എയർ ഇന്ത്യ പറന്നു പ്രവാസികളുമായി ..എയർ പോട്ടിലെ മൂന്നാം നമ്പർ ടെർമിനലിൽ തോരാ കണ്ണുനീരുമായി ഈ അമ്മയും മകനും...

അബൂദബി വിമാനത്താവളത്തിലെ റൺവേയിൽനിന്ന് പ്രവാസികളുമായി എയർഇന്ത്യ വിമാനം പറന്നുയരുമ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പുകളായിരുന്നു നാം ഓരോരുത്തർക്കും.എന്നാൽ അവിടെ മൂന്നാം നമ്പർ ടെർമിനലിൽ കരഞ്ഞുകലങ്ങിയ കണ്ണുമായി കാത്തുനിൽപുണ്ടായിരുന്നു ഒരുമ്മയും മകനും . ആരുടെയെങ്കിലും യാത്ര മുടങ്ങിയാൽ പകരക്കാരായി വിമാനത്തിൽ കയറിപ്പറ്റാം എന്ന മോഹവുമായി ഒരു രാത്രിയും പകലുമാണ് ഇവർ വിമാനത്താവളത്തിൽ കഴിച്ചുകൂട്ടിയത്. എല്ലാവരെയുംപോലെ പട്ടിണിയില്ലാത്ത ജീവിതം സ്വപ്നം കണ്ട് മകനെയും കൂട്ടി മൂന്നു മാസം മുമ്പ് അബൂദബിയിലെത്തിയ കോഴിക്കോട് നടക്കാവ് പണിക്കർ റോഡിൽ കടക്കാലകം പറമ്പിൽ അശ്റഫിെൻറ ഭാര്യ റജീനയും (44) മകൻ ഷർബാസുമാണ് (24) വിമാനത്താവളത്തിലെ കണ്ണീർകാഴ്ചയായത്.
അയൽക്കാരിയുടെ മോഹന വാഗ്ദാനങ്ങളിൽ പെട്ട് ഫെബ്രുവരി നാലിനാണ് മകനെയും കൂട്ടി റജീന ഗൾഫ് നാട്ടിലെത്തിയത്. പലഹാരമുണ്ടാക്കി വിൽപന നടത്താൻ സൗകര്യം ചെയ്തുതരാമെന്നായിരുന്നു അയൽകാരിയുടെ വാഗ്ദാനം.എന്നാൽ ഇവിടെയെത്തി വിളിച്ചപ്പോഴാകെട്ട, അവരുടെ ഫോൺ സ്വിച്ച് ഒാഫ്. ഉള്ളതെല്ലാം വിറ്റു പെറുക്കി ഗൾഫിലെത്തിയ ഉമ്മയും മകനും കിടന്നുറങ്ങാൻ മാർഗമില്ലാതെ ആദ്യ ദിവസം തന്നെ അലഞ്ഞു നടക്കേണ്ട സാഹചര്യം.. ഒടുവിൽ അബൂദബി നഗരത്തിലെത്തി 230 ദിർഹം വാടക നൽകി ഹോട്ടലിൽ മുറിയെടുത്തു. അന്നു പരിചയപ്പെട്ട മലപ്പുറം വളാഞ്ചേരി സ്വദേശി മഅ്റൂഫ് എന്നയാളാണ് ഇവർക്ക് താൽകാലിക താമസ സൗകര്യം ഒരുക്കിയത്. പലഹാരം ഉണ്ടാക്കി നാട്ടിലെപ്പോലെ ഇവിടെ വിറ്റഴിക്കാം എന്നായിരുന്നു ഇവരുടെ സ്വപ്നം.
കൂനിൻമേൻ കുരുവെന്ന പോലെ നാടിനെ പിടിച്ചുലച്ച് കോവിഡും എത്തിയതോടെ ഉമ്മക്കും മകനും പ്രവാസ ജീവിതം തുടക്കത്തിൽതന്നെ കയ്പേറിയതായി. അങ്ങനെയാണ് നാട്ടിലേക്ക് തിരിക്കാൻ എംബസിയിൽ അപേക്ഷ നൽകിയത്. ആദ്യ വിമാനത്തിൽ ഏതെങ്കിലും യാത്രികർ വരാതിരുന്നാൽ കയറിപ്പറ്റാം എന്ന പ്രതീക്ഷയിലാണ് വ്യാഴാഴ്ച രാത്രിതന്നെ അബൂദബി വിമാനത്താവളത്തിലെത്തിയത്. ഇവരുടെ ദുരിത കഥ കേട്ട ഉദ്യോഗസ്ഥർ ടെർമിനൽ മൂന്നിലെ വെയിറ്റിങ് ഏരിയയിലേക്ക് പ്രവേശനം അനുവദിച്ചു. അങ്ങനെ വിമാനത്താവളത്തിലിരുന്ന് നേരം വെളുപ്പിച്ചു. ഒരു രാത്രി മുഴുവൻ ഉറങ്ങാതെ നേരം വെളുപ്പിച്ച ഇവർ വരുന്നവരോടും പോകുന്നവരോടും നാട്ടിലേക്ക് പോകാനുള്ള സൗകര്യമൊരുക്കണമെന്നപേക്ഷിച്ചു. ഷർബാസും ജ്യേഷ്ഠൻ ഷനൂഫും ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ ഉമ്മയെയും മക്കളെയും ഉപേക്ഷിച്ചു പോയതാണ് വാപ്പ അശ്റഫ്. മക്കളെ രണ്ടുപേരെയും വളരെ കഷ്ടപ്പെട്ട് വീട്ടുജോലിയെടുത്താണ് ഈ 'അമ്മ വളർത്തിയത്.
നാട്ടിലുള്ള ജ്യേഷ്ഠന് വല്ലപ്പോഴുമുള്ള പ്ലബിങ് ജോലിയാണ് ഏക ആശ്രയം. വാടക വീടിനടുത്തുള്ളവരാണ് സന്ദർശക വിസയിൽ വന്നാൽ ജീവിതം രക്ഷപ്പെടുമെന്ന പ്രലോഭനം നൽകിയത്. ഇവിടെ എത്തിയശേഷം ഇവരൊന്നു വന്നുകാണാനോ സഹായം ചെയ്യാനോ ശ്രമിച്ചില്ല. ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോവിഡ് കാലത്തെ ദുരിതം പറഞ്ഞ് കൈയൊഴിയുകയായിരുന്നു. മാർച്ച് 22ന് തന്നെ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തിരുന്നു. ഈ സമയത്താണ് നാട്ടിൽ ലോക്ഡൗൺ ആയതും വിമാന സർവിസുകൾ നിർത്തിയതും. ഇവരുടെ കഥ കേട്ട ട്രാവൽ ഏജൻസിക്കാർ ടിക്കറ്റ് പണം മടക്കി നൽകി.
സ്കിൻ അലർജിയുള്ള റജീന മരുന്നില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. കണ്ണും മുഖവുമെല്ലാം തടിച്ചു വീർത്ത നിലയിലാണ്. ആശുപത്രിയിൽ പോകാൻപോലും നിവൃത്തിയില്ല. എംബസിയിലേക്ക് ഇതൊക്കെ കാണിച്ചാണ് ഒട്ടേറെ ഇ-മെയിലുകൾ അയച്ചത്. നാട്ടിലേക്ക് കയറ്റി വിടാൻ പ്രഥമ പരിഗണന ലഭിക്കേണ്ടവരാണ് ഇവർ. അബൂദബി വിമാനത്താവള ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ചാർജു ചെയ്ത് നൽകുകയും ഭക്ഷണം നൽകുകയും ചെയ്തു. പ്രതീക്ഷയറ്റ് വിമാനത്താവളത്തിൽനിന്നു പുറത്തു വന്ന ഇവർക്ക് സഹായ ഹസ്തവുമായെത്തിയത് അബൂദബി കെ.എം.സി.സി പ്രസിഡൻറ് ശുക്കൂറലി കല്ലിങ്ങലാണ്.
ഇവരെ അബൂദബിയിലെ ഒരു ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്.
കെ.എം.സി.സി വളണ്ടിയർമാർ ഭക്ഷണവും എത്തിച്ചു നൽകുന്നു.ഇന്നലെ നാട്ടിലേക്ക് പോയവർക്കൊപ്പം വിമാനത്താവളത്തിൽ കൊറോണ വൈറസ് പരിശോധനവരെ പൂർത്തിയാക്കി. ഒഴിവുണ്ടെങ്കിൽ കയറ്റി വിടാം എന്നുറപ്പു പറഞ്ഞവരെല്ലാം വിമാനം പുറപ്പെടാറായപ്പോഴാണ് പരിഗണിക്കാനാവില്ലെന്ന് അറിയിച്ചത്. അടുത്ത വിമാനത്തിലെങ്കിലും നാട്ടിലേക്ക് തിരിക്കാനാവുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ഈ അമ്മയും മകനും ഇപ്പോൾ .
https://www.facebook.com/Malayalivartha























