പാലക്കാട് കോൺഗ്രസിന് വീണ്ടും ഇരുട്ടടി; പാർട്ടി വിട്ട് മഹിളാ കോൺഗ്രസ് നേതാവ് ജയലക്ഷ്മി

വിവാദങ്ങൾക്ക് പിന്നാലെ പാർട്ടി വിട്ട് പാലക്കാട് മഹിളാ കോൺഗ്രസ് നേതാവ് ജയലക്ഷ്മി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിനെ ചൊല്ലി കോൺഗ്രസ് തങ്ങളെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി മാറ്റം. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലാണ് കോൺഗ്രസ് തനിക്കെതിരെ നിലപാടെടുത്തതെന്ന് തുറന്നടിച്ച പാലക്കാട് മഹിളാ കോൺഗ്രസ് നേതാവ് ജയലക്ഷ്മി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുകയാണ്.
രാഹുൽ മാങ്കൂട്ടത്തിൽ പ്രശ്നം ജനങ്ങൾ ഏത് രീതിയിൽ മറുപടി പറയുമെന്ന ആശങ്കയിൽ നിൽക്കുന്ന പാലക്കാട് കോൺഗ്രസിന് അടുത്ത ഇരുട്ടടിയായി മാറിയിരിക്കുകയാണ് ജയലക്ഷ്മിയുടെ തുറന്ന് പറച്ചിൽ. കോൺഗ്രസിൽ നിന്ന് നേരിട്ടത് വളരേ മോശം അനുഭവമെന്ന് ജയലക്ഷ്മി പറഞ്ഞു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരിൽ തന്നെയും കുടുംബത്തെയും കോൺഗ്രസ് നേതാക്കൾ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു കുറിയിട്ടതിന്റെ പേരിൽ പോലും തന്നോട് മോശമായി പെരുമാറിയെന്ന് ജയലക്ഷ്മി പറഞ്ഞു. തനിക്കൊപ്പം പലരും ബിജെപിയിലേക്ക് വരുമെന്നാണ് കോൺഗ്രസ് വിട്ട ജയലക്ഷ്മിയുടെ പ്രതികരണം.
എന്തായാലും ഇന്ന് മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മിയാണ് ബിജെപിയിൽ ചേർന്നതോടെ ബിജെപി അതീവ സന്തോഷത്തിലാണ്. ഷൊർണൂരിൽ വച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ചാണ് സ്വീകരണ പരിപാടികൾ നടത്തിയത്. ഷൊർണൂരിലെ ബിജെപി സ്ഥാനാർഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപി അംഗത്വം സ്വീകരിച്ചത്. പരിപാടിക്കിടെ വ്യക്തികളെയും കുടുംബത്തെയും പോലും വേട്ടയാടുന്ന നെറികെട്ട രാഷ്ട്രീയമാണ് ഇപ്പൊഴെന്ന് സുരേഷ് ഗോപി വിമർശിച്ചു.
ഇതൊരു തുടക്കം മാത്രമാണെന്നും കോൺഗ്രസിൽ പൊട്ടിത്തെറികൾ ഇനിയും ഉണ്ടാകുമെന്നും ശങ്കു ടി ദാസ് പറഞ്ഞു. തന്റെ മകളുടെ കല്യാണ ഫോട്ടോ പങ്കു വച്ചതിനാണ് ജയലക്ഷ്മിയെയും കുടുംബത്തെയും കോൺഗ്രസ് നേതാക്കൾ അധിക്ഷേപിച്ചതെന്ന് സുരേഷ്ഗോപി പ്രതികരിച്ചു. നായനാരും വി എസും ഒക്കെ ഉണ്ടായിരുന്ന കാലത്തും രാഷ്ട്രീയ മത്സരം ഉണ്ടായിരുന്നു. പക്ഷെ കരുണാകരന്റെ കുടുംബത്തെ അവർ അധിക്ഷേപിച്ചിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല.
ജയലക്ഷ്മിയോടും കുടുംബത്തോടും കാട്ടിയത് നെറികേടിന്റെ രാഷ്ട്രീയമാണ്. അതിന് പാലക്കാട്ടെ ജനങ്ങൾ തിരിച്ചടി നൽകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഷൊർണൂരിൽ ബിജെപി സംഘടിപ്പിച്ച കുടുംബ യോഗത്തിലാണ് സുരേഷ് ഗോപി ഇക്കാര്യങ്ങൾ പറഞ്ഞത്.
https://www.facebook.com/Malayalivartha

























