കാഞ്ഞിരപ്പള്ളിയില്‍ കണ്ണന്താനം വിജയിക്കുമെന്ന് ബിജെപി വിലയിരുത്തല്‍ പുറത്ത് വന്നു; ലഭിക്കുന്ന വോട്ടിന്റെ ഏകദേശക്കണക്കുകൾ എണ്ണി തിട്ടപ്പെടുത്തി....
കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിജയിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി ജില്ലാ കമ്മിറ്റി ഇരിക്കുന്നത്. 48,000ല്‍ ഏറെ വോട്ടുകള്‍ കണ്ണന്താനത്തിന് ലഭിക്കുമെന്നാണ് ബിജെപി ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ട്രഷറര്‍ ജെ. ആര്‍. പത്മകുമാറിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ജില്ല കമ്മിറ്റി യോഗം കൂടിയത്.
യോഗത്തിൽ ബിഡിജെഎസിനെതിരെ രൂക്ഷവിമര്‍ശനമാണ് മുന്നണി ഉയര്‍ത്തിയത്. പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ അപാകത സംഭവിച്ചിട്ടുണ്ടെന്നാണ് യോഗത്തില്‍ ഉയര്‍ന്നു കേട്ട അഭിപ്രായങ്ങള്‍. പൂഞ്ഞാറിലെ ബൂത്തില്‍ ഇരിക്കാന്‍ പോലും ബിഡിജെഎസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ലെന്നും ചിലര്‍ വിമര്‍ശനം ഉയർത്തിയിരുന്നു.
ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം. പി. സെൻ ആദ്യം മത്സരിക്കാനിരുന്നത് ഏറ്റുമാനൂരിലാണ്. എന്നാൽ ആ തീരുമാനം പിന്നീട് മാറ്റുകയാണ് ഉണ്ടായത്. ബിഡിജെഎസിന്റെ സ്ഥാനാർഥി നിർണയത്തിൽ സംശയങ്ങൾ ഉയർന്നതോടെ ബിജെപി ഏറ്റുമാനൂർ സീറ്റ് അവസാനം ഏറ്റെടുത്തു.
എം. പി. സെൻ പൂഞ്ഞാറിൽ മത്സരിച്ചെങ്കിലും ബൂത്തിൽ ഇരിക്കുന്ന പ്രവർത്തകരുടെ പട്ടിക പോലും മുന്നണിക്കു ലഭിച്ചിരുന്നില്ല. ഒടുവിൽ ബി.ജെ.പി. പ്രവർത്തകരാണ് ബൂത്തിൽ ഇരുന്നത്. എന്നാൽ ഇവരരെയൊക്കെ ഞെട്ടിച്ച് പൂഞ്ഞാറിൽ ബി.ജെ.പി പ്രവർത്തകർ തനിക്കു വോട്ടു ചെയ്തെന്ന് പി. സി. ജോർജും തുറന്നു പറഞ്ഞ് വന്നിരുന്നു. ഈ മാസം 20ന് ബിജെപിയുടെ അന്തിമ അവലോകനം നടക്കും എന്നാണ് സൂചന.
ശക്തമായ ത്രികോണ മത്സരത്തിന് വേദിയായ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും പ്രവര്‍ത്തന മികവും മുഖ്യ അജണ്ടയാക്കിയായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായ എന്‍. ജയരാജിന്റെ പ്രചരണം.
അതേസമയം, മണ്ഡലം ഇത്തവണ യുഡിഎഫിനെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ജോസഫ് വാഴക്കന്‍ പ്രവര്‍ത്തിച്ചത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റവും അദ്ദേഹം ചര്‍ച്ചാ വിഷയമാക്കിയിരുന്നു. എരുമേലി വിമാനത്താവളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞു കൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചത്.
കാഞ്ഞിരപ്പള്ളി, ചിറക്കടവ്, വെള്ളാവൂര്‍, മണിമല, നെടുങ്കുന്നം, കങ്ങഴ, വാഴൂര്‍, പള്ളിക്കത്തോട് എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കാഞ്ഞിരപ്പള്ളി മണ്ഡലം. 2016ല്‍ യുഡിഎഫിന് 53,126 വോട്ടുകളാണ് മണ്ഡലത്തില്‍ നിന്ന് ലഭിച്ചിരുന്നത്. എല്‍ഡിഎഫിന് 49,236 വോട്ടും ബിജെപിക്ക് 31,411 വോട്ടും ലഭിച്ചിരുന്നു.
എന്നാൽ, കടുത്ത മത്സരം നടന്ന തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. ബി. രാജേഷ് വിജയിക്കുമെന്ന വിലയിരുത്തലില്‍ സിപിഎം ജില്ലാ നേതൃത്വം. 3,000 ത്തിലധികം വോട്ടിന് വിജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
തൃത്താലയില്‍ തുടക്കം മുതല്‍ അവസാനം വരെ പ്രചാരണത്തിലും ബൂത്ത് പ്രവര്‍ത്തനത്തിലും എല്‍ഡിഎഫ് മേല്‍ക്കൈ നിലനിര്‍ത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതിലും മുന്തൂക്കം ലഭിച്ചെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
വി.ടി. ബല്‍റാം എംഎല്‍എയുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ ജനങ്ങള്‍ക്കിടയിലുള്ള നീരസവും കോണ്‍ഗ്രസിലെ ഒരു വിഭാഗം മാനസികമായി പ്രവര്‍ത്തനത്തില്‍ നിന്ന് അകന്നു നിന്നതും എല്‍ഡിഎഫിന് അനുകൂലമായെന്നുമാണ് കണ്ടെത്തല്‍.
ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് രാഷ്ട്രീയ വോട്ടുകള്‍ ലഭിച്ചെങ്കിലും അവരില്‍ ചില ഗ്രൂപ്പുകള്‍ യുഡിഎഫിനൊപ്പം ഉറച്ചു നിന്നു. സംഘപരിവാര്‍ വോട്ടുകള്‍ പൂര്‍ണ്ണമായും എന്‍ഡിഎ പിടിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha