വന്ദേഭാരത് മിഷന്‍റെ ഭാഗമായി വിദേശത്ത് നിന്നും പ്രവാസികളുമായുള്ള കൂടുതല്‍ വിമാനങ്ങള്‍ ഇന്ന് രാജ്യത്തെത്തും

വന്ദേഭാരത് മിഷന്‍റെ ഭാഗമായി വിദേശത്ത് നിന്നും പ്രവാസികളുമായുള്ള കൂടുതല്‍ വിമാനങ്ങള്‍ ഇന്ന് രാജ്യത്തെത്തും. ലണ്ടിനില്‍ നിന്നുള്ള വിമാന സര്‍വ്വീസിന് ഇന്ന് തുടക്കമാവും. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് ലണ്ടനിൽ നിന്ന് തിരിക്കുന്ന വിമാനം ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് മുംബൈ വിമാനത്താവളത്തിലെത്തും. കുവൈറ്റില്‍ നിന്നും ഹൈദരാബാദിലേക്കുള്ള വിമാനവും ഇന്ന് എത്തും. ബംഗ്ളാദേശിലെ ധാക്കയിൽ നിന്ന് ദില്ലിയിലേക്കും മലേഷ്യയിലെ ക്വാലാലംപുരിൽ നിന്നും മുംബൈയിലേക്കും വിമാനം വരും.
കുവൈത്തിലേക്കുള്ള വിമാനം കൊച്ചിയില്‍നിന്നു രാവിലെ പത്തിന് പുറപ്പെടും.
ഈ വിമാനം രാത്രി 9.15-ന് കൊച്ചിയില്‍ മടങ്ങിയെത്തും. മസ്‌കറ്റ് വിമാനം ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയില്‍നിന്നു യാത്രതിരിക്കും. രാത്രി 8.50-ന് തിരിച്ചെത്തും. ദോഹ വിമാനം വൈകീട്ട് നാലിന് പുറപ്പെടും. ഞായറാഴ്ച പുലര്‍ച്ചെ 1.40-ന് മടങ്ങിയെത്തും.
ഉച്ചയ്ക്ക് ഒന്നിന് കോഴിക്കോട്ടുനിന്നു ദോഹയിലേക്കു പറക്കുന്ന വിമാനം രാത്രി 10.45-ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയില്‍നിന്നു കൊലാലംപുരിലേക്ക് യാത്രതിരിക്കുന്ന വിമാനം രാത്രി 10.45-ന് മടങ്ങിയെത്തും.
അമേരിക്കയില്‍ നിന്നുള്ള ആദ്യ സര്‍വ്വീസ് നാളെ മുതലാണ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന വിമാനാനം ഇന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ ഇറങ്ങി ഇന്ത്യന്‍ സമയം നാളെ രാവിലെ പതിന്നൊന്ന് മണിയോടെ ഇന്ത്യയിലേക്ക് തിരിക്കും. അതേ സമയം അമേരിക്കയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പടെയുള്ളവർക്കായി ബെംഗളൂരുവിലേക്ക് ഒരു സർവ്വീസ് വേണം എന്ന ആവശ്യവും ശക്തമാണ്.
ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് ഇന്ന് മൂന്ന് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്. കുവൈത്ത്, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്നാണ് പ്രവാസികളെ കൊണ്ടുവരിക. മസ്‍കറ്റില്‍ നിന്നുള്ള വിമാനം രാത്രി 8.50 നാണ് എത്തുക. കുവൈറ്റില്‍ നിന്നുള്ളത് രാത്രി 9.15നും ദോഹയിലെത്തുക.
ഓരോ വിമാനത്താവളത്തിലും ഇറങ്ങാനുള്ള സ്ലോട്ട് ലഭ്യമാകുന്നതിനനുസരിച്ച് സമയക്രമത്തില്‍ മാറ്റംവന്നേക്കാം. ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസികള്‍ യാത്രക്കാരുടെ മുന്‍ഗണനപ്പട്ടിക തയ്യാറാക്കി വിമാനക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുപ്രകാരമാണ് ടിക്കറ്റ് അനുവദിക്കുന്നത്
പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരാന്‍ പോകുന്ന വിമാനങ്ങളില്‍ അതത് രാജ്യങ്ങളിലെ പൗരന്‍മാരെ കൊണ്ടുപോകാന്‍ അനുമതി. ബഹ്റൈന്‍, സിങ്കപ്പൂര്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരെ കൊണ്ടുപോകാന്‍ അനുമതിയുള്ളത്. ബഹ്റൈനിലേക്ക് അവിടത്തെ പൗരന്‍മാരെയും പെര്‍മനന്റ് വിസയുള്ള ഇന്ത്യക്കാരെയും കൊണ്ടുപോകാന്‍ അനുമതിയായി.
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്നു ബഹ്റൈനിലേക്കു പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഏതാനുംപേര്‍ യാത്രതിരിച്ചു. തിങ്കളാഴ്ച ബഹ്റൈനിലേക്ക് ഒരു വിമാനംകൂടി കേരളത്തില്‍നിന്നുപോകും. അതില്‍ കൂടുതല്‍ യാത്രക്കാരുണ്ടാകും. ഖത്തറിലേക്കുപോകുന്ന വിമാനത്തില്‍ ഖത്തര്‍ പൗരന്‍മാരെ എത്തിക്കാന്‍മാത്രമേ അനുമതിയുള്ളൂ.
സിങ്കപ്പൂരിലേക്കുപോകുന്ന വിമാനത്തില്‍ സിങ്കപ്പൂര്‍ പൗരന്‍മാര്‍ക്കും പെര്‍മനന്റ് റെസിഡന്റ് വിസയുള്ളവര്‍ക്കും ലോങ് ടേം പാസുള്ളവര്‍ക്കും നിബന്ധനകള്‍ക്കുവിധേയമായി യാത്രതിരിക്കാം. 12-നാണ് സിങ്കപ്പൂരിലേക്കു സര്‍വീസ്.
https://www.facebook.com/Malayalivartha
























