സാജുവിനെതിരെ ചുമത്തിയത് മൂന്ന് കൊലപാതക കുറ്റങ്ങൾ: കുറ്റപത്രത്തിൽ ചാർജ് ചെയ്തത് ശിഷ്ടകാലം മുഴുവൻ ജയിലിൽ കഴിയേണ്ട കുറ്റങ്ങൾ:- കൈ കൊണ്ടോ, തുണി ഉപയോഗിച്ചോ ശക്തമായി കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചതാണ് മൂവരുടെയും മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്:- കൊല്ലപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ നാട്ടിൽ എത്തിക്കുന്നതിനും, നിർധനരായ കുടുംബത്തെ സഹായിക്കുന്നതിനുമായി മുന്നിട്ടിറങ്ങി യുക്മ...

യുകെയിലെ കെറ്ററിംഗിൽ താമസിക്കുന്ന മലയാളി നഴ്‌സായ അഞ്ജു അശോകും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സി സാജു (52)വിനെതിരെ മൂന്ന് കൊലപാതക കുറ്റങ്ങൾ പോലീസ് ചുമത്തി. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശി അഞ്ജു (35) മക്കളായ ജീവ (6), ജാൻവി (4) എന്നിവരെയാണ് ഭർത്താവ് സാജു കൊലപ്പെടുത്തിയത്. പിടിയിലായ പ്രതി കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറ ചേലപാലൻ സാജുവിനെതിരായ അന്വേഷണം പൂർത്തിയാക്കി നോർത്താംപ്റ്റൺ പൊലീസ് കുറ്റപത്രം തയാറാക്കിയിട്ടുണ്ട്.
52 വയസുകാരനായ സാജു ശിഷ്ടകാലം മുഴുവൻ ജയിലിൽ കഴിയേണ്ടിവരുന്ന രീയിലുള്ള ചാർജുകളാണ് കുറ്റപത്രത്തിലുള്ളത്. ഇന്ന് നോർത്താംപ്റ്റൺ മജിസ്ട്രേറ്റ് കോടതിയിൽ സാജുവിനെ ഹാജരാക്കും. തങ്ങളുടെ ചിന്തകൾ അഞ്ചുവിന്റെയും കുഞ്ഞുങ്ങളുടെയും കുടുംബത്തിനൊപ്പമാണെന്നും അവർക്ക് നീതി ലഭിക്കാനുള്ള എല്ലാ നടപടികളും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും സീനിയർ ഇൻവെസ്റ്റിഗേറ്റിംങ് ഓഫിസർ സൈമൺ ബാർണസ് വ്യക്തമാക്കി. അതോടൊപ്പം കൊല്ലപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ നാട്ടിൽ എത്തിക്കുന്നതിനും അഞ്ജുവിന്റെ നിർധനരായ കുടുംബത്തെ സഹായിക്കുന്നതിനുമായി യുക്മ മുന്നിട്ടിറങ്ങി.
അഞ്ജുവിന്റെ കുടുംബത്തിന്റെ അഭ്യർഥന പ്രകാരമാണ് യുക്‌മ ചാരിറ്റി ഫൗണ്ടേഷൻ കെറ്ററിംഗ് മലയാളി വെൽഫയർ അസോസിയേഷന്റെ സഹകരണത്തോടെ ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുന്നത്. ബ്രിട്ടനിലെ എല്ലാ മലയാളി കൂട്ടായ്മകളെയും ഒരു കുടക്കൂളിൽ അണിനിരത്തുന്ന സംഘടനയാണ് യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ അഥവാ യുക്മ. ബ്രിട്ടനിലെ മലയാളികൾ പലരും സമാനമായ ദുരന്തസാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോൾ സഹായഹസ്തവുമായെത്തി അവർക്കും കുടുംബത്തിനും താങ്ങും തണലുമായ ചരിത്രമുള്ള സംഘടയാണ് യുക്മ.
ഏറെ പ്രതീക്ഷകളുമായി യുകെയിലെത്തി ജീവിതം കരുപ്പിടിപ്പിക്കുവാൻ തുടങ്ങുമ്പോൾ സ്വന്തം ഭർത്താവിന്റെ കൈകളാൽ തന്നെ അപമൃത്യുവിനിരയായ അഞ്ജുവിനും കുഞ്ഞുങ്ങൾക്കും സഹായം നൽകാൻ നിരവധിപേരുകൾ രംഗത്തുവരുമെന്ന പ്രതീക്ഷയാണ് യുക്മയ്ക്കുള്ളത്. ചിന്തിക്കാൻപോലും കഴിയാത്ത പ്രതിസന്ധിയിലൂടെ കടന്നപോകുന്ന നിസ്സഹായരായ അഞ്ചുവിന്റെ കുടുംബത്തെ സഹായിക്കുവാൻ മുഴുവൻ യുകെ മലയാളികളുടേയും അകമഴിഞ്ഞ പിന്തുണ ഉണ്ടാകണമെന്ന് യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അഭ്യർഥിച്ചു. ജസ്റ്റ് ഗിവിംങ്’ എന്ന ക്രൌഡ് ഫണ്ടിംങ് പ്ലാറ്റ്ഫോമിലൂടെയാണ് യുക്മയും കെറ്ററിംങ് മലയാളി അസോസിയേഷനും ചേർന്നുള്ള ധനസമാഹരണം.
കൈ കൊണ്ടോ തുണി ഉപയോഗിച്ചോ ശക്തമായി കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നാണ് മൂവരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് നടപടികൾ പൂർത്തിയായ ശേഷമായിരിക്കും അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹം നാട്ടിൽ എത്തിക്കുന്നത്.
ബ്രിട്ടനിലെ കെറ്ററിങ്ങിൽ 15നു രാത്രിയാണ് അഞ്ജുവിനെയും മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകളാണ് അഞ്ജു. പലപ്പോഴും അഞ്ജുവുമായി വഴക്കിടുമെന്നു അറിയാമായിരുന്നെങ്കിലും ഇത്തരം ക്രൂരതയിലേക്കു കാര്യങ്ങൾ നീങ്ങുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് അഞ്ജുവിന്റെ കുടുംബം പറയുന്നു. കുട്ടികൾ യുകെയിൽ എത്തിയപ്പോൾ അവന് ബുദ്ധിമുട്ടായി. ആഴ്ചകൾക്ക് മുൻപ് മൂത്ത കുട്ടിയെ സ്‌കൂളിൽ നിന്നും മടക്കി കൊണ്ടുവരുമ്പോൾ അവൻ ഓടാൻ ശ്രമിച്ചതിന് വഴക്കു പറയുകയും ഉപദ്രവിക്കാനും ശ്രമിച്ചിരുന്നു.
ഇക്കാര്യം സാജു തന്നെയാണ് നാട്ടിൽ വിളിച്ചറിയിച്ചതും. പിന്നീട് കുട്ടിയുമായി അഞ്ജുവിന്റെ അമ്മ കൃഷ്ണമ്മ ഫോണിൽ സംസാരിച്ചപ്പോൾ അച്ഛൻ അകാരണമായി വഴക്കു പറയുകയും ഉപദ്രവിക്കുകയും ചെയ്യും എന്നാണ് മൂത്ത മകൻ ജീവ പറഞ്ഞത്. ഉപദ്രവിക്കും എന്ന കാരണത്താൽ അച്ഛനെയും അമ്മയെയും ഇഷ്ടമല്ല, മുത്തച്ഛനേയും മുത്തശ്ശിയേയും ആണ് ഇഷ്ടം എന്നും കുട്ടികൾ പറഞ്ഞിരുന്നതായി മുത്തശ്ശനും, മുത്തശ്ശിയും പറയുന്നു. അഞ്ജുവിന്റെ ബാങ്ക് കാർഡ് പോലും കൈവശപ്പെടുത്തിയിരുന്നത് സാജുവാണ്. വീട്ടിലെ ആവശ്യങ്ങൾക്ക് പണം നൽകണമെങ്കിൽ പോലും സാജു കനിയണം. മർദ്ദനവും ശകാരവും ഒക്കെ സ്ഥിരം സംഭവം ആയിരുന്നെന്നും, ആത്മഹത്യ ചെയ്യില്ലെന്നും എല്ലാം സഹിക്കുകയാണെന്നും അഞ്ജു പറഞ്ഞിരുന്നതായി 'അമ്മ പറയുന്നു. ജോലി നഷ്ടപ്പെട്ടതിനാൽ സാജു അസ്വസ്ഥനായിരുന്നു.
സാമ്പത്തിക കാരണങ്ങളാൽ അഞ്ജുവുമായി വഴക്കിട്ടിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. നാല് ദിവസം മുമ്പ് അഞ്ജു തന്റെ മാനസിക സംഘർഷങ്ങൾ സഹോദരി അമൃതയുമായി പങ്കുവെച്ചിരുന്നതായി പ്രാദേശിക പ്രതിനിധിയായ പി ആർ സലില പറയുന്നു. വെള്ളിയാഴ്ചയാണ് കൊലപാതക വിവരം അഞ്ജുവിന്റെ സഹപ്രവർത്തകർ വീട്ടുകാരെ അറിയിച്ചത്. അഞ്ജു ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകരാണ് ആദ്യം പോലീസിൽ വിവരം അറിയിച്ചത്.
https://www.facebook.com/Malayalivartha























