തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയിക്ക് അഭിനന്ദനങ്ങൾ; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്ന് രാജിവച്ച് വിജയ്

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. 'തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയിക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിക്കുന്നു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ തമിഴ്നാട് സർക്കാരിനൊപ്പമുണ്ടെന്നും' പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അതിനിടെ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്ന് രാജിവച്ച് വിജയ്. നിയമസഭാ തെരഞ്ഞെടുപ്പിൽ 2 മണ്ഡലത്തിൽ നിന്ന് മത്സരിച്ച വിജയ് രണ്ടിടത്തും വിജയിച്ചിരുന്നു.അതിനാൽ തന്നെ ഒരിടത്ത് രാജിവയ്ക്കേണ്ടതുണ്ട്. തുടർന്ന് വിജയ് പെരമ്പൂർ നിലനിർത്തി തിരുച്ചിറപ്പള്ളി ഈസ്റ്റ് രാജിവയ്ക്കുകയായിരുന്നു. മന്ത്രി സെക്കോട്ടയ്യന് രാജി സമർപ്പിച്ചു. ഈ മണ്ഡലത്തിൽ ഇനി ഉപതെരഞ്ഞെടുപ്പ് നടക്കും.
120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയായിരുന്നു. 108 സീറ്റ് നേടിയ ടിവികെയ്ക്ക് കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലീംലീഗ്, വിസികെ എന്നീ പാർട്ടികളുടെ പിന്തുണയിലാണ് അധികാരത്തിലേറിയത്. 59 വർഷത്തിനു ശേഷമാണ് ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേറുന്നത്.
എൻ. ആനന്ദ്, കെ.എ. സെങ്കോട്ടയ്യൻ, കെ.ജി അരുൺരാജ്, ആധവ് അർജുന, പി. വെങ്കട്ടരമണൻ, രാജ്മോഹൻ, സി.ടി.ആർ. നിർമൽകുമാർ, ഡോ.കെ.ടി പ്രഭു, സെൽവി.എസ്. കീർത്തന എന്നിവരാണ് മന്ത്രിമാരായി അധികാരമേറ്റത്. 29 കാരിയായ സെൽവിക്ക് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയുണ്ട്.
https://www.facebook.com/Malayalivartha
























