പ്രവാസികളുടെ മടക്കം ;ഒഴിപ്പിക്കല്‍ ദൗത്യം തുടങ്ങി; ആദ്യമെത്തുക മാലിയിൽ നിന്ന് ; ആശങ്ക വിതച്ച് കപ്പല്‍ യാത്ര
കൊറോണ വൈറസ് രോഗം വ്യാപിച്ചതോടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളുടെ മടക്കത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് നാളുകളായി . കേരളത്തിലേക്ക് മടങ്ങുന്നതിനായി ഇതുവരേയും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 4.14 ലക്ഷം വിദേശ മലയാളികളാണ്. ഇത് കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നായി 1,50,054 പേരും രജിസ്റ്റര്‍ ചെയതിട്ടുണ്ട്.
വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ നീരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട് . ഇതിനായി അവര്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യണമെന്നും സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആദ്യം തന്നെ മാലിയില്‍ നിന്നുമാണ് പ്രവാസികള്‍ മടങ്ങിയെത്തുന്നതെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന റിപ്പാര്‍ട്ട്.
പ്രവാസികളുടെ ഒഴിപ്പിക്കല്‍ ദൗത്യം മാലിയില്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളില്‍ 22 പേരുടെ സംഘത്തെ ഈ ആഴ്ച്ച തന്നെ മാലിയില്‍ നിന്നും കൊച്ചിയിലെത്തിക്കും എന്നാണ് അറിയാൻ കഴിയുന്നത്.. കൊച്ചിയിലെത്തുന്നവര്‍ 14 ദിവസമാണ് ക്വാറന്റെനീല്‍ കഴിയേണ്ടത്. മാലിയില്‍ നിന്നും പ്രവാസികളെ മടക്കികൊണ്ട് വരുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള ചീഫ് സെക്ട്രറി ടോം ജോസും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു.
കപ്പല്‍ മാര്‍ഗമാണ് ഇവരെ മാലിയില്‍ നിന്നും കൊച്ചിയിലെത്തിക്കുന്നത്. ഇവരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്റേഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ കപ്പല്‍ യാത്രയുടെ ചെലവ് താല്‍ക്കാലികമായി സര്‍ക്കാര്‍ ഈടാക്കുന്നില്ലെങ്കിലും നീരീക്ഷണത്തില്‍ കഴിയുന്നവരുടെ ചെലവ് അവര്‍ സ്വന്തമായി തന്നെ വഹിക്കേണ്ടതായുണ്ട്.
കൊച്ചിയില്‍ നിന്നും സ്വന്തം വീടുകളിലേക്കുള്ള മടക്കയാത്രയുടെ ചെലവും പ്രവാസികള്‍ സ്വന്തമായി വഹിക്കേണ്ടതായുണ്ട്. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാര്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് വിദേശ കാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.
നാല്‍പത്തിയെട്ട് മണിക്കൂറാണ് മാലിദ്വീപില്‍ നിന്നും കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്താനുള്ള സമയം. അതേസമയം തന്നെ കാലവര്‍ഷത്തിന് മുന്‍പുള്ള സമയമായതിനാല്‍ കടല്‍ക്ഷോഭത്തിനുള്ള സാധ്യതയുള്ളത് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഈ കാര്യം പ്രവാസികളെ മുന്‍കൂട്ടി ഇമെയില്‍ മുഖാന്തരം അറിയിക്കും. ഇതിന് ശേഷം സമ്മത പത്രം ലഭിക്കുന്നവരെ മാത്രമാണ് ഇന്ത്യയിലേക്ക് കൊണ്ട് വരിക.
പ്രവാസികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടുറിസ്റ്റ് വിസയില്‍ എത്തിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. വീടുകളില്‍ അടുത്ത ബന്ധുക്കളുടെ മരണം നടന്നവര്‍ക്കും മുന്‍തൂക്കം ലഭിക്കും. മാലിയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് പട്ടിക തയ്യാറാക്കുക.
അതേസമയം നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളില്‍ 61,009 പേര്‍ തൊഴില്‍ നഷ്ടപ്പെടുന്നവരാണ്. 9827 ഗര്‍ഭിണികളും , 10,628 കുട്ടികളും 11256 വയോജനങ്ങളും 2902 വിദ്യാര്‍ത്ഥികളുമുണ്ട്.
https://www.facebook.com/Malayalivartha