കൊറോണ ഇഫക്റ്റിൽ എണ്ണ വില മൂക്കും കുത്തി താഴേക്ക് പോരുമ്പോൾ എണ്ണയില്‍ തെന്നി ബാലന്‍സ് ഉലഞ്ഞു നില്‍ക്കുന്നത് പ്രവാസികൾക്ക്...ആഗോള വിപണിയിലെ മാന്ദ്യം ഗൾഫ് മേഖലയെ തകർക്കുമോ? .
കൊറോണ ഇഫെക്ട് എണ്ണ വിപണിയിലേക്കും വ്യാപിച്ചപ്പോൾ എണ്ണയില്‍ തെന്നി ബാലന്‍സ് ഉലഞ്ഞു നില്‍ക്കുന്നത് പ്രവാസികളാണ് .. അസംസ്കൃത എണ്ണ വില 29 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിൽ കൂപ്പു കുത്തി വീഴുമ്പോൾ 20 ലക്ഷത്തോളം വരുന്ന ഗള്‍ഫ് മലയാളികള്‍ക്കുണ്ടായേക്കാവുന്ന വരുമാനകുറവും തൊഴില്‍ നഷ്ടവും മൂലമുള്ള പ്രതിസന്ധികള്‍ രൂക്ഷമാകും ..വാടക നിരക്ക് കൂടുകയും വരുമാനം കുറയുകയും ചെയ്തതോടെ ഇതുവരെ അയച്ചതിന്റെ പകുതി പണമെങ്കിലും അടുത്ത മാസം വീട്ടിലേയ്ക്ക് അയക്കാനാകുമോ എന്ന ആശങ്കയിലാണ് യു എ ഇ യിലെ പ്രവാസികൾ
ഇത് പ്രവാസികളുടെ കുടുംബങ്ങളിൽ മാത്രമല്ല ബാങ്കുകള്‍, മറ്റ് പണമിടപാടു സ്ഥാപനങ്ങള്‍, കെട്ടിടനിര്‍മാണ മേഖല, ഗൃഹോപകരണഷോപ്പുകള്‍ അടക്കമുള്ള വ്യാപരശാലകള്‍, ചെറുതും വലുതുമായ കയറ്റുമതി സ്ഥാപനങ്ങള്‍, ഹെല്‍ത്ത്, ടൂറിസം മേഖലകള്‍ എന്നിങ്ങളെ സംസ്ഥാനത്തിന്റെ ഏതാണ്ടെല്ലാ തലങ്ങളേയും കാര്യമായി ബാധിക്കും.
കേരളത്തിലെ മൊത്തം 20 ലക്ഷത്തോളം വരുന്ന പ്രവാസികളില്‍ 90 % വും ഗള്‍ഫ് രാജ്യങ്ങളിലാണ്. അതില്‍ തന്നെ 65-70 ശതമാനവും എണ്ണരാജ്യങ്ങളായ യുഎഇയിലും സൗദിയിലും. അതായത് ഏകദേശം 12 ലക്ഷത്തോളം മലയാളികള്‍ക്ക് ഇത് ഭീഷണിയാണ്. സംസ്ഥാനത്തെ 15 % കുടുംബങ്ങളെയാവും അത് നേരിട്ട് ബാധിക്കുക. പക്ഷേ ഗള്‍ഫില്‍ നിന്നുള്ള മണിയോര്‍ഡര്‍ ഇക്കോണമിയാണ് നമ്മുടെത് എന്നതിനാല്‍ പരോക്ഷമായി അത് സംസ്ഥാനത്തിന്റെ എല്ലാ തലങ്ങളിലും ഓളങ്ങളുണ്ടാക്കും.
ഫലത്തില്‍ ഗൾഫ് തകരുമ്പോൾ സംസ്ഥാനത്തിനകത്തും തൊഴില്‍ നഷ്ടവും വരുമാനകുറവും നേരിടേണ്ടി വന്നേക്കാം. ഇവിടെയാണ് എണ്ണയില്‍ കേരളത്തിന് പൊള്ളലേല്‍ക്കുമോ എന്ന ചോദ്യം ഉയരുന്നത്..ഏറ്റവും കൂടുതല്‍ പേര്‍ പണിയെടുക്കുന്ന കെട്ടിടനിര്‍മാണ മേഖലയുടെ നിലനില്‍പ്പ് പ്രധാനമായും ഗള്‍ഫ് മണിയെ ആശ്രയിച്ചാണ്. അവിടെ നിന്നുള്ള പണമൊഴുക്കു കുറഞ്ഞാല്‍ ഭവനനിര്‍മാണം അവതാളത്തിലാകും. അത് തൊഴിലാളികളെ മാത്രമല്ല റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളേയും നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്നവരേയും പ്രശ്‌നത്തിലാക്കും.
ഗള്‍ഫില്‍ നിന്നൊഴുകുന്ന പണമാണ് വാഹന ഗൃഹോപകരണ , സൗന്ദര്യവര്‍ധനക ഉല്‍പ്പന്നങ്ങള്‍ക്ക് ഇവിടെ മികച്ച വിപണി ഉറപ്പാക്കുന്നത്. ധനകാര്യസേവനമേഖലയ്ക്കും സമാന വെല്ലുവിളി നേരിടേണ്ടി വരും. ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്ക് കുറയുന്നത് ബാങ്കിങ് മേഖലയുടെ നിക്ഷേപത്തെ ബാധിക്കുമ്പോള്‍ ഭവനനിര്‍മാണം കുറയുന്നത് വായ്പകള്‍ കുറയാനും കാരണമാകും. മാത്രമല്ല ഫോറിന്‍ മണി എക്‌സ്‌ചേഞ്ച്, നിക്ഷേപരംഗത്തെ സേവനദാതാക്കള്‍ , പണമിടപാടു സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പ്രശ്‌നമാകും. ഇപ്പോള്‍ തന്നെ കടുത്ത വെല്ലുവിളി നേരിടുന്ന ഇന്‍ഷൂറന്‍സ് ഏജന്റുമാരുടെ സ്ഥിതിയും വഷളായേക്കാം.
ഇവിടെ നിന്ന് കയറ്റിയയ്ക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍, സൗന്ദര്യവര്‍ധനക വസ്തുക്കള്‍ അടക്കമുള്ളവയുടെ പ്രധാന വിപണി ഗള്‍ഫ് രാജ്യങ്ങളാണെന്നതിനാല്‍ അവിടെ പണലഭ്യത കുറയുന്നത് ഇവിടുത്തെ ചെറുതും വലുതുമായ നിര്‍മാണ യൂണിറ്റുകള്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കും.
ലോകമെമ്പാടും കൊറോണ വൈറസ് പടർന്നതോടെയാണ് അസംസ്കൃത എണ്ണ വില കുത്തനെ ഇടിയാൻ തുടങ്ങിയത് . സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വില യുദ്ധത്തെ തുടർന്നാണ് എണ്ണ വില 30 ശതമാനം ഇടിഞ്ഞത് . 1991ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിലിന്റെ ആവശ്യകത കുറഞ്ഞതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വില യുദ്ധത്തിന് കാരണം.ഇതിന് പുറമേ വിപണിയിൽ അസംസ്കൃത എണ്ണ കൂടുതൽ ലഭ്യമാക്കാനുളള സൗദിയുടെ ശ്രമവും വിലയിൽ പ്രതിഫലിച്ചു.
ആദ്യത്തെ ഗൾഫ് യുദ്ധത്തിന്റെ തുടക്കത്തിൽ അതായത് 1991 ജനുവരി 17 ന് ശേഷമുള്ള ഏറ്റവും വലിയ ശതമാന ഇടിവാണ് ഇത്. 2016 ഫെബ്രുവരി 12 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയുമാണ് ഇന്നത്തേത്. എട്ടു മാസം കൊണ്ട് 60 % ത്തിലധികം വില തകര്‍ച്ച നേരിട്ട ക്രൂഡോയില്‍ ഇനി എങ്ങോട്ടെന്നതാണ് ഇവിടെ ഏറ്റവും നിര്‍ണായകമായ ചോദ്യം. ബാരലിന് 35 ഡോളര്‍ വരെയായി വില താഴാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയുടേയും കാനഡയുടേയും പക്കല്‍ വന്‍ ഷെയ്ല്‍ ഗ്യാസ് ശേഖരമുണ്ട്. അത് സംസ്‌ക്കരിച്ചെടുക്കുന്നതിനുള്ള ചെലവാണ് ഇപ്പോഴത്തെ അവരുടെ പ്രശ്‌നം. അതിന് ചെലവു കുറഞ്ഞ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ അമേരിക്കന്‍ സാങ്കേതിക വിദ്യക്ക് കഴിഞ്ഞേക്കാം. അങ്ങനെയെങ്കില്‍ എണ്ണ വില ഏറെ കാലത്തേയ്ക്ക് കുറഞ്ഞു തന്നെ നിര്‍ക്കാം.
കേരളം ഇപ്പോഴേ നിയാഖത്ത് മൂലം തിരിച്ചെത്തിയ ലക്ഷകണക്കിനു പേരെ പുനരധിവസിപ്പിക്കാനും ജീവിതമാര്‍ഗം നല്‍കാനും കഴിയാതെ വലയുകയാണ്. അവിടെയാണ് എരി തീയില്‍ എണ്ണയൊഴിക്കുന്നതു പോലെ ഗള്‍ഫ് മാന്ദ്യഭീഷണിയുയരുന്നത്. ഇതുവരെ സമ്പന്നമായിരുന്ന എണ്ണ രാജ്യങ്ങളില്‍ വന്‍മാന്ദ്യം ഉണ്ടായാല്‍ അത് കേരളത്തിൽ മാത്രമല്ല, ലോകസമ്പദ്‌വ്യവസ്ഥയില്‍ മൊത്തം അനിശ്ചിതത്വങ്ങളുണ്ടാക്കും. കഴിഞ്ഞ മാന്ദ്യത്തില്‍ നിന്ന്ഒരുവിധം കരകയറിതുടങ്ങിയിട്ടേയുള്ളൂ ലോകം. ഇനിയുമൊരു മാന്ദ്യത്തില്‍ പിടിച്ചു നില്‍ക്കാനുള്ള ശേഷി കുറവാണ്. ഓഹരി വിപണിയിലും വിദേശ നിക്ഷേപ രംഗത്തും അതിന്റെ മാറ്റൊലിയുണ്ടാകാം. അതുകൊണ്ട് തന്നെ എണ്ണയിൽ തെന്നി ബാലൻസ് പോകാതെ നോക്കാനുള്ള ശ്രമത്തിലാണ് വിപണി
https://www.facebook.com/Malayalivartha