പിണറായിയുടെ അപ്പീൽ ശങ്ക തീർന്നു... കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു... അങ്കവും കാണാം താളിയുമൊടിക്കാം...
ന്യൂനപക്ഷ സ്കോളർഷിപ്പിൽ ഒടുവിൽ സി പി എം കേന്ദ്ര കമ്മിറ്റി നയം വ്യക്തമാക്കി. മുഖ്യമന്ത്രി തൻറെ നയം വ്യക്തമാക്കുന്നതിന് മുമ്പാണ് കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബി നയം വ്യക്തമാക്കിയത്. ബേബിയാകട്ടെ ക്രൈസ്തവരിലെ പിന്നാക്ക വിഭാഗത്തിന് 20 ശതമാനം സംവരണം നൽകിയതിനെയാണ് വിമർശിച്ചത്. അതായത് ഹൈക്കോടതി വിധിക്കെതിരെ കേരള സർക്കാർ അപ്പീൽ പോകണമെന്ന അഭിപ്രായമാണ് സിപിഎം കേന്ദ്ര നേതൃത്വത്തിനുള്ളതെന്ന് വ്യക്തം.
കേരളസമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്നാണ് സിപിഎം പിബി അംഗം എംഎ ബേബി ആവശ്യപ്പെട്ടത്.
ഒരു സ്കോളർഷിപ്പിൻറെ പേരിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിരെ നില്ക്കുന്നവരാണെന്നും കേരളത്തിലെ എൽഡിഎഫ് ഗവണ്മന്റ് ഇപ്പോഴത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾക്ക് സമുചിതമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പാണെന്നും എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ഇതു വരെ ആരും ശ്രമിച്ചിട്ടില്ല.ബി ജെ പി പോലും സർക്കാർ നയം വ്യക്തമാകട്ടെ എന്നാണ് പറഞ്ഞത് .
ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നോക്ക അവസ്ഥ പരിഹരിക്കാനുള്ള രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കാൻ ഉള്ള നിർദേശങ്ങൾ വയ്ക്കാൻ ആണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിയോഗിക്കപ്പെട്ടത്. എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് പാലോളിയെ സർക്കാർ കമ്മീഷനായി നിയോഗിച്ചത്.
മുസ്ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഉള്ള ശുപാർശകൾ ആണ് ഈ സമിതി വച്ചത്. അത് നടപ്പിലാക്കപ്പെട്ടപ്പോൾ യുഡിഎഫ് സർക്കാർ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികൾക്ക് കൂടെ നല്കുകയാണ് ഉണ്ടായത്.
അതിൻറെ പേരിൽ മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളർഷിപ്പ് മുസ്ലിങ്ങൾക്ക് കൂടുതൽ നല്കുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേ സമയം ന്യൂനപക്ഷസ്കോളർഷിപ്പിലെ അനുപാത വിധി പഠിച്ച ശേഷം തുടർനടപടിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നത്. വിധിയിൽ അപ്പീൽ പോകണമെന്ന് ഇടതുമുന്നണിയ്ക്കൊപ്പെം നിൽക്കുന്ന ഐഎൻഎല്ലും കാന്തപുരം സുന്നി വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതായത് കാന്തപുരത്തിൻറെയും ഐ എൻ എല്ലിൻറെയും നിലപാടിനെ ശരിവയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.
മുസ്ലിങ്ങൾക്ക് കൂടുതൽ സ്കോളർഷിപ്പ് നൽകുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണെന്നും ബേബി പറയുന്നു. കേരളത്തിൽ മുന്നോക്ക-പിന്നോക്ക വിഭാഗങ്ങൾക്ക് വിവിധ സ്കോളർഷിപ്പുകൾ ഉണ്ട്. അതിൽ ഒരു സ്കോളർഷിപ്പിൻറെ പേരിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിര് നില്ക്കുന്നവരാണ്.
സംവരണം ഒരു ദേശീയ വിഷയമായതിനാൽ കേന്ദ്ര കമ്മിറ്റിയുടെ കൂടെ ശുപാർശയില്ലാതെ അതിൽ തീരുമാനമെടുക്കാൻ കേരള സി പി എമ്മിന് കഴിയില്ല. തീർച്ചയായും വിധിക്കെതിരെ അപ്പീൽ പോകാനായിരിക്കും സി പി എം കേന്ദ്ര കമ്മിറ്റി നിർദ്ദേശിക്കുക.
എങ്കിൽ ശബരിമല വിഷയത്തിൽ എന്തു കൊണ്ടാണ് അപ്പീൽ പോകാത്തതെന്നായിരിക്കും ഹിന്ദുക്കൾ ചോദിക്കുക.അപ്പീൽ പോയില്ലെങ്കിൽ മുസ്ലീങ്ങൾ എതിരാകും. ഏതു വേണമെന്ന് സർക്കാരിന് തീരുമാനിക്കേണ്ടി വരും. അപ്പീൽ പോയില്ലെങ്കിൽ ബി ജെ പിക്ക് കീഴടങ്ങി എന്ന പഴിയും കേൾക്കേണ്ടി വരും.
https://www.facebook.com/Malayalivartha