എയർപോർട്ടുകളിൽ വീണ്ടും അത് ഏർപ്പെടുത്തി...! നാളെ മുതൽ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന, ഓരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാരെ പരിശോധിക്കും, പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് ആരെയെന്ന് തീരുമാനിക്കുക വിമാന കമ്പനികൾ

പ്രവാസികളെ ഏറെ ബുദ്ധിമൂട്ടിച്ച കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുമോ എന്നതിൽ ആശങ്ക തുടരുകയാണ്. കൊവിഡ് ഉപവകഭേദമായ ബിഎഫ് 7 ബിഎഫ് 12 എന്നീ ഉപവകഭേദങ്ങൾ ഇന്ത്യയില്‍ സ്ഥിരീകരിച്ചത് ഇതിന് ആക്കം കൂട്ടുകയാണ്. പ്രതിരോധത്തിന്റെ ആദ്യപടിയായി വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ നാളെ മുതൽ കോവിഡ് പരിശോധന നടത്തും.
ഓരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാരെ പരിശോധിക്കും. ആഗോള തലത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരിൽ പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് ആരെയെന്ന് വിമാന കമ്പനികൾ തീരുമാനിക്കും.സാമ്പിൾ നൽകിയാൽ യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാം .രോഗം സ്ഥിരീകരിച്ചാൽ സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയക്കും. ഇത് സംബന്ധിച്ച് വ്യോമയാന സെക്രട്ടറിക്ക് ആരോഗ്യ സെക്രട്ടറി കത്തയച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റും.
വരും ദിവസങ്ങളിൽ ആവശ്യമെങ്കിൽ വിദേശത്ത് നിന്നെത്തുന്നവർക്കെല്ലാം പരിശോധന നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി. രാജ്യാന്തര യാത്ര നടത്തുന്നവർ കോവിഡ് വാക്സീൻ എടുത്തിരിക്കണം. യാത്രയ്ക്കിടെ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.
വിമാനത്താവളത്തിൽ പരിശോധന നടത്തുമെങ്കിലും രാജ്യാന്തര യാത്രയ്ക്കുള്ള എയർ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും.ഇതിന് ശേഷമാകും തുടർനടപടികൾ. ഉത്സവസമയങ്ങളിൽ ജാഗ്രതയ്ക്ക് വീണ്ടും നിർദേശം നൽകും. അടുത്തയാഴ്ച ആരോഗ്യമന്ത്രി വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗവും ചേരും. ബിഎഫ് 7 ന്റെ വ്യാപനം നിരീക്ഷിച്ച ശേഷമായിരിക്കും നിയന്ത്രണം ഇനി കടുപ്പിക്കണോയെന്നതിൽ തീരുമാനമെടുക്കുക.
വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം വേഗത്തിലാക്കാനും ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഒമിക്രോണിന്റെ ബിഎഫ് 7, ബിഎഫ് 12 എന്നീ ഉപവകഭേദങ്ങളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. നിലവില്‍ 4 ബിഎഫ് 7 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തിലും ഒഡീഷയിലുമാണ് ചൈനീസ് വകഭേദം സ്ഥിരീകരിച്ചത്.
ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ച രണ്ടു പേർക്കും അസുഖം ഭേദമായെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. അതിവേഗവ്യാപനമാണ് വകഭേദത്തിന്റെ പ്രത്യേകതയെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇതേ വകഭദേം യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്, യുകെ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകള്‍ വൈകാതെ ജനിതക ശ്രേണീകരണത്തിനായി അയക്കാനും നിര്‍ദേശമുണ്ട്.
നിയന്ത്രണം ഇനി കടുപ്പിക്കണോയെന്നതില്‍ തീരുമാനമെടുക്കുക ബിഎഫ് 7 ന്റെ വ്യാപനം നിരീക്ഷിച്ച ശേഷമായിരിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. പുതിയ കോവിഡ് ഉപവകഭേദത്തിന്റെ സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടോ എന്ന് നേരത്തെ തന്നെ തിരിച്ചറിയുന്നതിന് ജനിതക ശ്രേണീകരണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























