നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി. ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ അടിത്തറ മാന്തും എന്നതു മാത്രമല്ല യുഡിഎഫ് ജയിക്കാന്‍ പിണറായി വിജയന്റെ തെറിഭാഷയും തറപ്രയോഗങ്ങളും ഇടയാക്കുമെന്ന് മുന്‍പും കേരളം കണ്ടതാണ്. അഭിമാനം കളങ്കപ്പെട്ടപ്പോള്‍ മനസുനൊന്ത് സിപിഎം വിട്ട ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരമായിരുന്നുവെന്നാണ് പിണറായിയുടെ തനിസ്വരൂപം പറഞ്ഞിരിക്കുന്നത്. സുധാകരനെപ്പോലെ പാര്‍ട്ടി വിട്ട കുഞ്ഞികൃഷ്ണനും പി ശശിയും ടികെ ഗോവിന്ദനുമൊക്കെ ചെറ്റത്തരം കാണിച്ചുവെന്നാണ് കാരണഭൂതം കല്‍പിച്ചിരിക്കുന്നത്. ഓരോരോ കാലത്ത് പിണറായി വിജയന്‍ നടത്തിയ നിലയും വിലയും കെട്ട പ്രയോഗങ്ങള്‍ കേരളം മറന്നിട്ടില്ല. കേട്ടാല്‍ അറയ്ക്കുന്നതും ചെവി പൊട്ടിപ്പോകുന്നതുമായ ആ പ്രയോഗങ്ങള്‍ ഒരിക്കല്‍കൂടി ഓര്‍ത്തുനോക്കാം. നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍ ഈ വാക്കുകളൊക്കെ കേരളത്തിന്റെ സാസ്‌കാരിക ലോകത്തിന് സംഭാവനയായി നല്‍കിയത് ഇരട്ടച്ചങ്കന്‍ ഒരാളാണ്.
ഈ വാക്കുകള്‍ അദ്ദേഹം മലയാള സാഹിത്യസാംസ്‌കാരിക മേഖലയ്ക്ക് നല്‍കിയ കനത്ത സംഭാവനയാണ് എന്നൊക്കെ വിശ്വസിക്കുന്ന നിരവധി സഖാക്കളും ആരാധകരും കേരളത്തിലുണ്ടാകാം.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ കൊല്ലത്തു നടത്തിയ പരനാറി പ്രയോഗമാണ് അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എംഎ ബേബിയുടെ തോല്‍വിക്ക് കാരണമായത്. ജയം ഉറപ്പ് എന്ന് പാര്‍ട്ടിയും ബേബിയും കരുതിയ തെരഞ്ഞെടുപ്പില്‍ എംഎ ബേബി കൊല്ലത്ത് എട്ടു നിലയില്‍ പൊട്ടി. യുഡിഎഫ് സ്ഥാനാര്‍ഥിയായ എന്‍.കെ.പ്രേമചന്ദ്രനെ പണിറായി വിജയന്‍ പരനാറി എന്നു വിശേഷിപ്പിച്ചതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം.എ. ബേബിക്കു തിരിച്ചടിയായത്.
എല്‍ഡിഎഫ് മികച്ച രാഷ്ട്രീയപോരാട്ടം നടത്തിയ കൊല്ലം മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ഘടന തന്നെ മാറിമറിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ തറഭാഷ. എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ പോലും ഉണ്ടായ കടുത്ത അതൃപ്തി ബേബിക്കെതിരായ ജനവികാരമായി മാറുകയും ചെയ്തു. എം.എ. ബേബിയുടെ പ്രചാരണ യോഗത്തിലാണ് അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ എതിര്‍ സ്ഥാനാര്‍ഥിയായ പ്രേമചന്ദ്രനെ പരനാറിയെന്നു വിളിച്ചത്. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുവരെ എല്‍ഡിഎഫിനൊപ്പമുണ്ടായിരുന്ന ആര്‍എസ്പി സീറ്റു നിര്‍ണയത്തിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന് അപ്രതീക്ഷിതമായി യുഡിഎഫിലേക്ക് പോയതാണ് പിണറായിയെ ചൊടിപ്പിച്ചത്. പിണറായിയുടെ പരനാറി പ്രയോഗത്തില്‍ അമര്‍ഷം കൊണ്ട ജനങ്ങള്‍ ബേബിക്കെതിരെ തിരിഞ്ഞു.
ആ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രന്‍ 37,649 വോട്ടുകള്‍ക്ക് ജയിച്ചു. കുണ്ടറ എംഎല്‍എയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന എം.എ. ബേബി നാണംകെട്ടു പരാജയപ്പെട്ടു. എം.എ. ബേബിയുടെ പ്രചാരണത്തിനിടെ കുണ്ടറയിലും അഞ്ചാലുംമൂട്ടിലും തേവലക്കരയിലും പിണറായി വിജയന്‍ എന്‍കെ പ്രേമചന്ദ്രനെതിരെ പരനാറി പ്രയോഗം നടത്തിയിരുന്നു. ഇതോടെ സിപിഎം, സിപിഐ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ടു ചോര്‍ന്നു. വന്‍ ഭൂരിപക്ഷം കിട്ടുമെന്നു കരുതിയിരുന്ന ചടയമംഗലം, പുനലൂര്‍, ചാത്തന്നൂര്‍, കുണ്ടറ നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടു. എം.എ. ബേബി നിയമസഭയില്‍ പ്രതിനിധീകരിച്ച കുണ്ടറയില്‍ 6,911 വോട്ടിനാണ് ബേബി പിന്നിലായത്. മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ബേബിയുടെ ഭൂരിപക്ഷം 14,793 വോട്ട് ആയിരുന്നു.
കുണ്ടറ അസംബ്ലി മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളില്‍ ആറിടത്തും ബേബി പിന്നില്‍ പോകുന്ന സ്ഥിതിയുണ്ടായി. പിണറായി വിജയന്റെ പ്രസ്താവനയില്‍ കടുത്ത വിയോജിപ്പുണ്ടാക്കിയ എം.എ.ബേബി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ മുതിര്‍ന്നെങ്കിലും പാര്‍ട്ടി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് സിപിഎം മുന്‍ നേതാവ് ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജി സുധാകരനെ കഴിഞ്ഞ പത്തു വര്‍ഷമായി സിപിഎം തഴഞ്ഞതും തുടരെ അപമാനിച്ചതുമൊന്നും പിണറായി വിഷയമാക്കിയില്ല. പാര്‍ട്ടിയുടെ അടിമയായി മാറി ആരോരും അറിയാതെ ഇല്ലാതാകാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ ജി സുധാകരന്‍ അമ്പലപ്പുഴയില്‍ ഇക്കുറി യുഡിഎഫ് പിന്‍തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥിയാണ്.
തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി.സുധാകരന്‍ കരുതുന്നതെന്നും പാര്‍ട്ടിക്ക് എല്ലാവരും സമന്‍മാരാണന്നും പിണറായി അവകാശപ്പെട്ടു. ടേമും പ്രായപരിധിയുമൊന്നും മാനദണ്ഡമാക്കാതെ പാര്‍ട്ടിയും അധികാരവും വെട്ടിപ്പിടിച്ച പിണറായി എന്തുകൊണ്ട് സുധാകരന് കഴിഞ്ഞ തവണ സീറ്റ് നിക്ഷേധിച്ചും എന്നതില്‍ വിശദീകരണം നല്‍കിയില്ല. നോക്കിയാല്‍ ജി.സുധാകരന്‍ എത്രവലിയ ചെറ്റത്തരമാണ് കാണിച്ചതെന്നാണ് കാണേണ്ടതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. വഞ്ചനയ്ക്ക് ഇതില്‍പരം വിശേഷണമില്ലെന്നും പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം മുഴുവന്‍ കളഞ്ഞു കുളിച്ചുവെന്നും ഗൂഢാലോചന നടത്തി കോണ്‍ഗ്രസ് പിന്തുണയോടെ സ്ഥാനാര്‍ഥിയായി മാറിത് എത്ര വലിയ പാതകമാണെന്നും പിണറായി വിജയന്‍ പറയുന്നു. കേരളത്തിലെ ആരാധ്യനായിരുന്ന ബിഷപ്പിനെ അഭിവന്ദ്യനെന്ന് വിളിച്ച് അപമാനിച്ചതും ഇതേ പിണറായിതന്നെയാണ്. മാതൃഭൂമി പത്രാധിപരെ എടാ ഗോപാലകൃഷ്ണാ നിന്നെ തീര്‍ത്തുകളയുമെന്ന് അലറി ഭീഷണിപ്പെടുത്തിയതും ഇതേ ഇരട്ടച്ചങ്കന്‍തന്നെയാണ്.
പാര്‍ട്ടി വിട്ടുപോയ ടിപി ചന്ദ്രശേഖരനെ നിരവധി വേദികളില്‍ കുലംകുത്തി എന്നും പിണറായി അധിക്ഷേപിച്ചു. ടിപി ചന്ദ്രശേഖരനെ സിപിഎം ഗുണ്ടകള്‍ 51 വെട്ടിനു അരുംകൊല ചെയ്ത ശേഷവും ടിപിയെ കുലംകുത്തിയെന്ന് പിണറായി വിശേഷിപ്പിച്ചപ്പോള്‍ കേരളം ലജ്ജിച്ചു. പാര്‍ട്ടി വിട്ടുപോയവരെ ചെറ്റകളെന്നും നാറികളെന്നും തെണ്ടികളും വിളിക്കാന്‍ മടിക്കാത്ത പിണറായിയുടെ നിലയും വിലയും കെട്ട വാക്കുകളായിരിക്കും ഇത്തവണ എല്‍ഡിഎഫ് പതനത്തിന് വഴിയൊരുക്കുകയെന്നതില്‍ സംശയം വേണ്ട.
https://www.facebook.com/Malayalivartha


























