കാൽമുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം സാജു മുറിയിൽ ഒറ്റപെട്ടു: കുട്ടികൾ സ്‌കൂളിലും അഞ്ജു ഹോസ്പിറ്റലിലും പോയതിന് ശേഷം തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് ഇടയ്ക്കിടെ സഹോദരിയോട് പറഞ്ഞു: മാട്രിമോണിയൽ പരസ്യത്തിലൂടെ അഞ്ജുവുമായി അടുത്ത സാജു കരുതലുള്ള മരുമകനായി നടിച്ചു: മൂത്ത കുട്ടിക്ക് ഒപ്പം അഞ്ജുവിനെ മുറിയിലടച്ച് ക്രൂരമായി മർദ്ദിച്ചു...

അഞ്ജുവിനെ ഭർത്താവ് സാജു ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് മാതാപിതാക്കളായ കൃഷ്ണമ്മയും അച്ഛൻ അശോകനും. സൗദിയിൽ താമസിച്ചിരുന്ന സമയത്തായിരുന്നു ഇത്. മൂത്ത കുട്ടിക്ക് ഒപ്പം അഞ്ജുവിനെ മുറിയിലടച്ച് സാജു മർദിച്ചിരുന്നുവെന്ന് അഞ്ജുവിന്റെ അമ്മ കൃഷ്ണമ്മ പറഞ്ഞു. പലതും മകൾ തങ്ങളോട് പറഞ്ഞിരുന്നില്ലെന്നു അച്ഛൻ അശോകൻ പറയുന്നു. അച്ഛനമ്മമാരെ വിഷമിപ്പിക്കേണ്ടെന്ന് മകൾ കരുതിയിരിക്കാം. മകളെയും പേരക്കുട്ടികളെയും അവസാനമായി ഒരു നോക്ക് കാണണമെന്നും അവർ പറഞ്ഞു. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായിരുന്നു കണ്ണൂർ ശ്രീകണ്ഠപുരം പടിയൂർ സ്വദേശിയുമായ ചേലപാലിൽ സാജു ഇരുട്ടിലാക്കി കളഞ്ഞത്. ഏറെ കഷ്ടപ്പെട്ടാണ് അശോകൻ രണ്ട് പെൺമക്കളെയും പഠിപ്പിച്ച് ജോലിക്കാരാക്കിയത്. പ്ലസ് ടൂ പഠനശേഷം അശോകൻ കടം വാങ്ങി ഹൈദരാബാദിലെ നഴ്സിങ് സ്കൂളിലേക്ക് അയച്ചാണ് അഞ്ജുവിനെ പഠിപ്പിച്ചത്. ഇതിനു ശേഷം അഞ്ജു സൗദി അറേബ്യയിൽ ഏതാനും വർഷം ജോലി ചെയ്തു.
ഇതിനിടെ ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റത്തിനായി വൈക്കത്തേയ്ക്ക് തിരികെ എത്തി. കെറ്ററിംഗിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലും ജോലി ചെയ്തു. അന്തർദേശീയ പരിശീലനം ലഭിച്ച ഒരു നഴ്‌സായിരുന്നു. അഞ്ജു. കെറ്ററിംഗ് ജനറൽ ഹോസ്പിറ്റലിൽ ഓർത്തോപീഡിക് വാർഡുകളിലൊന്നായ ബാൺവെൽ ബിയിൽ ജോലി ചെയ്യുകയായിരുന്നു. അതേ സമയം തന്റെ മകളെ പഠിപ്പിച്ചതാണ് തന്റെ ഏറ്റവും വലിയ തെറ്റ്. അവൾ ഒരു നഴ്‌സായി യുകെയിൽ പോയിരുന്നില്ലെങ്കിൽ അഞ്ജു ജീവിച്ചിരിക്കുമായിരുന്നുവെന്ന് അശോകൻ പറഞ്ഞതായി സുഹൃത്ത് പറയുന്നു. തന്റെ മകളും പേരക്കുട്ടികളും കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞതിന് ശേഷമാണ് മരുമകനെക്കുറിച്ച് തുറന്ന് സംസാരിച്ചതും.
സാജു ചെറിയ പ്രശ്‌നങ്ങൾക്ക് പോലും അക്രമാസക്തനാകാറുണ്ടായിരുന്നുവെന്നും, വീഡിയോ കോളിൽ മകളെ സന്തോഷത്തോടെ കണ്ടിരുന്നില്ലെന്നും അവർ പറഞ്ഞു. പക്ഷെ ഇരുവർക്കുമിടയിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. യുകെയിൽ ജോലി ലഭിക്കാത്തതിനാൽ സാജു കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും അശോകൻ പറഞ്ഞു. മാട്രിമോണിയൽ പരസ്യത്തിലൂടെയാണ് സാജുവിനെ അഞ്ജു കണ്ടെത്തിയത്. പിന്നീട് ഇത് പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. വൈക്കത്ത് നിന്ന് 320 കിലോമീറ്റർ അകലെ കണ്ണൂരിലെ പടിയൂർ പഞ്ചായത്തിലെ കൊമ്പൻപാറ സ്വദേശിയാണ് സാജു. 12 വയസ്സിന്റെ വ്യത്യാസം കാരണം അഞ്ജുവിനെ ഈ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ അച്ഛൻ ശ്രമിച്ചിരുന്നു. പക്ഷെ സൗദിയിൽ സാജു ജോലി ചെയ്യുന്നതിനാൽ വിദേശത്ത് ജോലി ലഭിക്കാൻ എളുപ്പമാണെന്ന് അഞ്ജു കുടുംബത്തെ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചു.
സാജുവിന്റെ 85 വയസ്സുള്ള അമ്മ പങ്കജാഴിയോട് പേരകുട്ടികളുടെയും മരുമകളുടെയും മരണവാർത്ത ആർക്കും അറിയിക്കാനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല. നാലുപേരും റോഡപകടത്തിൽ പെട്ടതായാണ് പറഞ്ഞതെന്ന് കുടുംബ സുഹൃത്തും പഞ്ചായത്ത് അംഗവുമായ ലൂസി ശിവദാസ് പറയുന്നു. പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹങ്ങൾ കേരളത്തിലേക്ക് അയക്കുന്നതിന് കുറച്ച് ദിവസമെടുക്കും.അത് വരെ സമയമുണ്ടെന്നും അവർ പറഞ്ഞു. ആറ് സഹോദരിമാരുടെ ഏക സഹോദരനാണ് സാജു. അച്ഛൻ മുപ്പത് വര്ഷം മുമ്പ് മരിച്ചു. അമ്മയ്‌ക്കൊപ്പം താമസിക്കുന്ന സാജുവിന്റെ മൂത്ത സഹോദരി ഓമനയ്ക്ക് ഈ കൊലപാതകവാർത്ത വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അഞ്ജു ഞങ്ങളുടെ ഏക അനിയത്തിയായിരുന്നു.
ഞങ്ങളുടെ കുടുംബത്തിന്റെ സമ്പത്തായിരുന്നു അവൾ എന്നായിരുന്നു ഓമന പ്രതികരിച്ചത്. പ്രീഡിഗ്രിക്ക് ശേഷം വീട് വിട്ടിറങ്ങിയ സാജു ബെംഗളൂരുവിൽ ഡ്രൈവറായി ജോലി കണ്ടെത്തി. പിന്നീട് സൗദിയിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു. അപ്പോഴാണ് അഞ്ജുവുമായി വിവാഹം നടന്നത്. മുഴ നീക്കം ചെയ്യുന്നതിനായി സാജുവിന് കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയിരുന്നു. "അവന്റെ കാലിൽ ബാൻഡേജ് ഉണ്ടായിരുന്നു. കുട്ടികൾ സ്‌കൂളിലും അഞ്ജു ഹോസ്പിറ്റലിലും പോയതിന് ശേഷം തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് ഇടയ്ക്കിടെ സാജു പറഞ്ഞിരുന്നതായി ഓമന പറയുന്നു. ഫുഡ് ഡെലിവറി ബിസിനസ്സ് തുടങ്ങാൻ സാജു ശ്രമിച്ചതായി കെറ്ററിംഗിലെ മലയാളി അസോസിയേഷൻ അംഗവും പ്രതികരിച്ചിരുന്നു.
ഭർത്താവ് സാജു അഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് കോട്ടയത്തുള്ള മാതാപിതാക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അഞ്ജുവിന്റെ കോട്ടയത്തുള്ള കുടുംബത്തെ അറിയിച്ചു. വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിയാണ് നഴ്സ് അഞ്ജു. അഞ്ജുവിന്റെയും സാജുവിന്റെയും മക്കളായ ആറു വയസുകാരന്‍ മകന്‍ ജീവ,നാലു വയസുകാരി മകള്‍ ജാന്‍വി എന്നിവരും കൊല്ലപ്പെട്ടു. സാജുവാണ് മൂന്ന് പേരെയും കൊലപ്പെടുത്തിയത്. മരണകാരണം ബ്രിട്ടീഷ് പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങള്‍ മുമ്പാണ് ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
https://www.facebook.com/Malayalivartha























