പാക് സന്ദർശനത്തിന് ശേഷം സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തുന്നു; നിർണ്ണായക തീരുമാനമെന്ന് സൂചന
രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയിലെത്തും. ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലേക്ക് വരുന്നത്.പാകിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് കിരീടാവകാശി ഇന്ത്യയില്‍ എത്തുന്നത്.
കിരീടാവകാശി ആയതിനു ശേഷമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ആദ്യ ഇന്ത്യാ സന്ദശനമാണിത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി ബിന്‍ സല്‍മാന്‍ കൂടികാഴ്ച നടത്തും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി ഇന്ത്യ സുപ്രീം ജുഡീഷ്യല്‍ കൌണ്‍സില്‍ രൂപീകരിക്കും.
അടിസ്ഥാന സൗകര്യ വികസനം, വാണിജ്യം, നിക്ഷേപം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാറുകള്‍ ഒപ്പുവെക്കും. കിരീടാവകാശിയോടപ്പം വ്യവസായികളുടെ 40 അംഗ സംഘവും അനുഗമിക്കുന്നുണ്ട്.
റേഡിയോ, ടിവി മേഖലയിലും, ഐ.ടി ടൂറിസം രംഗങ്ങളിലുമുള്ള സഹകരണത്തിന് സൗദി-ഇന്ത്യാ ധാരണാപത്രം ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ സൗദിഎംബസിയുടെ പുതിയ കെട്ടിടം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ.
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ ഇരുപത് ശതമാനവും സൗദിയില്‍ നിന്നാണ്. സൗദിയിലെ ഇരുപത്തിയെട്ടു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഇന്ത്യാ പാക് സന്ദര്‍ശനങ്ങളില്‍ ഏറെ രാഷ്ട്രീയ പ്രാധ്യാന്യവുമുണ്ട്.
രണ്ടായിരം കോടി ഡോളറിന്റെ നിക്ഷേപ-സഹകരണ പദ്ധതികളാണ് പാകിസ്താന് സൗദി ഉറപ്പാക്കിയത്. പുറമെ ഓയില്‍ റിഫൈനറിക്ക് 800 കോടി രൂപയുടെ പ്രത്യേക നിക്ഷേപവും സൗദി പാകിസ്താന് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. മുഹമ്മദ് ബിന്‍ സല്‍മാന്‍റെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി പാകിസ്ഥാനില്‍ നിട്ടുള്ള സന്ദര്‍ശക വിസാ ഫീസ് സൗദി വെട്ടിക്കുറച്ചിരുന്നു.
സൗദിയിലെ ഇന്ത്യക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പരിഹാരം കാണുമോ എന്നാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്. സൗദി ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ ശിക്ഷ ഇളവുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്ത്യ ആവശ്യപ്പെടുമോ എന്ന കാര്യത്തിലും ഇതുവരെ സൂചനകള്‍ ലഭിച്ചിട്ടില്ല.
സൗദി അറേബ്യയിലുള്ള 2000 പാകിസ്താനി തടവുകാരെ സൗദി അറേബ്യ മോചിപ്പിക്കുമെന്ന് പാകിസ്താന്‍ സന്ദര്‍ശന വേളയില്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിനു ശേഷം ചൈനയിലേക്കാണ് ബിന്‍ സല്‍മാന്‍ പോകുന്നത്.
ഞായറാഴ്ചയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഏഷ്യന്‍ പര്യടനം ആരംഭിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും സൈനിക മേധാവി ഖമര്‍ ജാവേദും ഉള്‍പ്പെടെയുള്ളവര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha