ഭാര്യ കിടപ്പായതോടെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ പ്രവാസിക്ക് ദാരുണാന്ത്യം.

ഭാര്യ കിടപ്പിലായതോടെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്ന പ്രവാസി. ശിവൻകുട്ടി കെ. പിള്ളയെ മരണ വാർത്ത കേട്ട് ആ നാട് ഒന്നടങ്കം സങ്കടത്തിലായി. കാരണം ഭാര്യയെ നോക്കാൻ പ്രവാസ ലോകത്ത് നിന്ന് എത്തിയ ഒരാൾക്ക് ഇങ്ങനൊരു മരണം! അതാരും പ്രതീക്ഷിച്ചിരുന്നില്ല. ഒരു നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് ശിവൻകുട്ടി കെ പിള്ള മരണപ്പെട്ടത്.
രാവിലെ കൃഷിയിടത്തിലേക്കിറങ്ങിയ ശിവൻകുട്ടി കെ. പിള്ള അയൽവാസി കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽനിന്നു ഷോക്കേറ്റ് മരണപ്പെട്ടു. തിങ്കളാഴ്ച രാവിലെ എട്ടേമുക്കാലോടെ കൊടുവര പാടത്താണു സംഭവം. ഇരുമ്പുകമ്പി ഉപയോഗിച്ച് അനധികൃതമായി വൈദ്യുതിവേലി കെട്ടിയ അയൽവാസി ചരുവിളയിൽ ജോൺസണെ (സജി-61) നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ ഏഴുമണിയോടെ ശിവൻകുട്ടി, പുരയിടത്തിൽ തേങ്ങയിടാൻ പോയതാണ്. ജോൺസന്റെ കൃഷിസ്ഥലം കടന്നുവേണം അവിടേക്കു പോകാൻ. അവിടെനിന്ന് തേങ്ങനിറച്ച ചാക്കുമായി മടങ്ങുമ്പോഴാണ് ഷോക്കേറ്റത്. ഒൻപതുമണിയോടെ പാടത്തേക്കു ചെല്ലണമെന്ന് മകൾ ശരണ്യയോട് ശിവൻകുട്ടി പറഞ്ഞിരുന്നു.
എട്ടേ മുക്കാലോടെ ശരണ്യ പാടത്തിനടുത്തേക്കു പോയെങ്കിലും അച്ഛനെ കണ്ടില്ല. ഇതിനിടെ പോത്തിനെ കെട്ടാൻപോയ മറ്റൊരയൽവാസി ശോഭയാണ് ശിവൻകുട്ടി വീണുകിടക്കുന്നതു കണ്ടത്. കാലുകൾ ഷോക്കേറ്റ് പൊള്ളിയ നിലയിലായിരുന്നു. ശോഭ വിളിച്ചതനുസരിച്ച് അവരുടെ മകൻ അതുലും ശരണ്യയും ജോൺസണും ഉടൻ സ്ഥലെത്തെത്തി. അതിനുമുൻപ്, ജോൺസൺ വേലിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ മറ്റാർക്കും ഷോക്കേറ്റില്ല.
അതേസമയം മരിച്ച ശിവൻകുട്ടി കെ. പിള്ളയും കുടുംബവും കൃഷിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. ഏഴു വർഷമായി ഇദ്ദേഹത്തിന്റെ ഭാര്യ ശോഭാകുമാരി കിടപ്പിലാണ്. വിദേശത്തായിരുന്ന ശിവൻകുട്ടി ഭാര്യയുടെ ചികിത്സയ്ക്കും പരിചരണത്തിനുമായാണ് നാട്ടിലെത്തിയത്. ഭാര്യ കിടപ്പുരോഗിയാതോടെ കൃഷിപ്പണിയുമായി നാട്ടിൽ തുടർന്നു.
രണ്ടുവർഷം മുൻപ് മകൻ ശ്യാം എസ്.കെ. പിള്ള വിദേശത്തേക്കു പോയതോടെ ഭാര്യയുടെ ശുശ്രൂഷയും വീട്ടുജോലികളുമെല്ലാം ശിവൻകുട്ടിയായിരുന്നു ചെയ്തിരുന്നത്. നൂറനാട് പണയിൽ വിവാഹം കഴിച്ചുവിട്ട മകൾ ശരണ്യയും സമയംകിട്ടുമ്പോഴൊക്കെ അമ്മയെ പരിചരിക്കാനും അച്ഛനെ സഹായിക്കാനുമെത്തിയിരുന്നു. കൃഷിയിൽനിന്നുള്ള വരുമാനവും മകന്റെ ശമ്പളവുംകൊണ്ട് ജീവിതം തള്ളിനീക്കുന്നതിനിടെയാണ് കാട്ടുപന്നിക്കെണി ദുരന്തമായത്.
https://www.facebook.com/Malayalivartha