വിദേശത്ത് നിന്നും വരുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കുന്നു, പരിശോധന കൂട്ടാൻ തീരുമാനം, വീഴ്ചവരുത്തരുതെന്ന് കർശന നിർദേശം

കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കടുപ്പിച്ചിരിക്കുകയാണ് കേന്ദ്രം. വിദേശത്തുനിന്നും വരുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം ബിഹാറിലെ ഗയ വിമാനത്താവളത്തിലെത്തിയ 5 വിദേശികൾക്ക് വൈറസ് സ്ഥിരീകരിച്ചു. പ്രതിദിന സ്ഥിരീകരണ നിരക്കിൽ നേരിയ വർധനയുണ്ട്. ഈ സാഹചര്യത്തിൽ പരിശോധന കൂട്ടാൻ തന്നെയാണ് തീരുമാനം.
പരിശോധനകളിൽ വീഴ്ചവരുത്തരുതെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. വാക്‌സിനേഷനും കോവിഡ് പരിശോധനയും കർശനമാക്കാനും ആശുപത്രികളിലെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.നിലവിൽ അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ ആണ് വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.
ആഗോള തലത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരിൽ പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് ആരെയെന്ന് വിമാന കമ്പനികൾ തീരുമാനിക്കും.സാമ്പിൾ നൽകിയാൽ യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാം .രോഗം സ്ഥിരീകരിച്ചാൽ സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയക്കും.
രോഗ ലക്ഷണങ്ങൾ ആരിലെങ്കിലും കണ്ടെത്തിയാൽ അവരെ നിരീക്ഷണത്തിലേക്ക് മാറ്റും. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, ഹോങ് കോങ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്ക് ആർടിപിസിആർ നിർബന്ധമാക്കിയിട്ടുണ്ട്. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളവരെ പരിശോധനാഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനിലേക്ക് മാറ്റും.
ഇന്ന് രാജ്യത്തെ എല്ലാ ആശുപത്രികളിലും കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാനുള്ള പ്രത്യേക മോക്ഡ്രിൽ നടത്താനും നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ഒരു സർക്കാർ ആശുപത്രിയിൽ നേരിട്ടെത്തി മോക്ഡ്രിൽ നിരക്ഷിക്കും. മാസ്കും, സാമൂഹിക അകലവും ഉൾപ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
ജാഗ്രത കൂട്ടണമെന്ന് ആവർത്തിക്കുമ്പോഴും കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് തത്ക്കാലം കടക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിൻറെ നിലവിലെ നിലപാട്. ഒരാഴ്ച്ചത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും തുടർ നടപടി.ഇതിനിടെ, കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവിധ സംഘടനകൾ, പൊതുജനാരോഗ്യ വിദഗ്ധർ എന്നിവരുമായി ചർച്ച നടത്തി. ശരിയായ വിവരം ലഭ്യമാക്കാനും തെറ്റായ വിവരങ്ങളുടെ വ്യാധിയായി കോവിഡ് മാറാതിരിക്കാനും ശ്രമം വേണമെന്നു മന്ത്രി ആവശ്യപ്പെട്ടു.
കോവിഡിൻറെ പുതിയ വകഭേദം ആശങ്ക സൃഷ്ടിക്കുന്നുണ്ടെകിലും പേടിക്കേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. കോവിഡിൻറെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ വാക്‌സിൻ കരുതൽ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചു.പല നഗരങ്ങളിലും പത്തിരട്ടിവരെയാണ് വർധന. വാക്സിന് ആവശ്യക്കാർ കൂടിയതോടെ സ്റ്റോക്കില്ലെന്നും അധിക ഡോസ് അനുവദിക്കുന്നതിനായി ആവശ്യപ്പെട്ട് മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾ ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. രാജ്യത്ത് 196 പുതിയ കൊവിഡ് കേസുകൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 3,428 ആയി വർദ്ധിച്ചു.
https://www.facebook.com/Malayalivartha























