പ്രവാസികള്‍ക്ക് തിരിച്ചടി... അനിശ്ചിത കാലത്തേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ...

പ്രവാസികൾക്ക് അത്ര സുഖകരമായ വാർത്ത അല്ല ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ത്യൻ യാത്രക്കാരുടെ യു.എ.ഇയിലേക്കുള്ള യാത്ര വിലക്ക് തുടരും എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. നിലവിലെ സ്ഥിതി തുടരുമെന്നും ഇനി അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് സർവീസ് ഉണ്ടാവില്ലെന്നും യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ വ്യക്തമാക്കി.
ഇതോടെ, ഉടൻ യു.എ.ഇയിൽ എത്താമെന്ന മലയാളികൾ അടക്കമുള്ള പ്രവാസികളുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ച് തീരുമാനം അറിയിക്കുമെന്നും ജിസിസിഎ അറിയിച്ചു. ഇതോടെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ യുഎഇ പ്രവേശനം അനിശ്ചിതമായി നീളുമെന്നുറപ്പായി.
നേരത്തെ യു.എ.ഇ.യിലേക്ക് നേരിട്ടുള്ള പ്രവേശനവിലക്ക് അവസാനിച്ചെന്ന അറിയിപ്പുണ്ടായിരുന്നെങ്കിലും യാത്രാമാനദണ്ഡങ്ങളിലെ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഈ സാഹചര്യത്തില്‍ ജൂലായ് ആറുവരെ സര്‍വീസ് നടത്തേണ്ടതില്ല എന്ന് പ്രധാന വിമാനക്കമ്പനികള്‍ തീരുമാനമെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിലേക്ക് യാത്രവിമാനങ്ങള്‍ ഉണ്ടാകില്ലെന്ന ഔദ്യോഗിക അറിയിപ്പ് വരുന്നത്. ഇത് സംബന്ധിച്ച് പുതിയ അറിയിപ്പ് ലഭിക്കാത്തതിനാൽ നാട്ടിൽ കുടുങ്ങിയ പ്രവാസികളും നിരാശയിലാണ്.
ശനിയാഴ്ച്ചയായിരുന്നു യാത്രാനുമതി നല്‍കിയുള്ള ദുബൈ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രഖ്യാപനം വന്നത്. അത് പ്രകാരം നാളെ മുതലാണ് ദുബൈയിലേക്ക് യാത്രക്ക് അനുമതി ലഭിച്ചിരുന്നത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം,
വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പുള്ള ഫലം നെഗറ്റീവ് ആയിരിക്കണം എന്നിവയാണ് യാത്രക്ക് അനുമതി ലഭിക്കാന്‍ വേണ്ട പ്രധാന ഉപാധികള്‍. കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ വേണ്ട സൗകര്യം ഒരുക്കുമെന്ന് ഇന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
അതേസമയം, ജൂലൈ ആറ് വരെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് സർവീസ് ഉണ്ടാവില്ലെന്നും വ്യക്തമായ യാത്രാ പ്രോട്ടോകോൾ ലഭിച്ച ശേഷം സർവീസ് പുനരാരംഭിക്കുമെന്നും എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ട്വിറ്ററിലൂടെ യാത്രക്കാരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ജൂൺ 23 മുതൽ സർവീസ് തുടങ്ങുമെന്നായിരുന്നു എമിറേറ്റ്സ് അറിയിച്ചിരുന്നത്. എന്നാൽ, രണ്ട് ദിവസമായിട്ടും സർവീസ് തുടങ്ങാത്തതിനെ തുടർന്ന് യാത്രക്കാർ ട്വിറ്റർ വഴി ചോദ്യമുന്നയിച്ചപ്പോഴാണ് എമിറേറ്റ്സ് മറുപടി നൽകിയത്.
https://www.facebook.com/Malayalivartha

























