'അല്ല അമ്മേ ഈ വീട് എനിക്കുള്ളതാണോ അതോ അവനുള്ളതോ?'... ഉടനെ മറുപടിയും കിട്ടി. 'അത് എന്ത് ചോദ്യം വീട് അവനുള്ളതാണ്. പിന്നെ നിനക്ക് ബാധ്യതകൾ ഒന്നും ഇല്ലല്ലോ. അവനാണെങ്കിൽ രണ്ട് കുട്ടികളുമായി'...പ്രവാസി നാടിനും വീടിനും കറപ്പശുവോ...? കരളലിയിപ്പിക്കും ആ അനുഭവം
സ്വന്തം നാടും വീടും വിട്ട് അന്യദേശത്ത് പോയി കുടുംബത്തിനായി ഏറെ കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. എന്നാൽ ഇവരെ എപ്പോഴും 'കറവപ്പശു'ക്കളായി കാണുന്ന സമീപനം പൊതുവെ നാട്ടിലും കുടുംബങ്ങളിലും കാണുവാൻ സാധിക്കും. അതായത് വീടിനും വീട്ടുകാർക്കുമായി എന്തൊക്കെ ചെയ്താലും അവസാനം അതിന്റെ കടപ്പാട് ലഭിക്കാതെ തിരസ്കരിക്കപ്പെടുന്ന അവസ്ഥ. അത് പറയുന്നപോലെ അല്ല, വളരെ വേദനാജനകമാണ്.
മമ്മൂട്ടി നായകനായി എത്തിയ പത്തേമാരി എന്ന സിനിമയും ഇത്തരമൊരു പ്രവാസിയുടെ ജീവിതമാണ് ഏവർക്കും നൽകിയത്. എന്നിട്ടും എന്ത് ചെയ്യാനാ... ഇതൊക്കെയും തുടരുകയാണ്. അത്തരം ഒരനുഭവം പറയുന്ന കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുകയാണ്. ഇത് കഥയായാലും നടന്ന സംഭവമായാലും തന്നെ മിക്ക പ്രവാസികൾക്കും സമാനഅനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും.
കുറിപ്പ് ഇങ്ങനെ...
വീട്ടിൽ രണ്ടുമക്കൾ. അതിൽ മൂത്തമകൻ പഠിക്കാൻ കുറച്ചു പുറകിലായിരുന്നു അതുകൊണ്ടുതന്നെ വീട്ടിൽ ചെറിയരീതിയിൽ ഉള്ള തരംതിരിവ് ഉണ്ടായിരുന്നു. അങ്ങനെ എസ്എസ്എൽസി പാസായി എല്ലാവരെയുംപോലെ പ്ലസ്‌ടുവിനും പോയി അവിടെയും കുഴപ്പം ഇല്ലാതെ ജയിച്ചു കയറി. അതിനിടയിൽ ചേട്ടനും അനുജനും തമ്മിൽ ഉള്ള വേർതിരിവ് കൂടികൊണ്ടിരുന്നു...
അതിനിടയിൽ ഡിഗ്രി പഠനം ആരംഭിച്ചു. അത് രണ്ടാം വർഷത്തിലേക്കു കടന്ന സമയം. അനുജൻ എസ്എസ്എൽസിക്കു A+ വാങ്ങി വിജയിച്ചു... ആ സമയത്ത്, ഒരു ബന്ധു വഴി എനിക്ക് ദുബായിലേക്കു ഒരു അവസരം വന്നു. വയസ് 18 കഴിഞ്ഞതിനാലും 'എന്തുകൊണ്ടും പോകാൻ റെഡിയായിക്കോ' എന്നുള്ള വീട്ടുകാരുടെ മുഖവും ഞാൻ മനസ്സിലാക്കി.
'ഏതായാലും നിന്നക്കാളും നന്നായിട്ട് അവൻ പഠിക്കുന്നുണ്ട് നിനക്ക് പഠിച്ചിട്ടു എന്തുജോലി കിട്ടാനാണ്? അതുകൊണ്ട് പോയെ പറ്റൂ'... വീട്ടുകാർ വിധി പ്രസ്താവിച്ചു.
അങ്ങനെ ഡിഗ്രി പഠനം പാതിവഴിയിൽ ഇട്ടു പ്രവാസം ജീവിതം ആരംഭിച്ചു. പിന്നീട് അങ്ങോട്ട് സ്നേഹം കൊണ്ട് മൂടുകയായിരുന്നു എല്ലാവരും. സന്തോഷം നിറഞ്ഞ കുറെ വർഷങ്ങൾ കടന്നുപോയി. അങ്ങനെ വയസ് മുപ്പത് കഴിഞ്ഞു. ജാതകം ശരിയല്ലാത്തതോ വീട്ടുകാർ ഒരു കറവപ്പശുവായി കാണുന്നതുകൊണ്ടോ കല്യാണം നടന്നില്ല. പക്ഷേ എല്ലാവരെയും പോലെ ഒരു ചെറിയ വീട് വച്ചു.
ഇതിനിടയിൽ അനുജന്റെ കല്യാണം കഴിഞ്ഞിരുന്നു. വർഷങ്ങൾ കടന്നുപോയി. അനുജന് രണ്ട് കുട്ടികൾ ആയി. അങ്ങനെ ഒരുദിവസം ദുബായിൽ ഒരു ഹോസ്പിറ്റലിൽ വച്ചു ഞാൻ ഒരു പെൺകുട്ടിയെ കണ്ടു. പിന്നീട് പലതവണ പല സ്ഥലങ്ങളിൽ വച്ചു വീണ്ടും കണ്ടു. അവസാനം എല്ലാ ധൈര്യവും മനസ്സിൽ വിചാരിച്ചു അവളോട് കാര്യം പറഞ്ഞു. അവൾക്കും സമ്മതം. പക്ഷേ നാട്ടിൽ പോയി ജീവിക്കണം. അതിന് വീട്ടുകാർ സമ്മതിക്കില്ല എന്ന് നേരത്തെ അറിയാം കാരണം അവളുടെ പേര് മരിയ. അച്ഛനും അമ്മയും എതിര് പറയും എന്നുള്ളത് കൊണ്ട് ആരോടും പറഞ്ഞില്ല. അങ്ങനെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക്.
എയർപോർട്ടിൽ അനിയനാണ് വന്നിരിക്കുന്നത്....
'നീയിന്നു പോയില്ലേ'. ഞാൻ ചോദിച്ചു. 'ഇല്ല ഞാൻ ഇന്ന് ലീവെടുത്തു'.
'കഴിഞ്ഞ ലീവിന് വന്നപ്പോൾ എടുത്ത കാറാണ്. ഇനി ഇത് ടാക്സി ആക്കി ഓടിക്കാം അല്ലെടാ?'..
അനുജന്റെ മുഖത്തു സന്തോഷം ഇല്ല. അങ്ങനെ വീട്ടിലേക്കു അടുക്കുന്ന വഴിയിൽ റോഡിനോട് ചേർന്ന് പുതിയ മോഡൽ വീട് കണ്ടു. തലയെടുപുള്ള കൊമ്പനെ പോലെ ആരുകണ്ടാലും നോക്കിപ്പോകും. അനുജൻ അവിടേക്കു നോക്കിയപ്പോൾ അവന്റെ മുഖം മിന്നുന്നത് പോലെ. പക്ഷേ കാര്യം വേറെയാണ്..
വീട്ടിൽ എത്തി എല്ലാവരുടെയും കുശലാന്വേഷണം ഒക്കെ കഴിഞ്ഞു ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ആദ്യത്തെ ചോദ്യം വന്നു. 'നീയിനിപോകുന്നില്ലന്നു ഉറപ്പിച്ചോ?'.... അതെയെന്നു ഞാൻ മറുപടി പറഞ്ഞു. അപ്പോൾ അമ്മയുടെ വക അടുത്ത മറുപടി. 'നിങ്ങൾ വന്നവഴി ഒരു വീടുകണ്ടില്ലേ? അതൊരു ഗൾഫുകാരന്റെ വീടാണ്. അതുപോലെ നമ്മൾക്കും ഇപ്പോഴത്തെ മോഡൽ വീട് കെട്ടണം'.
അവരൊട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ഞാൻ ചോദിച്ചു..
'അല്ല അമ്മേ ഈ വീട് എനിക്കുള്ളതാണോ അതോ അവനുള്ളതോ?'... ഉടനെ മറുപടിയും കിട്ടി. 'അത് എന്ത് ചോദ്യം വീട് അവനുള്ളതാണ്. പിന്നെ നിനക്ക് ബാധ്യതകൾ ഒന്നും ഇല്ലല്ലോ. അവനാണെങ്കിൽ രണ്ട് കുട്ടികളുമായി'.
'അങ്ങനെയാണെങ്കിൽ അവനും ജോലിയുണ്ട്, അവന്റെ ഭാര്യയ്ക്കും ജോലിയുണ്ട്. അപ്പോൾ അവർക്ക് ഈ വീട് പുതിയ മോഡലിൽ ആക്കികൂടെ?'. ഞാൻ ചോദിച്ചു. 'പിന്നെ എന്റെ കൈയിൽ ഇനിമുടക്കാൻ ഒന്നും ഇല്ല'...
ഇതുകേട്ട് പുറത്തുനിന്ന അനുജൻ ദേഷ്യത്തോടെ പുറത്തേക്ക് പോയി. അനുജത്തിയും കുട്ടികളും മിണ്ടുന്നു പോലും ഇല്ല.
കുറച്ചു ദിവസങ്ങൾക്കു ശേഷം മരിയ ദുബായിൽ നിന്നും വരുന്നു. അവൾ എന്റെ അടുത്തേക്കാണ് വരുന്നത് എയർപോർട്ടിൽ നിന്നും നേരെ രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ വിവാഹം കഴിഞ്ഞു. നേരെ വീട്ടിലേക്ക്.. ഇത് നേരത്തെ എങ്ങനെയോ വീട്ടിലുള്ളവർ അറിഞ്ഞിരുന്നു. മരിയയുമായി വീട്ടിൽ എത്തിയ ഞങ്ങൾ പ്രതീക്ഷിച്ചത് പോലെതന്നെ സംഭവിച്ചു. 'കണ്ടവളുമാരെയൊന്നും ഇവിടെ കേറ്റാൻ പറ്റില്ല. അതുകൊണ്ട് ഇപ്പോൾ ഇവിടുന്ന് ഇറങ്ങണം'...
അത് നേരത്തെ മനസിലാക്കിയതുകൊണ്ട് ബാഗ് എല്ലാം റെഡിയാക്കി വച്ചിരുന്നു. അത് അകത്തു കയറ്റാതെ തന്നെ അനുജൻ എടുത്തു തന്നു. കൂടെ അമ്മയുടെ ഡയലോഗും: 'കുടുബത്തിന് ചീത്തപ്പേര് കേൾപ്പിച്ച നീ ഗതിപിടിക്കില്ല'.
ഇനിയാണ് ഞാൻ അവർക്കായി കാത്തുവച്ചിരുന്ന രഹസ്യം വെളിപ്പെടുത്തുന്ന സമയം. അൽപം അഭിമാനത്തോടെ തന്നെ ഞാനത് അവരോട് വെളിപ്പെടുത്തി.
'ഞാൻ ഇവിടെ താമസിക്കുന്നില്ല. ഇവിടെനിന്നും ഇറങ്ങുന്നു അതും എന്റെ പുതിയ വീട്ടിലേക്ക്. അതും നേരത്തെ നിങ്ങൾ പറഞ്ഞ ഗൾഫുകാരന്റെ (അതായത് എന്റെ) സ്വന്തം വീട്ടിലേക്ക്...കൂട്ടത്തിൽ ഞാൻ വാങ്ങിയ കാറും എടുക്കുന്നു'.
അങ്ങനെ മാസങ്ങൾ കടന്നുപോയി. ഞാൻ ഒരു ലോറിയുടെ ഉടമയായി. കൂടാതെ ഞങ്ങളുടെ വീട്ടിലേക്കുള്ള പുതിയ അതിഥി, ഞങ്ങളുടെ വാവയെയും കാത്തു സുഖമായി ജീവിക്കുന്നു. സ്വന്തം മക്കളെ വേർതിരിക്കാതെ വളർത്തണം എന്ന ദൃഡനിശ്ചയവുമായി...
https://www.facebook.com/Malayalivartha























