തറവാട്ടിലേക്കുള്ള മടക്കമോ!! കാരാട്ട് റസാഖ് മുസീം ലീഗിലേക്ക്

ഇടതുബന്ധം അവസാനിപ്പിച്ച് യുഡിഎഫിലേക്ക്. തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ നിർണായക തീരുമാനവുമായി കാരാട്ട് റസാഖ്.
മാതൃസംഘടനയിലേക്ക് മടങ്ങാൻ തീരുമാനിച്ചുവെന്ന് കാരാട്ട് റസാഖ് അറിയിച്ചിരിക്കുകയാണ്. ലീഗ് അംഗത്വം എടുക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
‘‘പൊതുവെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചേർത്തുപിടിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരുപാട് മുൻ എംഎൽഎമാരും മന്ത്രിമാരും അതുക്കൊണ്ടാണ് ഇവിടെ നിന്നും പടിയിറങ്ങി പോയത്. ചേർത്തുപിടിക്കുന്നതിൽ താൽപര്യം കാണിക്കാത്ത സാഹചര്യമാണ്. സഹയാത്രികർക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. അതുക്കൊണ്ടാണ് മാതൃസംഘടനയിലേക്ക് പോയി പ്രവർത്തിക്കാൻ തീരുമാനിച്ചു എന്നായിരുന്നു പാർട്ടി മാറ്റവുമായി ബന്ധപ്പെട്ടുള്ള ആദ്യ പ്രതികരണം. പെട്ടെന്നുള്ള തീരുമാനമാണിത്.
ഇന്നലെയാണ് ലീഗ് നേതൃത്വവുമായി ചർച്ച നടത്തിയത്. പാണക്കാട് സയ്യിദ് സാദ്ദിഖലി ശിഹാബ് തങ്ങളുമായും കുഞ്ഞാലിക്കുട്ടി സാഹിബുമായും എം.കെ. മുനീറുമായാണ് സംസാരിച്ചത്. എനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. അതുക്കൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലായിരുന്നു. എൽഡിഎഫിന്റെ സീറ്റ് ചർച്ചകളിൽ നിന്നും ഒഴിഞ്ഞുമാറിയതാണ്. നേരത്തെ എൽഡിഎഫ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ പോകാൻ കഴിഞ്ഞില്ലന്നേയുള്ളൂ’’ – കാരാട്ട് റസാഖ് പറഞ്ഞു.
കോഴിക്കോട് മത്സരം മുറുകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തിരിച്ച് വരവ് എന്നത് ശ്രദ്ദേയമാണ്. കൊടുവള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി റസാഖ് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം താൻ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ നേതൃത്വവുമായി കാരാട്ട് റസാഖ് ഇതിനിടയില്‍ ഒന്നിടഞ്ഞുവെങ്കിലും പ്രശ്നങ്ങളെല്ലാം പറഞ്ഞ് പരിഹരിച്ചുവെന്നും വാർത്തകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ലീഗിലേക്ക് കാരാട്ട് റസാഖ് മടങ്ങുന്നത്. കൊടുവള്ളിയിൽ തന്നെ പരാജയപ്പെടുത്താൻ ചിലർ ശ്രമിച്ചുവെന്നും എൽഡിഎഫിന് താൻ കൊടുത്ത കത്ത് പരിഗണിച്ചില്ലെങ്കിൽ ഇടതുപക്ഷം വിടുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
പിന്നീട്, ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് സിപിഎം ഉറപ്പ് നൽകിയിരുന്നതായും ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അപ്പോൾ തീരുമാനമെടുക്കുമെന്നും കരാട്ട് റസാഖ് കൂട്ടിച്ചേർത്തിരുന്നു. മന്ത്രിയെന്ന നിലയിൽ പി.എ മുഹമ്മദ് റിയാസിനെ അംഗീകരിക്കാനാവില്ലെന്ന് റസാഖ് തുറന്നടിച്ചിരുന്നു. പല പദ്ധതികളും റിയാസ് അട്ടിമറിച്ചെന്നും പല തവണ അദ്ദേഹത്തെ സമീപിച്ചിട്ടും അവഗണിക്കുകമാത്രമാണുണ്ടായതെന്നും റസാഖ് ആരോപിച്ചു. റിയാസ് സിപിഎമ്മിനെ ഹൈജാക്ക് ചെയ്യുകയാണ്. റിയാസ് പല കാര്യങ്ങളിലും ബോധപൂർവ്വം ഇപെടുന്നുണ്ടെന്നും റസാഖ് കുറ്റപ്പെടുത്തി.
സിപിഎം പ്രദേശിക നേതാക്കൾ തനിക്ക് എതിരെ നിൽക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ കാത്തിരിക്കുകയാണെന്നും റസാഖ് പറഞ്ഞിരുന്നു. 2016ല്‍ ലീഗിന്‍റെ എം.എ. റസാഖിനെ 573 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിനു വേണ്ടി കാരാട്ട് റസാഖ് അട്ടിമറിച്ചത്. എന്നാല്‍ 2021 ല്‍ എതിരാളിയായി എം.കെ. മുനീര്‍ എത്തി. ഇതോടെ 6344 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പി.വി. അൻവർ എൽഡിഎഫ് ബന്ധം അവസാനിച്ച സമയത്ത് കാരാട്ട് റസാഖ് മുന്നണി വിടുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും അദ്ദേഹം വാർത്തകൾ നിഷേധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























