ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ? ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഉത്തരം മുട്ടി പ്രവാസികൾ ;അവസാന നിമിഷം പിന്മാറ്റം !

കോവിഡ് മഹാമാരി ലോകത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയപ്പോൾ എങ്ങനെയും പിറന്ന നാട്ടിൽ എത്തണമെന്നും പ്രിയപെട്ടവരുടെ ചാരത്തണയണമെന്നും ആഗ്രഹിച്ചവരാണ് ഒട്ടുമിക്ക പ്രവാസികളും.. ഒടുവിൽ നൂലാമാലകളൊക്കെ മാറി ആശങ്കയ്ക്കൊടുവില്‍ നാട്ടിലേക്ക് മടങ്ങുന്ന ആശ്വാസത്തിലായിരുന്നു പല ഗള്‍ഫ് മലയാളികളും.
എന്നാൽ അവസാന നിമിഷം യു.എ.ഇയിൽ നിന്ന് മലയാളികളെ കൊണ്ടുവരാൻ കേരളത്തിൽ നിന്ന് വിമാനമെത്തിയപ്പോൾ പലരുടെയും മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നുകഴിഞ്ഞിരുന്നു. പിറന്നമണ്ണിലേക്ക് തിരികെ പോകാൻ എളുപ്പമാണ് പക്ഷേ, തിരിച്ചുവരാനാകുമാേ. ഇനി മുന്നോട്ട് എന്ത്? തിരികെ നാട്ടിലെത്തിയാൽ എവിടന്നു തുടങ്ങണം? ഇങ്ങനെ പലപല ചിന്തകൾ മനസിനെ അലട്ടിയപ്പോൾ പലരും അവസാന നിമിഷം യാത്ര ഒഴിവാക്കി. നാട്ടിലേക്ക് പോകുന്നില്ല, ഇവിടെ തന്നെ കഴിഞ്ഞുകൊള്ളാമെന്നായി.
യു.എ.ഇയിൽ നിന്ന് മലയാളികളെ കൊണ്ടുവരാൻ കേരളത്തിൽ നിന്ന് വിമാനമെത്തിയപ്പോഴാണ് പലരും നിലപാട് മാറ്റിയത്. കൊവിഡ് അങ്ങ് പോകും. മുന്നോട്ടുള്ള ജീവിതം എങ്ങനെ കരപിടിപ്പിക്കും? തിരിച്ച് ആരുകൊണ്ടു വരും ഈ ചിന്ത പലരിലേക്ക് പടർന്നപ്പോൾ മനസില്ലാ മനസോടെ പോകാൻ നിന്നവർ പോണില്ലെന്നങ്ങ് തീരുമാനിച്ചു.
എന്നാൽ ഇതോടെ കുഴഞ്ഞത് എംബസിയാണ്.. അവർ തയ്യാറാക്കി വച്ച ലിസ്റ്റ് അഴിച്ച് പണിയാൻ തുടങ്ങി. വരാത്തവരെ മാറ്റി നിറുത്തി പോകാൻ കാത്ത് നിന്നവരുടെ പട്ടികയുണ്ടാക്കി. ലിസ്റ്റിലുണ്ടായിരുന്നവരിൽ പലരും പിൻമാറിയതോടെ വെയിറ്റിംഗ് ലിസ്റ്റിലുള്ളവരും മാറി ചിന്തിക്കാൻ തുടങ്ങി. അങ്ങനെ അവരിൽ ചിലരും യാത്ര വേണ്ടെന്ന് വച്ചു. പുതിയ പട്ടികയിലുള്ള മുഴുവൻ യാത്രക്കാർക്കും ടിക്കറ്റ് നൽകിയതായി അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസ് അറിയിച്ച വെയി റ്റിംഗ് ലിസ്റ്റിലുള്ളവരോട് വിമാനത്താവളത്തിൽ വരാനും സീറ്റ് ഒഴിവുണ്ടെങ്കിൽ പോകാമെന്നും അറിയിച്ചിട്ടുണ്ട്. സീറ്റ് ലഭിച്ചവർ ടിക്കറ്റിനായി രാവിലെ മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസിൽ എത്തിയിരുന്നു.
നാട്ടിലേക്ക് പുറപ്പെടുന്ന പ്രവാസികളിൽ ആദ്യ രണ്ട് വിമാനങ്ങളിൽ എത്തുന്നത് 354 പേരാണ്. അബുദാബിയിൽ നിന്നും 4.15ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് ആദ്യത്തെത്. 5.10ന് ദുബായിൽ നിന്ന് കോഴിക്കോടേക്ക് വരുന്ന വിമാനം രണ്ടാമത്തേതും. യുഎഇയിലെ ഇതിനായി നിയോഗിച്ച സംഘം യാത്രക്കാർക്ക് മുൻഗണന ക്രമം നിശ്ചയിച്ച് ലിസ്റ്റ് തയ്യാറാക്കി.
ഗർഭിണികൾ,ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നവർ, ജോലി നഷ്ടമായ ആളുകൾ, വിസ റദ്ദാക്കപ്പെട്ടവർ, ബന്ധുക്കളുടെ സംസ്കാര ചടങ്ങിന് എത്താനാകാത്തവർ, വിദ്യാർത്ഥികൾ, സന്ദർശനത്തിനെത്തി കുടുങ്ങിപ്പോയവർ, 50 ദിവസത്തോളമായി എയർ പോർട്ടിൽ കുടുങ്ങിയ രണ്ട് സഹോദരന്മാർ എന്നിങ്ങനെയാണത്.
രണ്ട് ലക്ഷത്തോളം അപേക്ഷകരിൽ നിന്ന് നിശ്ചയിച്ച മുൻഗണനക്രമം നോക്കി ഭഗീരഥ പ്രയത്നത്തിലൂടെയാണ് ലിസ്റ്റ് ഉണ്ടാക്കിയതെന്ന് ഇന്ത്യൻ കോൺസുലേറ്റിലെ മാദ്ധ്യമ, വിവര സാംസ്കാരിക വിഭാഗം മേധാവി നീരജ് അഗർവാൾ പറഞ്ഞു.6500യാത്രക്കാർ ഗർഭിണികളാണ്. ഇവരിൽ 11 പേർ ദുബായ്- കോഴിക്കോട് വിമാനത്തിൽ നാട്ടിലെത്തും. കേരള മുസ്ളീം സംസ്കാരിക കേന്ദ്രം, ഇന്ത്യൻ അസോസിയേഷൻ അജ്മാൻ, എ.കെ.സി.എ.എഫ് ടാസ്ക് ഫോഴ്സ്, ബി.എ.പി.എസ് മന്ദിർ, ഇന്ത്യൻ പീപ്പിൾസ് ഫോറം, തമിഴ് ലേഡീസ് സംഗം എന്നിങ്ങനെ സംഘടനകളും ഇതിനായി സഹായിച്ചു.പലവിധ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കെല്ലാം കഴിവതും മടക്കയാത്രാ ലിസ്റ്റിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. ദുബായ് കോൺസൽ ജനറൽ വിപുലിനാണ് മുഴുവൻ പ്രവർത്തനങ്ങളുടെയും മേൽനോട്ടം. കോൺസുലേറ്റിലെ വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന പങ്കജ് ബോധ്കെ ആണ് ദുബായ് വിമാനത്തിന്റെ മേൽനോട്ടം. ദുബായിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് മേയ്12 ന് ഒരു വിമാനം പുറപ്പെടുന്നുണ്ട്. ഇന്ന് വിമാനം പുറപ്പെടുന്നതിന് അഞ്ച്മണിക്കൂർ മുൻപ് തന്നെ എല്ലാ യാത്രക്കാരോടും മെഡിക്കൽ സ്ക്രീനിങ്ങിനായി ഹാജരാകാൻ അറിയിപ്പ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























