മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!

യുഎഇയിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. 'സരയാത്ത്' സീസൺ ആരംഭിക്കുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത
വരും ദിവസങ്ങളിലും കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്നും മാർച്ച് 27-ഓടെ മാത്രമേ സ്ഥിതിഗതികൾ ശാന്തമാകൂ എന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുകയാണ് . ഈ സീസണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അജ്മാനിലെ മനാമയിലാണ്. ഇവിടെ 93.3 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ നഗരങ്ങളിലെ പ്രധാന പാതകളിൽ കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ട് അതിവേഗം നീക്കി ഗതാഗതം സുഗമമാക്കിയെങ്കിലും ഉൾപ്രദേശങ്ങളിലെ റോഡുകളിൽ ഇന്നലെയും വെള്ളക്കെട്ടുണ്ടായി. ഇടയ്ക്കിടെ ശക്തമായ മഴ തുടരുന്നതിനാലാണ് വെള്ളക്കെട്ടൊഴിയാത്തത്. റോഡുകളിലെ വെള്ളം പമ്പു ചെയ്ത് നീക്കാൻ മുനിസിപ്പാലിറ്റി ജീവനക്കാർ രംഗത്തുണ്ട്. അങ്ങിങ്ങ് ചെറിയ വാഹനാപകടങ്ങളുണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
അബുദാബി നഗരത്തിനു പുറമേ മുസഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി, ബനിയാസ്, അൽവത്ബ, അൽ ദഫ്ര മേഖലകളിൽ ഇന്നലെ പുലർച്ചെ മുതൽ മിന്നലോടു കൂടിയ മഴ ലഭിച്ചു. കനത്ത മഴ മൂലം ദൂരക്കാഴ്ച ഗണ്യമായി കുറഞ്ഞത് ഗതാഗതം ദുഷ്കരമാക്കി. സുരക്ഷ മുൻനിർത്തി അബുദാബി എമിറേറ്റിലെ പ്രധാന ഹൈവേകളിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചെങ്കിലും മഴ മാറി നിന്ന സമയത്തുപഴയ വേഗപരിധി പുനഃസ്ഥാപിച്ചു.
ദുബായിൽ കറാമ, ഖിസൈസ്, അൽഖൂസ്, അൽബർഷ, മംസാർ, ലഹ്ബാബ്, ഹത്ത ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ഇന്നലെയും ശക്തമായ മഴയുണ്ടായിരുന്നു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം അജ്മാനിലെ മനാമയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (93.3 മി.മി). ഗയാത്തി (91എം.എം), അൽവത്‌ബ (88.2 എം.എം),
മുഹമ്മദ് ബിൻ സായിദ് സിറ്റി 78.7 മില്ലിമീറ്റർ, റുവൈസ് (അൽ ദഫ്ര) 75.7 മില്ലിമീറ്റർ എന്നിവിടങ്ങളിലും ശക്തമായ മഴ രേഖപ്പെടുത്തി. വരും മണിക്കൂറുകളിലും വടക്കൻ എമിറേറ്റുകളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. യുഎഇയിൽ 27 വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
റാസൽഖൈമ നഖീൽ, ജസീറ, ഷാം, ഖോർഖൊയർ, റംസ് എന്നിവിടങ്ങളിലെല്ലാം മഴ തുടരുന്നതിനാൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായത് ജനജീവിതം ഭാഗികമായി തടസ്സപ്പെടുത്തി. മണിക്കൂറുകളെടുത്താണ് പലരും രക്ഷ്യസ്ഥാനത്തെത്തിയത്. എന്നാൽ ഫുജൈറയിൽ കാറുംകോളും നിറഞ്ഞ് മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നുവെങ്കിലും നഗരത്തിൽ പകൽ നേരിയ തോതിലാണ് മഴ പെയ്തത്. മലനിരകൾ നിറഞ്ഞ ഉൾപ്രദേശങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴ പെയ്തതു ഡാമുകൾ നിറയാൻ കാരണമായി.
മഴക്കെടുതിക്കിടെ സാഹസികത കാണിച്ചാൽ കടുത്ത നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. ഡാമുകളിൽ വാഹനം ഇറക്കിയാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും. നിയമം ലംഘിച്ച് അണക്കെട്ടുകൾക്കും മലയോര മേഖലകൾക്കും സമീപം തടിച്ചുകൂടുന്നവർക്ക് 1,000 ദിർഹമാണ് പിഴ. രക്ഷാപ്രവർത്തനത്തെയോ ട്രാഫിക് നിയന്ത്രണത്തെയോ തടസ്സപ്പെടുത്തിയാൽ 1,000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ലഭിക്കും. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് സർക്കാർ, സ്വകാര്യ സ്കൂളുകൾ ഇ-ലേണിങ് തുടരുകയാണ്. റോഡുകളിലെ തിരക്ക് കുറയ്ക്കാൻ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം നൽകാൻ അധികൃതർ നിർദേശിച്ചിരുന്നു.
കനത്ത മഴയെ തുടർന്ന് യുഎഇയിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ജബൽജെയ്‌സിലേക്കുള്ള റോഡും വിനോദസഞ്ചാര കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ അവിടേക്കുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. മഴ മാറി സാഹചര്യം സുരക്ഷിതമാണെന്നു ഉറപ്പുവരുത്തിയ ശേഷം മാത്രമേ പാതകൾ തുറന്നുകൊടുക്കൂ. കാലാവസ്ഥ സാധാരണ നിലയിലാകുന്നതുവരെ മലനിരകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു
അറബ് യൂണിയൻ ഫോർ അസ്‌ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗം ഇബ്രാഹിം അൽ ജർവാൻ വിശദീകരിക്കുന്നതനുസരിച്ച്, മാർച്ച് പകുതി മുതൽ മെയ് ആദ്യവാരം വരെ നീണ്ടുനിൽക്കുന്ന കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടമാണിത്. പെട്ടെന്നുണ്ടാകുന്ന ഇടിമിന്നൽ, ശക്തമായ കാറ്റ്, ആലിപ്പഴ വർഷം എന്നിവ ഈ സീസണിന്റെ പ്രത്യേകതയാണ്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയായ അൽ ദഫ്രയിൽ ആരംഭിച്ച മഴ ക്രമേണ അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ദുബായ് (ജെബൽ അലി, അൽ ബർഷ), ഷാർജ, റാസൽഖൈമ തുടങ്ങിയ വടക്കൻ എമിറേറ്റുകളിലും മഴയെത്തി.
അറേബ്യൻ ഉപദ്വീപിൽ ശൈത്യകാലം അവസാനിച്ചു വേനലിലേക്ക് കടക്കുന്ന സമയത്താണ് 'സരയാത്ത്' അനുഭവപ്പെടുന്നത്. അതായത് മാർച്ച് പകുതി മുതൽ മെയ് ആദ്യവാരം വരെയാണ് ഈ ഘട്ടമായി കാണുന്നത്. പെട്ടെന്നുണ്ടാകുന്ന അതിശക്തമായ ഇടിമിന്നൽ, കാറ്റ്, കനത്ത മഴ, വേഗത്തിൽ ആകാശത്ത് രൂപപ്പെടുന്ന കറുത്ത സംവഹന മേഘങ്ങൾ എന്നിവയാണ് ഈ കാലാവസ്ഥാ മാറ്റത്തിന്റ പ്രത്യേകത.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അന്തരീക്ഷം മാറുകയും ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും അൽ ജർവാൻ മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ അന്തരീക്ഷം ശാന്തമായിരിക്കുമെങ്കിലും വൈകുന്നേരങ്ങളിലും രാത്രികളിലും പെട്ടെന്ന് കാലാവസ്ഥ പ്രക്ഷുബ്ധമാകുന്നതും ഈ സീസണിന്റെ പ്രത്യേകതയാണ്.
കൂടാതെ നിലവിലെ സാഹചര്യത്തിന് കാരണം മധ്യ, കിഴക്കൻ ആഫ്രിക്കൻ മേഖലകളിൽ നിന്ന് രൂപപ്പെടുന്ന പ്രാദേശിക മേഘങ്ങൾ അറേബ്യൻ ഉപദ്വീപിലേക്കും ഗൾഫ് മേഖലയിലേക്കും വ്യാപിക്കുന്നു. മാർച്ച് അവസാന വാരത്തോടെ യുഎഇയിലും ഗൾഫ് മേഖലയിലും സജീവമായ ഒരു ന്യൂനമർദ്ദ സംവിധാനം രൂപപ്പെട്ടിട്ടുണ്ട്.
ഇതിന്റെ ഫലമായാണ് മാർച്ച് 21 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ അനുഭവപ്പെട്ടത്. അതിനാൽ പ്രവാസികൾക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രത നൽകി. കൂടാതെ വരും ദിവസങ്ങളിലും ഇതേ സാഹചര്യം തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു.
ഇന്ന് മഴ വടക്കൻ, കിഴക്കൻ മേഖലകളിലേക്കും തീരദേശങ്ങളിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. രാത്രിയോടെ മഴയുടെ തീവ്രത താൽക്കാലികമായി കുറഞ്ഞേക്കാം. വ്യാഴാഴ്ച രാവിലെ മഴയ്ക്ക് ചെറിയ ശമനം ഉണ്ടാകുമെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്പെടും. വ്യാഴം രാത്രി മുതൽ വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കുന്ന അവസാന ഘട്ട മഴ പടിഞ്ഞാറൻ തീരങ്ങളിൽ ആരംഭിച്ച് ഉൾനാടൻ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. മഴ തുടർച്ചയായി പെയ്യുന്നതിന് പകരം, പുതിയ മേഘക്കൂട്ടങ്ങൾ എത്തുന്നതിനനുസരിച്ച് ഇടവേളകളിലായാകും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അബുദാബിയിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇതിനോടകം വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മഴയുള്ളപ്പോൾ റോഡുകളിൽ കാഴ്ചപരിധി വളരെ കുറയാൻ സാധ്യതയുള്ളതായും. അതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കുകയും മറ്റ് വാഹനങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിക്കണമെന്നും അറിയിച്ചു.
2024 മാർച്ച് 8 നും 10 നും ഇടയിലുണ്ടായ ന്യൂനമർദ്ദം കാരണം യുഎഇയിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. കൂടാതെ 2024 ഏപ്രിൽ 14 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ പല പ്രദേശങ്ങളിലും 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചു. ഇത് വലിയ തോതിൽ ജനജീവിതത്തെ ബാധിച്ചതായും ഇത്തരം സാഹചര്യങ്ങൾ വീണ്ടും ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ സുരക്ഷാ നീക്കങ്ങളും നടത്തി.അസ്ഥിരമായ കാലാവസ്ഥയിൽ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha






















