ഗുരുവായൂരിലെ തോല്‍വി അപ്രതീക്ഷിതമായി സംഭവിച്ചത്; സമുദായ വോട്ടുകള്‍ ഇത്തവണ ചോര്‍ന്നുവെന്ന് മുസ്ലീം ലീഗ് ജില്ലാ-സംസ്ഥാന നേതൃത്വം
ഗുരുവായൂരിലെ തോല്‍വി അപ്രതീക്ഷിതമായി സംഭവിച്ചതെന്ന പ്രതികരണവുമായി മുസ്ലീം ലീഗ് ജില്ലാ-സംസ്ഥാന നേതൃത്വം രംഗത്ത് . മുതിര്‍ന്ന നേതാവായ കെ.എന്‍.എ ഖാദറായിരുന്നു മത്സരത്തിനിറങ്ങിയത് . അദ്ദേഹത്തെ രംഗത്തിറക്കി ഈ പ്രാവശ്യം മണ്ഡലം പിടിക്കാമെന്നായിരുന്നു ലീഗ് നേതൃത്വം വിചാരിച്ചത് . സമുദായ വോട്ടുകള്‍ ഇത്തവണ ചോര്‍ന്നുവെന്ന് തന്നെയാണ് ലീഗ് നേതൃത്വത്തിന്റെ നിഗമനം.
ഗുരുവായൂരില്‍ മാത്രമല്ല മലപ്പുറമൊഴികെ മറ്റെല്ലാ ജില്ലകളിലും സമുദായ വോട്ടുകള്‍ ചോര്‍ന്നു. തീവ്രവാദ നിലപാടുകളുള്ള സംഘടനകള്‍ സമുദായത്തെ ഹൈജാക്ക് ചെയ്തതുകൊണ്ടാണിത്, മുതിര്‍ന്ന ലീഗ് നേതാവ് പറഞ്ഞു.
കടുത്ത വര്‍ഗീയതയും തീവ്രവാദവും പറയുന്നവരോടാണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും താത്പര്യമുള്ളത് . യുവാക്കളാണ് കൂടുതലും തീവ്രവാദ നിലപാടിലേക്ക് പോകുന്നത്. ഇവരുടെ വോട്ടുകളാണ് ഗുരുവായൂരില്‍ കെ.എന്‍.എ ഖാദറിന് നഷ്ടമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മതേതരവാദിയും ലിബറലുമായ കെ.എന്‍.എ ഖാദറിനെ തോല്‍പ്പിക്കാന്‍ തീവ്ര നിലപാടുകളുള്ള മുസ്ലീം സംഘടനകള്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്‌തെന്നാണ് ലീഗ് നേതൃത്വം ഇപ്പോൾ ചിന്തിക്കുന്നത് . എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് ഗുരുവായൂരില്‍ ബിജെപി അനുകൂല വോട്ടുകള്‍ എങ്ങോട്ട് പോകുമെന്ന ആകുലതയുണ്ടായിരുന്നു.
ഇതിനിടെ കെ.എന്‍.എ ഖാദറിനെ സഹായിക്കാനാണ് ബിജെപി ശ്രമമെന്ന് ഇടത് മുന്നണി വ്യാപക പ്രചാരണം വന്നു . ഇത് തീവ്രവാദ ശക്തികളെ ഒപ്പം ചേര്‍ക്കാനുള്ള തന്ത്രമായിരുന്നു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു .
ബിജെപി വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും ലഭിച്ചിട്ടില്ല ഇവിടെ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് എന്‍ഡിഎ പിന്തുണ പ്രഖ്യാപിച്ചതോടെ അക്കാര്യത്തില്‍ വ്യക്തത വന്നു.
പതിനായിരം വോട്ടോളം ദിലീപ് നായര്‍ക്ക് ലഭിച്ചു. വന്‍തോതില്‍ ബിജെപി അനുകൂല വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും പോളിങ് ശതമാനം കുറവും ഗുരുവായൂര്‍ മണ്ഡലത്തിലായിരുന്നു.
പ്രചാരണത്തിനിടെ ഗുരുവായൂര്‍ ക്ഷേത്ര നടയിലെത്തി കെ.എന്‍.എ ഖാദര്‍ കാണിക്കയര്‍പ്പിച്ചത് ഉയര്‍ത്തിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തീവ്ര വര്‍ഗീയ പ്രചാരണം നടത്തിയതായും ലീഗ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ഗുരുവായൂരില്‍ മാത്രമല്ല മുസ്ലീം ലീഗിന്റെ പലമണ്ഡലങ്ങളിലും സമുദായ വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്.പ്രാദേശികമായി പല കാരണങ്ങളുണ്ടെങ്കിലും പ്രധാനമായും തീവ്രവാദ നിലപാടുകളുള്ള സംഘടനകള്‍ ഇടത്പക്ഷത്തിനൊപ്പം ചേര്‍ന്നതാണ് ഇതിനിടയാക്കിയതെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഉറച്ച വിജയ പ്രതീക്ഷ പുലര്‍ത്തിയ അരഡസന്‍ സീറ്റുകളിലെങ്കിലും പരാജയപ്പെടാന്‍ ഇതിടയാക്കിയിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha