വിവാദങ്ങളുടെ മാലപടക്കം പേറി ഇടതുപക്ഷം... അക്രമവും ക്രമക്കേടുകളും തലവേദനയായി അരങ്ങുവാഴുമ്പോൾ....
പിണറായിയും ഇടതുപക്ഷ മുന്നണിയിലെ മറ്റ് ദേവഗണങ്ങളും കൂടി കേരള രാഷ്ട്രീയത്തിൽ കാണിക്കാവുന്ന സകല പൊല്ലാപ്പുകളും തലവേദനകളും സൃഷ്ടിക്കുമ്പോൾ, ആശുപത്രിയിൽ ദിവസമെണ്ണി കഴിയുകയാണ് കേരള മുഖ്യൻ. ജനവിധി എന്താകുമെന്ന ആകാംക്ഷയ്ക്ക് ഇടയിലും ജലീൽ – ശ്രീരാമകൃഷ്ണൻ വിവാദങ്ങൾ ഇടതുമുന്നണിയെ പിന്തുടരുന്നു.
മറുഭാഗത്ത് കണ്ണൂരിലെ കൊലപാതകങ്ങളും ജയരാജ പിണക്കങ്ങളും. ജലീലിനെതിരെയുള്ള ലോകായുക്ത വിധി പാർട്ടിക്ക് തീർത്തും കിട്ടിയ ഒരു അടി തന്നെയാണ്. പി.ശ്രീരാമകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയത് പ്രതീക്ഷിക്കാത്തത് അല്ലെങ്കിലും നിയമസഭാ സ്പീക്കർ പദവിയുടെ കളങ്കം ചോദ്യം ചെയ്യപ്പെട്ടതിന്റെ ഇടച്ചിൽ ഇടതു നേതൃത്വത്തിൽ പ്രകടമാണ്.
ലോകായുക്ത വിധിയുടെ ഗൗരവ സ്വഭാവം നേതൃത്വം കാണാതിരിക്കുന്നില്ല. നിയമപരമായി അതു നടപ്പാക്കാൻ ബാധ്യസ്ഥവുമാണ്. എങ്കിലും സർക്കാരിന്റെ ആയുസ്സ് തീരുന്ന ഈ സമയത്ത് രാജി ഒഴിവാക്കണമെന്നാണ് പാർട്ടി വിലയിരുത്തുന്നത്.
അങ്ങനെ വന്നാൽ ഇതുവരെ ജലീലിനെ സംരക്ഷിച്ചു വന്നതെല്ലാം വെള്ളത്തിലാകുന്ന സ്ഥിതി വിശേഷം വരും. അതു കൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാൻ ഇന്നലെ അവൈലബിൾ കമ്മിറ്റി കൂടി തീരുമാനിച്ചത്. അവിടുന്ന് സ്റ്റേ ലഭിച്ചാൽ അതിനു ശേഷം രാജി എന്ന ആലോചന വരെ നേതൃത്വത്തിൽ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.
അങ്ങനെ സംഭവിച്ചാൽ, ധാർമികത ചൂണ്ടിക്കാട്ടിയുള്ള പ്രതിച്ഛായ നീക്കമായി അതു വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. ഇപ്പോൾ രാജിവച്ചാലും വീണ്ടും മന്ത്രിസഭ വന്നാൽ അതിൽ ജലീലിന് അംഗമാകാൻ തടസ്സമില്ലെന്നും പാർട്ടി കരുതുന്നുണ്ട്. പക്ഷേ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുക എന്ന ഔചിത്യം പുലർത്തുന്നതിൽ അത്ര ശ്രദ്ധ പാലിക്കാത്ത ജലീലിനെ മന്ത്രിയാക്കണോ എന്നതു മറ്റൊരു പ്രസക്തമായ ചോദ്യമാണ്.
എന്തായാലും ഈ പോരാട്ടത്തിൽ ജലീലിന് കിട്ടുന്ന വിധി സർക്കാർ വന്നാൽ അദ്ദേഹം വീണ്ടും മന്ത്രിയാകുമോ എന്ന ചോദ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇങ്ങനെ ഒരു ഗൗരവമുള്ള കേസ് ലോകായുക്തയ്ക്കു മുന്നിൽ ഉണ്ടെന്ന സൂചന പാർട്ടിക്കു മന്ത്രി നേരത്തെ നൽകിയിരുന്നില്ല എന്നാണ് സൂചന.
സ്പീക്കറുടെ കാര്യത്തിൽ കസ്റ്റംസിന്റെ സമീപനത്തിൽ മാറ്റം വന്നതായാണ് സിപിഎം വിലയിരുത്തുന്നത്. ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്ന രീതിക്കു പകരം സമയം ചോദിച്ചു വന്നു മൊഴി രേഖപ്പെടുത്തുകയാണ് ചെയ്തത്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു മുന്നിൽ ചോദ്യം ചെയ്യാനായി പോകുന്നതിനോടു നിയമസഭാ സ്പീക്കർമാരുടെ അനൗപചാരിക ഫോറം ശക്തമായ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
പിന്നാലെയാണ് ഇടിത്തീ പോലെ കസ്റ്റംസ് സ്പീക്കറുടെ തിരുവനന്തപുരത്തെ വസതിയിലെത്തി ചോദ്യം ചെയ്യലിലേക്ക് കടന്നതും. എന്നാൽ അവിടെയും കഥ അവസാനിക്കുന്നില്ല, മികച്ച ഒരു സംവിധായകന്റെ തിരകഥയെന്ന പോലെ ക്ലൈമാക്സിൽ സ്പീക്കർക്ക് കൊവിഡും സ്ഥിരീകരിച്ചു.
ആർക്കും ഒന്നും സംശയമൊന്നുമില്ലല്ലോ അല്ലേ. പാർട്ടി സ്പീക്കറുടെ കേസും കഴിയുന്നതും ഒഴിവാക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ ഇതെല്ലാം കണക്കിലെടുത്ത് സ്പീക്കറുടെ വസതിയിൽ കസ്റ്റംസ് എത്തിയെങ്കിലും അന്വേഷണത്തിന്റെ തുടർ സ്വഭാവത്തെക്കുറിച്ച് ആശങ്കകൾ തുടരുകയാണ് ഇപ്പോഴും.
വളരെ അടുത്തായി പുറത്ത് വന്ന വാർത്തയെന്തെന്നാൽ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു അദീപിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന പലവിധ തെളിവുകളാണ് പുറത്തായത്. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തു വന്നിരിക്കുന്നത്.
നിയമനത്തിനുള്ള യോഗ്യതയില്‍ മാറ്റം വരുത്താനുള്ള ഉത്തരവിലാണ് മുഖ്യമന്ത്രി ഒപ്പ് വച്ചതും. 2016 ഓഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ട രേഖകളാണ് പുറത്ത് വന്നത്. ഇവയെല്ലാം വെളിച്ചത്തു വരുന്ന മുറയ്ക്ക് ഇതിനെല്ലാം സപ്പോർട്ടായി കൂടെ നിൽക്കുന്ന മുഖ്യൻ അവസാനം പ്രതി കൂട്ടിൽ കയറുമോ എന്ന കാര്യം സഖാക്കളേയും കേരള ജനതയേയും ഒരു പോലെ മുൾമുനയിൽ നിർത്തുന്ന ചോദ്യമാണ്.
https://www.facebook.com/Malayalivartha