ലോകായുക്തയുടെ ആ പ്രഖ്യാപനം പുറത്ത് വന്നാൽ കെ.ടി. ജലീലെ 'കടക്ക് പുറത്ത്'... കട്ട സപ്പോർട്ടുമായി മന്ത്രി എ.കെ. ബാലൻ...
ഭരണപക്ഷത്തിന് ഒന്നുമേൽ മറ്റൊന്നായി നിരന്തര പ്രഹരമാണ് ഇപ്പോൾ ഏൽക്കേണ്ടി വരുന്നത്. മന്ത്രി കെ.ടി. ജലീൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയതായി കണ്ടെത്തിയ ലോകായുക്ത അത് ‘പ്രഖ്യാപനം’ ചെയ്ത സാഹചര്യത്തിൽ രാജി അനിവാര്യമാണെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇനി ആകെയുള്ള ആശ്രയം ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയുമാണ്. കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടാനുള്ള തത്രപ്പാടിലാണ് മന്ത്രി ഇപ്പൾ ശ്രമിക്കുന്നത്. ഹൈക്കോടതി നേരത്തെ തള്ളിയ കേസായതിനാൽ ജലീലിന് ആത്മവിശ്വാസം ഏറെയുണ്ട്. എന്നാൽ, സുപ്രീംകോടതിയിൽ ജസ്റ്റിസായിരുന്ന ലോകായുക്ത സിറിയക് ജോസഫിന്റെ ഉത്തരവ് കോടതിക്ക് മുഖവിലയ്ക്ക് എടുക്കേണ്ടിവരുമെന്നും മന്ത്രിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഒരുപക്ഷം പറയുന്നുണ്ട്.
‘പരാതിയിൽ വസ്തുതയുണ്ടെന്നു ബോധ്യപ്പെട്ടാൽ ആരോപണ വിധേയനായ ആൾ ആ പദവിയിൽ ഇരിക്കാന്‍ യോഗ്യനല്ലെന്നു ലോകായുക്ത പ്രഖ്യാപനം നടത്തണം. ഇത് ഗവർണറോ, സർക്കാരോ, മുഖ്യമന്ത്രിയോ ആരാണോ നടപടിയെടുക്കാൻ അധികാരി അവർ അതു പോലെ അംഗീകരിക്കണം’ എന്നാണ് നിയമത്തിൽ പറയുന്നത്. പ്രഖ്യാപനത്തിന്റെ പകർപ്പ് റജിസ്ട്രേഡ് തപാലിൽ ബന്ധപ്പെട്ടവർക്കായി അയച്ച് കൊടുക്കും.
ഇന്ന് അവധിയായതിനാൽ തിങ്കളാഴ്ച തപാൽ അയയ്ക്കുമെന്നു ലോകായുക്തയിലെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ കെ. ടി. അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്തയുടെ വിധി.
വീഴ്ചയുണ്ടായെന്നും സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ലോകായുക്ത പ്രഖ്യാപിച്ചാൽ പൊതുസേവകൻ സ്ഥാനമൊഴിയണമെന്നാണ് ലോകായുക്ത നിയമത്തിലെ വകുപ്പ് 14ൽ സൂചിപ്പിക്കുന്നത്. ലോകായുക്തയിൽ അപ്പീൽ നൽകാൻ എന്തായാലും വ്യവസ്ഥയില്ല. എന്തായാലും നടപടിയെടുക്കാൻ സമയ പരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
സർക്കാരും സിപിഎമ്മും ജലീലിനു പിന്തുണ പ്രഖ്യാപിച്ച് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അവൈലബിൾ സെക്രട്ടേറിയറ്റിൽ വിഷയം ചർച്ച ചെയ്തു. ഹൈക്കോടതിയും ഗവർണറും തള്ളിയ കേസാണിതെന്നാണ് ജലീലിന്റെ പ്രതികരണം. ഹൈക്കോടതിയിൽ മുസ്ലീംലീഗ് നേതാവ് പി.കെ. ഫിറോസാണ് പരാതി നൽകിയത്.
ഉചിതമായ മറ്റു ഫോറങ്ങളിൽ പരാതി നൽകാനുണ്ടെന്നു കാട്ടി പിന്നീടതു പിൻവലിച്ചു. ഫിറോസ് പ്രോസിക്യൂഷൻ അനുമതി തേടിയില്ലെന്നും മറ്റു വേദികളിൽ പരാതി ഉന്നയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കീഴ്‌ക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി കെ. ടി. ജലീല്‍ രാജിവയ്ക്കില്ലെന്ന് മന്ത്രി എ. കെ. ബാലനും വെളിപ്പെടുത്തി. ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ. എം. മാണി ഉള്‍പ്പെടെ ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്.
യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നമെന്നും മന്ത്രി ബാലന്‍ പറഞ്ഞു. മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കെ.ടി ജലീലിന്റെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് ചികില്‍സയിലായതിനാല്‍ അദ്ദേഹവുമായി ആലോചിച്ച് നിയമമന്ത്രി എ.കെ. ബാലന്‍ നിലപാടു വ്യക്തമാക്കുകയാണ് ചെയ്തത്.
ലോകായുക്ത വിധിക്കെതിരെ ജലീൽ അപ്പീൽ നൽകിയാൽ വിശദമായ വാദം ഹൈക്കോടതിയിൽ നടക്കും. ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ നിരത്തി ഗവർണർക്കു വീണ്ടും പരാതി നൽകാനും ആലോചനകൾ നടക്കുന്നുമുണ്ട്.
ജൂൺ ഒന്നിനകം പുതിയ മന്ത്രിസഭ അധികാരത്തിൽ വരണം. അതിനിടയിൽ സർക്കാർ ലോകായുക്ത ഉത്തരവ് നടപ്പിലാക്കില്ല എന്നാണ് മനസ്സിലക്കാൻ സാധിക്കുന്നത്. ജലീലിന്റെ അപ്പീലിൽ കോടതി വിധികൾ വരുന്നതുവരെ ക്ഷമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha