മക്കളെയും ഭാര്യയെയും സാജു കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്: അറസ്റ്റ് ചെയ്ത പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും

ബ്രിട്ടനില്‍ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ മക്കളെയും ഭാര്യയെയും പ്രതി സാജു കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വൈക്കം സ്വദേശി അഞ്ജുവിന്റെ ഭർത്താവ് സാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.
ബ്രിട്ടനിലെ കെറ്ററിങില്‍ ജനറല്‍ ആശുപത്രിയില്‍ നഴ്സായിരുന്ന അഞ്ജു ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചതോടെയാണ് പൊലീസ് ഉച്ചയോടെ വീട്ടിലേക്കെത്തിയത്. കുത്തേറ്റ അഞ്ജുവിന്റെ മരണം സ്ഥിരീകരിച്ച പൊലീസ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ജാന്‍വിയെയും ജീവയെയും എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രണയവിവാഹിതയായ മകളുടെ ജീവിതത്തിൽ ഉണ്ടായ ദുരന്തത്തിൽ പകച്ച് നിൽക്കുകയാണ് കുലശേഖരമംഗലം ആറാക്കൽ അശോകൻ.
ബ്രിട്ടനിൽ കൊല്ലപ്പെട്ട നഴ്സ് അഞ്ജുവിന്റെ പിതാവാണ് അശോകൻ. മകളും പേരക്കുട്ടികളും നഷ്ടപ്പെട്ടതിന്റെ വേദനയിൽ തകർന്ന് നിൽക്കുകയാണ് ഈ കുടുംബം. പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടർന്ന് 7 വർഷം സൗദിയിൽ അഞ്ജു ജോലി ചെയ്തു.
സാജു അവിടെ ഡ്രൈവറായി ജോലി നോക്കി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞവർഷമാണു യുകെയിലേക്കു പോയത്. കുട്ടികളുടെ വീസ ശരിയാകാൻ വൈകിയതിനാൽ മക്കളെ ആദ്യം കൊണ്ടു പോയില്ല. കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നതിനായി ജൂൺ 10നു കുലശേഖരമംഗലത്തെ വീട്ടിലെത്തി. 18നു കുട്ടികളെയും കൂട്ടി മടങ്ങി.
സെപ്റ്റംബറിൽ കുട്ടികളുടെ സ്കൂൾ പഠനവും ആരംഭിച്ചു. ജീവ ഒന്നാം ക്ലാസിലും ജാൻവി യുകെജിയിലുമായിരുന്നു. സാജു അവിടെ ജോലി അന്വേഷിച്ചു വരികയായിരുന്നു.അശോകന്റെ മൂത്ത മകളാണ് അഞ്ജു. യുകെയില്‍ സര്‍ക്കാര്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്ന അഞ്ജു ജോലി സ്ഥലത്ത് എത്താതായതോടെയാണ് സഹപ്രവർത്തകർ കുടുംബത്തെ ബന്ധപ്പെടുകയും, ബന്ധുക്കൾ മലയാളി സമാജവുമായി ബന്ധപ്പെട്ട് സമാജം പ്രവർത്തകർ ഇവർ താമസിക്കുന്ന കേറ്ററിങ്ങിൽ എത്തുകയും ചെയ്തു.
വീടു പൂട്ടിയ നിലയിൽ കണ്ടതിനെത്തുടർന്നു പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി വാതിൽ കുത്തിത്തുറന്നു നോക്കിയപ്പോൾ അഞ്ജുവിനെയും മക്കളെയും ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി. അഞ്ജു മരിച്ചിരുന്നു.
കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലണ്ടനിൽ നിന്നു 130 കിലോമീറ്ററോളം അകലെയാണ് കെറ്ററിങ്. ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യപ്പെട്ടിരുന്നയാളാണ് മകളുടെ ഭര്‍ത്താവ് സാജുവെന്ന് അശോകന്‍ പറഞ്ഞു. എന്നാൽ ഇരുവര്‍ക്കുമുടിയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. സാജുവിന് യുകെയില്‍ ജോലി ശരിയായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. നാട്ടില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സാജുവിന് യുകെയില്‍ എത്തിയശേഷം ആ ജോലി തുടരാനായില്ല. ഇതില്‍ സാജുവിന് ചില മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. സാജുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സാജുവിനെ പോലീസ് പിടികൂടിയതാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
2021 ഒക്ടോബറിലാണ് ഇവർ ബ്രിട്ടണിലെത്തിയത്. ബംഗളുരുവിൽ നഴ്സായിരിക്കുമ്പോഴാണ് അഞ്ജു അവിടെ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന സാജുവുമായി പ്രണയത്തിലായത്. 2012ലായിരുന്നു വിവാഹം. സൗദിയിലേക്ക് പോയ ഇവർ അവിടത്തെ ജോലികൾ ഉപേക്ഷിച്ചാണ് ബ്രിട്ടണിൽ എത്തിയത്. കഴിഞ്ഞ ജൂണിൽ മക്കളേയും കൊണ്ടുപോയി. ഭർത്താവിൽ നിന്ന് അഞ്ജു കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നതായി പിതാവ് അശോകൻ പറഞ്ഞു.
https://www.facebook.com/Malayalivartha























