിരുത്തിയെന്ന ദേവസ്വം മന്ത്രിയുടെ വാദം പച്ചക്കള്ളമാണ്.
സർക്കാർ കോടതിയിൽ സമർപ്പിച്ച റിട്ടൺ സബ്മിഷൻ വളരെ വൈകിയാണ് പുറത്തുവന്നത്. ഇത് പരിശോധിച്ചാൽ മുൻ നിലപാടിൽ നിന്ന് സർക്കാർ ഒരിഞ്ചുപോലും പുറകോട്ടു പോയിട്ടില്ലെന്ന് വ്യക്തമാകും. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്ന വ്യക്തമായ നിലപാട് കോടതിയെ അറിയിക്കുന്നതിന് പകരം, മതപുരോഹിതന്മാരോടും നവോത്ഥാന നായകന്മാരോടും അഭിപ്രായം തേടി കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാം എന്ന് മാത്രമാണ് സർക്കാർ പുതിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. ഇത് വിഷയത്തിൽ നിന്നുള്ള സർക്കാരിന്റെ ഒളിച്ചോട്ടമാണ്.
യുവതീപ്രവേശനം അനുവദിക്കാത്തത് ഒരു 'എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ്' (അനിവാര്യമായ മതാചാരം) ആണെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്നതിന് പകരം, യുവതികളെ പ്രവേശിപ്പിക്കാം എന്ന പഴയ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് സർക്കാർ ചെയ്യുന്നത്. ദേവസ്വം മന്ത്രി പറയുന്നത് പോലെ എവിടെയാണ് സർക്കാർ നിലപാട് തിരുത്തിയത് എന്ന് വ്യക്തമാക്കണം.
അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. പകരം, യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കരുത് എന്ന് വ്യക്തമാക്കി മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കുകയാണ് വേണ്ടത്.
വിശ്വാസികളുടെ വികാരത്തെ വീണ്ടും ചവിട്ടിമെതിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ദേവസ്വം മന്ത്രിയും സർക്കാരും നടത്തുന്ന ഈ ഇരട്ടത്താപ്പും ഒളിച്ചോട്ടവും വിശ്വാസി സമൂഹം തിരിച്ചറിയുമെന്നും, ഇതിന് തക്കതായ തിരിച്ചടി നൽകും.
https://www.facebook.com/Malayalivartha























